LIFELife Style

”എനിക്ക് ഭ്രാന്താണെന്ന് പറയുമായിരുന്നു; മഹേഷിന്റെ പ്രതികാരം ഇറങ്ങുമ്പോഴും ഞാന്‍ കടത്തില്‍”!

ഹേഷിന്റെ പ്രതികാരം എന്ന സിനിമയെ മലയാള സിനിമയിലെ എക്കാലത്തെയും റഫറന്‍സ് സിനിമയായിട്ടാണ് കരുതുന്നത്. ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ ആദ്യത്തെ സംവിധാന സംരംഭമായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രം ഇതുവരെ ഉണ്ടായിരുന്ന കഥപറച്ചിലുകളില്‍ നിന്ന് മാറി കഥയെ ചിത്രീകരിച്ചപ്പോള്‍ അത് മലയാളികള്‍ക്ക് പുത്തന്‍ അനുഭവമാണ് നല്‍കിയത്.

ദിലീഷ് പോത്തന്‍ അത് കഴിഞ്ഞ് ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രവും വലിയ പ്രേക്ഷക ശ്രദ്ധ നേടി. ഫഹദ് ഫാസില്‍ എന്ന ഹീറോയിക് നടനെ കള്ളനാക്കിയതും, ചെറിയ വേഷങ്ങള്‍ ചെയ്തു വന്നിരുന്ന സുരാജ് വെഞ്ഞാറമൂടിന് ലഭിച്ച റൊമാന്റിക് കഥാപാത്രവും എല്ലാം മലയാളികള്‍ കൂടി ഏറ്റെടുക്കുകയായിരുന്നു.

എന്നാല്‍, സംവിധായകന്‍ എന്ന നിലയില്‍ മാത്രമല്ല, അഭിനേതാവ് എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ദിലീഷ് പോത്തന്‍. താന്‍ അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലെ ചെറിയ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ജോസഫ് എന്ന സിനിമയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ ദിലീഷിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഭാവന സ്റ്റുഡിയോസ് പ്രൊഡ്യൂസ് ചെയ്ത പ്രേമലു സൂപ്പര്‍ ഹിറ്റായിരുന്നു.

ഇപ്പോള്‍ മനസാ വാചാ എന്ന പുതിയ ചിത്രത്തിലാണ് ദിലീഷ് അഭിനയിച്ചത്. അതിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ ദിലീഷ് തന്റെ പഴയ കാല ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. മഹേഷിന്റെ പ്രതികാരം സിനിമ ചെയ്യുമ്പോള്‍ താന്‍ കടത്തിലായിരുന്നു എന്നും സുഹൃത്തുക്കളാണ് തന്നെ സഹായിച്ചതെന്നും ദിലീഷ് സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ആ കാലത്ത് കുറെ സുഹൃത്തുക്കള്‍ കടം തന്നിട്ടുണ്ട്. ഓരോ കാലത്തായി ആ കടത്തിലാണ് ജീവിച്ചത്. എന്റെ ഒരു 28, 30 വയസെന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ സ്ട്രഗിള്‍ ചെയ്യുന്ന സമയമാണ്. പക്ഷെ സുഹൃത്തുക്കളെല്ലാം ആ പ്രായമായപ്പോഴേക്കും സെറ്റില്‍ഡ് ആയിരുന്നു. അവര്‍ക്ക് വരുമാനം ഉണ്ടായിരുന്നു. ആ കാലത്ത് സാമ്പത്തികമായി എന്നെ സുഹൃത്തുക്കള്‍ ഒത്തിരി സഹായിച്ചിട്ടുണ്ട്. ഇടയ്ക്ക് നിനക്ക് ഭ്രാന്താണ്, വേറെ വല്ല പണിക്കും പൊയ്ക്കൂടെ എന്നൊക്കെ പറയുമെങ്കിലും കടം തന്ന് സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്,’ ദിലീഷ് പറയുന്നു.

ഭയങ്കരമായി ഫണ്ട് ചെയ്തിരുന്നു എന്നല്ല, പക്ഷെ ചില സമയങ്ങളിലെ വരവ് ചെലവ് കണക്കുകള്‍ മീറ്റ് ചെയ്യാന്‍ അത് സഹായിച്ചിട്ടുണ്ട്. മഹേഷിന്റെ പ്രതികാരം റിലീസ് ആയി കഴിയുന്ന ഘട്ടത്തിലും താന്‍ ഒരുപാട് കടങ്ങള്‍ ഉള്ള ഒരാളാണ്. എന്ന് വെച്ചാല്‍ ഞാന്‍ പത്ത് പന്ത്രണ്ട് വര്‍ഷം ജീവിച്ചതില്‍ വലിയ വരുമാനം ഒന്നുമില്ല. വീട്ടില്‍ ഉത്തരവാദിത്തങ്ങള്‍ ഒക്കെ ഉണ്ടായിരുന്നെങ്കില്‍ പോലും അച്ഛന്‍ സ്ട്രോങ്ങ് ആയിരുന്നു. അതുകൊണ്ട് വലിയ കുഴപ്പമുണ്ടായിരുന്നില്ല.

അത് മാത്രമല്ല, 30 വയസിനുള്ളില്‍ വലിയ കാര്യങ്ങള്‍ ഒന്നും ചെയ്ത് തീര്‍ക്കാന്‍ ഉണ്ടായിരുന്നില്ല. എന്റെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയായിരുന്നു. പക്ഷെ അതിനെക്കൊണ്ടു പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. എന്റെ ലക്ഷ്യങ്ങളെ ഒക്കെ ഞാന്‍ വലിയ ഒരു സമയം മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് സെറ്റ് ചെയ്തത്. ഇല്ലെങ്കില്‍ ഇത്രയും വലിയ പിരീഡിനെ എനിക്ക് അതിജീവിക്കാന്‍ കഴിയില്ല. ഒരു വര്‍ഷം ഒക്കെ കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് മനസിലായിരുന്നു, ഇത് ഉടനെ ഒന്നും നടക്കുന്ന കാര്യമല്ല എന്ന്.

ഞാന്‍ വിചാരിച്ച പോലെ ഒന്നും അല്ല ഇത് എന്ന് സിനിമയില്‍ വന്നപ്പോള്‍ മനസിലായി. എനിക്ക് ആഗ്രഹം മാത്രമേയുള്ളു, ധാരണ ഇല്ല എന്ന് മനസിലായി. തിരിച്ചറിവുണ്ടായ സമയം മുതല്‍ എന്റെ ഗോള്‍ എന്താണ് എന്നുള്ളതിനെ കുറച്ച് ലോങ്ങിലാണ് സെറ്റ് ചെയ്തത്. ഞാന്‍ ഇത്ര വയസില്‍ സിനിമ ചെയ്യും, ചെയ്തിട്ടേ കല്യാണം കഴിക്കൂ എന്ന വാശിയൊന്നും എനിക്കുണ്ടായിരുന്നില്ല. മരിക്കുന്നതിന്റെ മുന്നെ ഒരു സിനിമ ചെയ്യും അത് മാത്രമേ എനിക്കറിയുമായിരുന്നുള്ളു എന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.

എന്നാലും ഭയങ്കരമായി ഡിപ്രസ്ഡ് ആയി പോകുന്ന സാഹചര്യങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട് ചില ഘട്ടങ്ങളില്‍. ആ സമയത്താണ് കാലടിയില്‍ പഠിക്കാന്‍ പോകുന്നത്. അതെന്നെ റീഫ്രഷ് ആക്കിയിട്ടുണ്ട്. അത് കഴിഞ്ഞ് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ മുതല്‍ വര്‍ക്ക് ചെയ്ത് തുടങ്ങുന്നതും അതിന് ശേഷമാണെന്നും ദിലീഷ് പോത്തന്‍ അഭിമുഖത്തില്‍ പറയുന്നു.

 

Back to top button
error: