KeralaNEWS

പൂരങ്ങളുടെ പൂരം തൃശൂര്‍ പൂരം വരവായി: ഇന്ന് കൊടിയേറും, 19ന് പൂരം

       ലോക പ്രസിദ്ധമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ നാടാകെ പൂരത്തിന്റെ ആവേശക്കൊടുമുടിയിൽ അമരും. ഭൂമിയിലെ വർണവും താളവും ദൃശ്യവും ഒരുപോലെ സമന്വയിക്കുന്ന ഏക ഉത്സവക്കാഴ്ചയായ തൃശൂർ പൂരം ഏപ്രിൽ 19 നാണ് നടക്കുക.

തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30നും ഇടയിലും പാറമേക്കാവില്‍ 11.20നും 12.15നും ഇടയിലുമാണ് കൊടിയേറ്റം. കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ്, ലാലൂര്‍, അയ്യന്തോള്‍, നെയ്തലക്കാവ് എന്നീ എട്ട് ഘടകക്ഷേത്രങ്ങളില്‍ രാവിലെ മുതല്‍ രാത്രിവരെ പലസമയങ്ങളിലായി പൂരക്കൊടികള്‍ ഉയരും.

സാംപിൾ വെടിക്കെട്ട് 17ന് വൈകുന്നേരം 7 മണിക്ക്. 18ന് രാവിലെ 10 മുതൽ രാത്രി 12 വരെ ചമയപ്രദർശനം. പിന്നീട് 36 മണിക്കൂർ നീളുന്ന, വിസ്മയങ്ങളുടെ കലവറകൾ തുറക്കും. ഏപ്രിൽ 20ന് വൈകുന്നേരം ഏഴ് മണിക്ക് മേളം, കൊടിയിറക്കം. തൃശൂർ നഗരം ഈ ദിവസങ്ങളിൽ ആനന്ദദായകമായ പൂര ലഹരിയിൽ മുഴുകും.

ഉജ്വലശോഭയുള്ള പുത്തൻ ചമയങ്ങളിഞ്ഞ ഗജവീരന്മാർ അണിനിരക്കുന്ന എഴുന്നള്ളിപ്പുകൾ വാദ്യകലയുടെ അസുലഭമായ അനുഭൂതിയിലേക്ക് എത്തുന്ന പഞ്ചവാദ്യം, പാണ്ടിമേളം, മാനം നിറയുന്ന വർണങ്ങളും ശബ്ദവും മേളിക്കുന്ന വെടിക്കെട്ട്, നയനാഭിരാമമായ അലങ്കാരഗോപുരങ്ങൾ, ദീപാലങ്കാരങ്ങളുടെയും തോരണങ്ങളുടെയം വർണപ്പകിട്ട് തുടങ്ങിയവ ലക്ഷക്കണക്കിന് മനുഷ്യമനസ്സുകളിൽ പൂരാവേശം ജനിപ്പിക്കും.

പൂരദിവസം വൈകുന്നേരം ശ്രീ വടക്കുംനാഥ ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുരത്തിനു മുൻപിൽ തിരുവമ്പാടിയുടെയും അതിന് അഭിമുഖമായി തെക്കേ പ്രദക്ഷിണ വഴിയിൽ പാറമേക്കാവിൻ്റെയും സർവാലങ്കാരഭൂഷിതരായ 15 വീതം ഗജവീരന്മാർ നിലയുറപ്പിച്ച് ജനസമുദ്രത്തെ സാക്ഷിയാക്കി കൂടിക്കാഴ്ച നടക്കും. തുടർന്ന്, ഒരു സെറ്റിന് മറ്റൊരു സെറ്റ് എന്ന നിലയിൽ ആനപ്പുറത്ത് പട്ടുകുടകൾ തുടർച്ചയായി മാറ്റി വർണാഭമായ കുടമാറ്റം നടക്കും.

Back to top button
error: