NEWSWorld

മീറ്റിംഗ് റൂമില്‍ ബാക്കിയായ സാന്‍ഡ്‌വിച്ച് കഴിച്ചതിന് പിരിച്ചുവിട്ടു; കമ്പനിക്കെതിരെ കേസ് കൊടുത്ത് യുവതി

ലണ്ടന്‍: മീറ്റിംഗ് റൂമില്‍ ബാക്കിയായ സാന്‍ഡ്വിച്ച് കഴിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട സ്ത്രീ ക്ലീനിംഗ് കമ്പനിക്കെതിരെ കോടതിയിലേക്ക്. ടോട്ടല്‍ ക്ലീന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഗബ്രിയേല റോഡ്രിഗസ്(39) എന്ന യുവതിയെയാണ് സാന്‍ഡ്‌വിച്ച് കഴിച്ചതിന്റെ പേരില്‍ പിരിച്ചുവിട്ടതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഡെവണ്‍ഷെയേഴ്‌സ് സോളിസിറ്റേഴ്‌സിന്റെ ഓഫീസുകള്‍ വൃത്തിയാക്കുന്നത് റോഡ്രിഗസാണ്. എന്നാല്‍ ക്രിസ്മസിന് തൊട്ടുമുന്‍പ് നടന്ന മീറ്റിംഗില്‍ വച്ച് അഭിഭാഷകരുടെ ഉച്ചഭക്ഷണത്തില്‍ നിന്നും ബാക്കിയായ സാന്‍ഡ്‌വിച്ച് കഴിച്ചതാണ് കമ്പനിയെ പ്രകോപിപ്പിച്ചത്. അഭിഭാഷകരുടെ യോഗത്തിന് ശേഷം വലിച്ചെറിയുമെന്ന് കരുതിയ 1.50 യൂറോ (ഏകദേശം 134 രൂപ) വിലയുള്ള ട്യൂണ സാന്‍ഡ്വിച്ച് റോഡ്രിഗ്സ് കഴിച്ചതായി അവര്‍ സ്ഥിരീകരിച്ചു. ബാക്കിവന്ന സാന്‍ഡ്വിച്ചുകള്‍ തിരികെ നല്‍കിയില്ലെന്ന് പറഞ്ഞ് ടോട്ടല്‍ ക്ലീന്‍ കമ്പനിക്ക് ഡെവണ്‍ഷെയേഴ്സില്‍ നിന്ന് പരാതി ലഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് ടോട്ടല്‍ ക്ലീന്‍ തലവന്‍ ഗ്രഹാം പീറ്റേഴ്‌സണ്‍ റോഡ്രിഗസിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു.

തുടര്‍ന്ന് റോഡ്രിഗസ് കോടതിയെ സമീപിക്കുകയായിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന യുണൈറ്റഡ് വോയ്സ് ഓഫ് വേള്‍ഡ് യൂണിയന്‍ (യുവിഡബ്ല്യു) റോഡ്രിഗസിന് പിന്തുണ നല്‍കുന്നുണ്ട്.

റോഡ്രിഗസിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സഹപ്രവര്‍ത്തകര്‍ ഡെവണ്‍ഷയേഴ്‌സിന്റെ സെന്‍ട്രല്‍ ലണ്ടന്‍ ആസ്ഥാനത്തിന് പുറത്ത് പ്രകടനം നടത്തി. പ്രതിവര്‍ഷം 3.2 മില്യണ്‍ ഡോളര്‍ സമ്പാദിക്കുന്ന അഭിഭാഷകരാണ് ഇവിടെയുള്ളതെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധത്തിന്റെ ഭാഗമായി 300 ട്യൂണ സാന്‍ഡ്വിച്ചുകളും 100 ട്യൂണ ക്യാനുകളും കൊണ്ടുവന്നു.

Back to top button
error: