KeralaNEWS

”ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം അംഗീകരിക്കാനാകില്ല; ഷാഫിക്ക് പങ്കുണ്ടെന്നത് ശുദ്ധഅസംബന്ധം”

കോഴിക്കോട്: വടകര മണ്ഡലത്തിലെ സ്ഥാനാര്‍ഥി കെ.കെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണെന്നത് ശുദ്ധ അസംബന്ധമെന്ന് കെ.കെ രമ എംഎല്‍എ. ഇത്തരം തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്നും യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് വഴി തിരിച്ചുവിടാനുള്ള ശ്രമമാണിതെന്നും രമ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഷാഫി പറമ്പിലിന്റെ അനുമതിയോടെയാണ് ഇതൊക്കെ നടക്കുന്നതെന്നത് വെറു നുണപ്രചാരണം മാത്രമാണെന്നും രമ പറഞ്ഞു. ശൈലജയ്ക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണം ഒരുതരത്തിലും അംഗീകരിക്കാനാകില്ല. സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന സൈബര്‍ ആക്രമണം ആഭ്യന്തരവകുപ്പ് പരാജയമാണെന്നാണ് വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. പരാതി നല്‍കി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ല. താന്‍ അടക്കമുള്ള വനിതാ പൊതുപ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണത്തിന്റെ ഇരയാണെന്നും രമ കൂട്ടിച്ചേര്‍ത്തു.

ശൈലജയ്ക്കെതിരെ യുഡിഎഫിന്റെ ഏതെങ്കിലും ഒരു നേതാക്കന്‍മാരുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്ഥനാര്‍ഥിയുടെ നേതൃത്വത്തിലാണ് ഇത് ചെയ്യുന്നതെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് രമ പറഞ്ഞു. സൈബര്‍ ആക്രമണത്തിനെതിരെ ശൈലജയുടെ പരാതി കിട്ടി 20 ദിവസമായിട്ടും പൊലീസ് എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന് വ്യക്തമാക്കണം. ഇക്കാര്യത്തില്‍ ടീച്ചര്‍ക്ക് ഒപ്പം നില്‍ക്കുമെന്നും യുഡിഎഫ് വനിതാ എംഎല്‍എമാരായ കെകെ രമയും ഉമ തോമസും വ്യക്തമാക്കി.

 

Back to top button
error: