MovieNEWS

”പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതം! എന്നെയാരും മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചിട്ടില്ല”

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മലയാളം മാധ്യമത്തിന് മമിത ബൈജു നല്‍കിയ അഭിമുഖം തമിഴ് സിനിമാ ലോകത്തേക്ക് എത്തിയത് തീര്‍ത്തും മറ്റൊരു രൂപത്തിലാണ്. പ്രേമലുവിന്റെ പ്രമോഷനിടയില്‍ മമിത അഭിനയിച്ച വനാങ്കന്‍ എന്ന ചിത്രത്തെ കുറിച്ച് അവതാരകന്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. തമിഴില്‍ വന്‍ വിവാദമായ ഒരു സിനിമയെ കുറിച്ച് പ്രതികരിച്ചപ്പോള്‍ നമിത അല്പം ഒന്ന് അശ്രദ്ധ കാണിച്ചു എന്നതാണ് അതിലെ ഏറ്റവും വലിയ തെറ്റ്.

പിന്മാറിയ ചിത്രത്തെ കുറിച്ച് പ്രതികരിക്കവെ സംവിധായകന്‍ തന്നെ അഭിനയം പഠിപ്പിച്ചതിനെ കുറിച്ച് പറയുകയായിരുന്നു മമിത. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ബാല സര്‍ ചെറുതായി തല്ലുകയും വഴക്ക് പറയുകയുമൊക്കെ ചെയ്തിരുന്നു. അത് പക്ഷെ ഷോട്ട് നന്നാവാന്‍ വേണ്ടിയായിരുന്നു. താന്‍ എല്ലാവരോടും ഇങ്ങനെയാണ് പെരുമാറുന്നത്, അതുകൊണ്ട് ടെന്‍ഷനടിക്കുകയൊന്നും വേണ്ട എന്നദ്ദേഹം പറഞ്ഞിരുന്നു എന്നുമൊക്കെയാണ് അഭിമുഖത്തില്‍ മമിത പറയുന്നത്.

തനിക്ക് വലിയ മെന്റല്‍ പ്രഷറൊന്നും ഉണ്ടായിരുന്നില്ല, കൂളായിട്ടാണ് അഭിനയിച്ചത്. സൂര്യ സര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ബാല സാറിനെ നേരത്തെ അറിയാവുന്നത് കൊണ്ട് പ്രശ്നമൊന്നും ഇല്ല എന്നൊക്കെയുള്ള കാര്യങ്ങള്‍ വളരെ നാച്വറലായിട്ടാണ് മമിത സംസാരിച്ചു. എന്നാല്‍ തമിഴില്‍ എത്തിയപ്പോള്‍ കഥ ആകെ മാറി. സംവിധായകന്‍ ബാല തല്ലിയതുകൊണ്ടാണ് മമിത ബൈജു ‘വനാങ്കനന്‍’ എന്ന സിനിമ ഉപേക്ഷിച്ചത് എന്ന നിലയിലായി കാര്യങ്ങള്‍. മാത്രമല്ല, എല്ലാവരോടും സംവിധായകന്‍ ഇങ്ങനെയാണ് പെരുമാറിയത് എന്ന് കൂടെ പറഞ്ഞപ്പോള്‍ വാര്‍ത്ത മറ്റൊരു തരത്തില്‍ പ്രചരിച്ചു.

അങ്ങനെ ഒരു വാര്‍ത്ത തമിഴകത്ത് കത്തിപ്പടരാന്‍ മറ്റൊരു കാരണം കൂടെയുണ്ട്. വാനാങ്കനന്‍ എന്ന ചിത്രം വലിയ പ്രതിസന്ധി ഘട്ടങ്ങള്‍ താണ്ടിയാണ് ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്നത്. ആദ്യം സൂര്യയെ നായകനാക്കി പ്രഖ്യാപിച്ച സിനിമയായിരുന്നു ഇത്. നന്ദ, പിതാമഗന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും ബാലയും ഒന്നിക്കുന്നു എന്ന വാര്‍ത്ത വലിയ ആഘോഷമായിരുന്നു. സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റാണ് സിനിമ നിര്‍മിക്കാനിരുന്നത്.

എന്നാല്‍, ചിത്രീകരണം തുടങ്ങി മൂന്ന് മാസത്തിനകം അത് നിര്‍ത്തി വയ്ക്കേണ്ടി വന്നു. സൂര്യയും ബാലയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളായിരുന്നു കാരണം. അതിന് ശേഷം സിനിമ ഉപേക്ഷിച്ചു എന്ന തരത്തില്‍ വാര്‍ത്തകളും ഉണ്ടായിരുന്നു. പിന്നീട് സൂര്യയ്ക്കും 2ഡി എന്റര്‍ടൈന്‍മെന്റിനും ഈ സിനിമയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ച സംവിധായകന്‍, അരുണ്‍ വിജയ് യെ നായകനാക്കി സിനിമ പൂര്‍ത്തിയാക്കി. ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ ടീസറും വന്നു. ഈ വിവാദ പശ്ചാത്തലത്തിലാണ് സംവിധായകന്‍ തന്നെ തല്ലി അഭിനയിപ്പിച്ചു എന്ന് പറഞ്ഞ് മമിതയുടെ അഭിമുഖം വരുന്നത്. അതോടെ വാര്‍ത്ത പല രീതിയിലും പ്രചരിക്കുകയായിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ ഒരു വിശദീകരണം നല്‍കി മമിത ഇന്‍സ്റ്റഗ്രാമില്‍ എത്തിയിട്ടുണ്ട്.

തന്റെ പേരില്‍ തമിഴില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മമിത വ്യക്തമാക്കുന്നു. തന്നിലെ അഭിനേതാവിനെ കൂടുതല്‍ മികച്ച രീതിയില്‍ പുറത്ത് കൊണ്ടുവരാന്‍ ബാല സര്‍ ശ്രമിച്ചു എന്നതിനപ്പുറം മാനസികമോ ശാരീരികമോ ആയ യാതൊരു പീഡനങ്ങളും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല എന്ന് നടി ആവര്‍ത്തിച്ചു പറഞ്ഞു. വനാങ്കനന്‍ എന്ന സിനിമ ഉപേക്ഷിക്കാന്‍ കാരണം മറ്റ് പ്രൊഫഷണല്‍ കമ്മിറ്റ്മെന്റ്സ് ആണെന്നും മമിത വ്യക്തമാക്കി.

Back to top button
error: