KeralaNEWS

വി ഡി സതീശനും സുധാകരനും ചേർന്ന് കോൺഗ്രസിനെ എവിടെക്കൊണ്ടെത്തിക്കും; വീണ്ടും ബിജെപിക്ക് സപ്പോർട്ടുമായി സതീശൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു സമയത്ത് മൈക്കിനു വേണ്ടി വഴക്കിട്ട കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും ആരും മറന്നിട്ടുണ്ടാവില്ല.ആലപ്പുഴയിൽ വാർത്താസമ്മേളനത്തിടെ ലൈവായി തെറിപറഞ്ഞ കോൺഗ്രസ് നേതാവിനെയും ആരും മറന്നിട്ടുണ്ടാവില്ല.
ഇന്ത്യയൊട്ടാകെ തകർന്നു തരിപ്പണമായ കോൺഗ്രസിന്റെ ഏക ആശ്വാസമെന്ന് പറയാവുന്നത് കേരളത്തിലെ കോൺഗ്രസ് മാത്രമാണ്.ഇന്നത്തെ ഇവിടുത്തെ സ്ഥിതിയും മോശമല്ല.മുൻ മുഖ്യമന്ത്രിയുടെ മകൾ തന്നെ ബിജെപിയിലെത്തിയിട്ടുണ്ട്.അവർ മാത്രമല്ല, വടക്കേയിന്ത്യയിലെ പോലെ ഇവിടെയും ചറപറ ചോർച്ചകളാണ് നടക്കുന്നത്.എന്നാലും കേരളത്തിലെ നേതാക്കൾക്ക് ഇപ്പോഴും സിപിഐഎമ്മിനോടാണ് ചതുർത്ഥി.വേണ്ടി വന്നാൽ ഞാൻ ബിജെപിയിലേക്ക് പോകുമെന്നു പറഞ്ഞ ആളാണ് ഇന്നത്തെ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടെങ്കിൽ നാഴികയ്ക്ക് നാൽപ്പതു വട്ടം ബിജെപിയെ പുകഴ്ത്തുന്ന ആളാണ് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നായിരുന്നു ടിയാന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന.രാഹുൽ ഗാന്ധി അടക്കം കോൺഗ്രസ് നേതാക്കൾ ഈ‌ നിയമത്തിനെതിരെ രംഗത്തുള്ളപ്പോഴായിരുന്നു വി ഡി സതീശന്റെ ഈ‌ പ്രസ്താവന.

ഇലക്‌ട്രല്‍ ബോണ്ടിനെ അദ്ദേഹം ഉപയോഗപ്പെടുത്തിയത് ഈ‌ വിധമായിരുന്നു – ഇലക്‌ട്രല്‍ ബോണ്ടിന് സമാനമായി എക്‌സാലോജിക്കിന് സംഭാവന നല്‍കിയ കമ്ബനികള്‍ക്കെല്ലാം എന്തൊക്കെ സഹായങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തു കൊടുത്തത്? നികുതി വെട്ടിപ്പുള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയ സഹായത്തിന് പകരമായാണ് എക്‌സാലോജിക്കിന് പണം ലഭിച്ചത്. ഇലക്‌ട്രല്‍ ബോണ്ടിന് സമാനമായി തുക ഇല്ലെങ്കിലും അതേ അഴിമതി തന്നെയാണ് മാസപ്പടിയിലുമുള്ളത്.അതിന് മറുപടി പറഞ്ഞിട്ടാകാം മറ്റു കാര്യങ്ങൾ.

ഇനിയെങ്കിലും മാസപ്പടി വിവാദത്തെ കുറിച്ചുള്ള പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കാന്‍ തയാറാകണം മാസപ്പടിയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇലക്‌ട്രല്‍ ബോണ്ടിനെ കൂട്ടുപിടിക്കുന്നത്.ഇലക്‌ട്രല്‍ ബോണ്ട് പോലെയാണ് കേരളീയവും നവകേരള സദസും നടത്തിയത്. നിയമസഭയിലും പുറത്തും ചോദിച്ചിട്ടും ആരൊക്കെയാണ് പണം നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ജി.എസ്.ടി അഡീഷണല്‍ കമ്മിഷണറെക്കൊണ്ടാണ് പണം പിരിച്ചത്. സര്‍ക്കാര്‍ അങ്ങോട്ട് സഹായിച്ചവരാണ് പണം നല്‍കിയത്. കേരളീയത്തിനും നവകേരള സദസിനും പണം നല്‍കിയവരുടെ വിവരങ്ങള്‍ ധൈര്യമുണ്ടെങ്കില്‍ പുറത്ത് വിടണം. ..

ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാദങ്ങൾ.ഇവരെ ബിജെപിയുടെ ബി ടീം എന്നുവിളിച്ചാൽ അത്ഭുതപ്പെടാനുണ്ടോ !

തീർന്നില്ല…

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബിജെപിയുടേതല്ല, സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും കേരളത്തെ ദാരിദ്രത്തിലേയ്ക്ക് നയിച്ച സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞത് ഇന്നലെ തന്നെയാണ്.ഈ തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ വര്‍ഗീയ ശക്തികള്‍ക്കെതിരായുള്ള ജനാധിപത്യചേരിയുടെ ചെറുത്ത് നില്‍പ്പായിരിക്കുമെന്നും അതില്‍ സിപിഐഎമ്മിന് സ്ഥാനമില്ലെന്നു പറയാനും അദ്ദേഹം മറന്നില്ല!

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞത്:

ഏകനായി അവശേഷിച്ചാലും ഞാനൊരു കോണ്‍ഗ്രസ് പോരാളി.ജിവിതാവസാനം വരെ അതുതന്നെ ആകും.അമേഠിയില്‍നിന്നല്ല ഇന്ത്യയിൽ എവിടെനിന്ന് വേണമെങ്കിലും മത്സരിക്കാൻ ഞാൻ തയാറാണ്.തോൽവിയെ ഞാൻ ഭയക്കുന്നില്ല.അല്ലെങ്കിലും കോൺഗ്രസിനെ തോൽപ്പിച്ചത് ഒരിക്കലും ബിജെപിയല്ല, കോൺഗ്രസുകാർ തന്നെയാണ്.

കോണ്‍ഗ്രസ് നേതാക്കളുടെ കൊഴിഞ്ഞു പോക്കിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

“കോണ്‍ഗ്രസില്‍ നിന്ന് ആവോളം നേട്ടം കൊയ്തവരവാണ് ഇന്ന് ബിജെപിയിലേക്ക് പോകുന്നത്.ഒരുപക്ഷെ ഇനി ഇന്ത്യയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്ന് അവർ കരുതിക്കാണും.ഞാനുണ്ടാവും ഇന്ത്യയിലെ അവസാന കോണ്‍ഗ്രസുകാരനായി”- അദ്ദേഹം പറഞ്ഞു.

ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാന്‍ ഉണ്ടാക്കിയ ഐസിസി സമിതി അധ്യക്ഷന്‍ വരെ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നതിനെ ഉള്‍പ്പെടെയാണ് രാഹുല്‍ വിമർശിച്ചത്.

“വിളിക്കു മുൻപേ വിളിപ്പുറത്തെത്താന്‍ കാത്തിരിക്കുകയാണ് നമ്മുടെ നേതാക്കള്‍.കൊല്ലാനാണോ വളര്‍ത്താനാണോ കൊണ്ട് പോകുന്നതെന്ന ധാരണ അവർക്കില്ല. പണവും പദവിയും മോഹിച്ചാണ് ബിജെപിയിലേക്കുളള ഈ കൂടുമാറ്റം. ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷകളെയാണ് കോണ്‍ഗ്രസ് ഇല്ലാതാക്കുന്നത്.ഈ കൂടുമാറ്റം ആശങ്കാജനകമാണ്”-  രാഹുല്‍ പറഞ്ഞു.

Back to top button
error: