IndiaNEWS

ഹാ ഫ്രഷ്, ഫ്രഷേയ്! ഹിമാചലില്‍ കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പുറത്താക്കിയ ആറു മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇവര്‍ക്കൊപ്പം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത മൂന്ന് സ്വതന്ത്രരും ബിജെപിയില്‍ അംഗത്വമെടുത്തു.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, മുന്‍ ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍, സംസ്ഥാന പ്രസിഡന്റ് രാജീവ് ബിന്‍ഡാല്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് അംഗത്വം സ്വീകരിച്ചത്. പുതിയ അംഗങ്ങളെ കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്ത ജയ്‌റാം ഠാക്കൂര്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനു സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുധിര്‍ ശര്‍മ, രവി ഠാക്കൂര്‍, രജീന്ദര്‍ റാണ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ചേതന്യ ശര്‍മ, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയിലേക്ക് ചേക്കേറിയത് പാര്‍ട്ടി വിപ്പ് ലംഘിച്ചതിന് ഫെബ്രുവരി 29നാണ് ഇവരെ അയോഗ്യരായി പ്രഖ്യാപിച്ചത്. ആശിഷ് ശര്‍മ, ഹോഷിയാര്‍ സിങ്, കെ.എല്‍.ഠാക്കൂര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന സ്വതന്ത്രര്‍.

 

Back to top button
error: