CrimeNEWS

ബികോം വിദ്യാര്‍ഥിയായ ‘മന്ത്രവാദി’യുടെ ബ്ലാക്ക്‌മെയില്‍; പുഴയില്‍ ചാടി ജീവനൊടുക്കി മില്ലുടമ

ബംഗളുരു: കര്‍ണാടകയില്‍ ഭീഷണിയെത്തുടര്‍ന്ന് മില്ലുടമ ജീവനൊടുക്കിയ സംഭവത്തില്‍ ബികോം വിദ്യാര്‍ഥിയായ മന്ത്രവാദി അറസ്റ്റില്‍. ബംഗളൂരുവിനടുത്ത് രാമനഗരയിലാണ് സംഭവം. മരമില്ലുടമയായ മുത്തുരാജ് സാമ്പത്തിക ബുദ്ധിമുട്ടുകളും, വൈവാഹിക ബന്ധത്തില്‍ പ്രശ്നങ്ങളും നേരിട്ടിരുന്നു. ഇതിന് പ്രതിവിധിയായി പൂജ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ തന്റെ മന്ത്രവാദത്തെക്കുറിച്ച് വന്‍തോതില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്ന വിഷ്ണു വൈ(22) എന്ന യുവമന്ത്രവാദിയെയാണ് പ്രശ്‌നപരിഹാരത്തിനായി മുത്തുരാജ് സമീപിച്ചത്. കുറഞ്ഞ തുകയ്ക്ക് പൂജ ചെയ്യാമെന്ന സമ്മതിച്ച വിഷ്ണു, പൂജയ്ക്കായി മുത്തുരാജിന്റെ കുടുംബഫോട്ടോ ആവശ്യപ്പെട്ടു.

Signature-ad

ഫോട്ടോകള്‍ ലഭിച്ചതിന് പിന്നാലെ വിഷ്ണു, മുത്തുരാജിന്റെയും ഭാര്യാമാതാവിന്റെയും ചിത്രങ്ങള്‍ അശ്ലീലമായി എഡിറ്റ് ചെയ്യുകയും, മുത്തുരാജിനോട് 25,000 രൂപ തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വിഷ്ണുവിന്റെ ഭീഷണിയെത്തുടര്‍ന്ന് മുത്തുരാജ് പണമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും മാര്‍ച്ച് 9ന് അര്‍ക്കാവതി പുഴയില്‍ ചാടി ജീവനൊടുക്കുകയുമായിരുന്നു.

മുത്തുരാജിന്റെ ഭാര്യസഹോദരന്‍ ശശികുമാറിന്റെ വാക്കുകള്‍ പ്രകാരം: ഇരുവരും കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ മുത്തുരാജിന് അജ്ഞാത നമ്പറില്‍ നിന്ന്ഒരു ഫോണ്‍ വരികയായിരുന്നു. ഫോണെടുത്തതിന് പിന്നാലെ ഫോണ്‍ വിളിച്ചയാള്‍ മുത്തുരാജിനോട് എന്താണ് ഇത്രയും വിളിച്ച് ഫോണെടുക്കാത്തതെന്നും, പണം ഉടന്‍ വേണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. തന്റെ കയ്യില്‍ പണമില്ല, ഇനി പണത്തിനായി ആവശ്യപ്പെടുകയാണെങ്കില്‍ ജീവനൊടുക്കുക മാത്രമേ പ്രതിവിധിയുള്ളു എന്നായിരുന്നു മുത്തുരാജിന്റെ മറുപടി. എന്നാല്‍ ജീവനൊടുക്കാന്‍ ഫോണ്‍ ചെയ്തയാള്‍ ആവശ്യപ്പെട്ടു. നദിക്ക് കുറുകെയുള്ള പാലത്തിലെത്തിയപ്പോള്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട മുത്തുരാജ് നദിയിലേക്ക് എടുത്തു ചാടുകയും തുടര്‍ന്ന് മുങ്ങിമരിക്കുയുമായിരുന്നു.

മുത്തുരാജ് ജീവനൊടുക്കിയത് അദ്ദേഹത്തിന്റെ സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്നാണെന്ന് കുടുംബം കരുതിയത്. മരണാനന്തര ക്രിയകള്‍ക്ക് ശേഷം മുത്തുരാജിന്റെ ഫോണ്‍ നിരീക്ഷിച്ച ഭാര്യാസഹോദരനാണ് വിഷ്ണുവും മുത്തുരാജും നടത്തിയ ഫോണ്‍ സന്ദേശങ്ങളും വാട്സാപ്പ് ശബ്ദസന്ദേശങ്ങളും ശ്രദ്ധിച്ചത്. വിഷ്ണുവില്‍ നിന്നും മുത്തുരാജ് മാസങ്ങളായി ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ഫോണിലെ സന്ദേശങ്ങള്‍ വ്യക്തമാക്കി.

പൊലീസ്, മുത്തുരാജിന്റെ മരണം അസ്വാഭാവിക മരണത്തില്‍പ്പെടുത്തിയാണ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയത്. എന്നാല്‍ തന്റെ ഭര്‍ത്താവിന് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മുത്തുരാജിന്റെ ഭാര്യ ശില്‍പ പൊലീസില്‍ പരാതിപ്പെടുകയും, പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണത്തിന് പിന്നാലെ പൊലീസ് വിഷ്ണു 60 ഓളം ആളുകളെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പറഞ്ഞു.

Back to top button
error: