IndiaNEWS

കേന്ദ്രവും കേരളവും നേര്‍ക്കുനേര്‍; ഹര്‍ജി പിന്‍വലിച്ചാല്‍ വായ്പയെന്ന് കേന്ദ്രം, പിന്‍വലിക്കില്ലെന്ന് കേരളം

ന്യൂഡല്‍ഹി: കേരളത്തിന് 13,600 കോടി വായ്പയെടുക്കാന്‍ കൂടി അനുമതി നല്‍കാമെന്നും ഇതിന് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്നും കേന്ദ്രം. എന്നാല്‍ ഹര്‍ജി പിന്‍വലിക്കില്ലെന്നും കേരളത്തിന് അര്‍ഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നുമെന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് ഇനി കാര്യമില്ലെന്നും കേരളം സുപ്രീം കോടതിയില്‍ അറിയിച്ചു. കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ഇരുപക്ഷത്തില്‍ നിന്നും രാഷ്ട്രീയമല്ല, ഗൗരവകരമായ ചര്‍ച്ചകളാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് പിന്‍വലിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടുവെന്നും എങ്കില്‍ മാത്രമേ മറ്റു കാര്യങ്ങള്‍ പരിഗണിക്കാനാകൂ എന്നും കേന്ദ്രം പറഞ്ഞതായി കേരളം കോടതിയില്‍ അറിയിച്ചു. എന്നാല്‍ കേരളം ഉന്നയിക്കുന്നത് മുഴുവന്‍ ശരിയല്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ചര്‍ച്ചകള്‍ തുടര്‍ന്നു കൂടെയെന്ന് ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ പറഞ്ഞപ്പോള്‍ ചര്‍ച്ചയ്ക്ക് ഇനി കാര്യമില്ലെന്നും അടിയന്തര ആവശ്യം കണക്കിലെടുക്കണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. തുടര്‍ന്ന് മാര്‍ച്ച് 6,7 തീയതികളില്‍ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി മാറ്റി. വിഷയത്തില്‍ കോടതി തീരുമാനമെടുക്കുമെന്ന് അറിയിച്ചെങ്കിലും ഇതിനിടെ ചര്‍ച്ചയ്ക്ക് സാധ്യത ഉണ്ടെങ്കില്‍ നോക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Signature-ad

കടമെടുപ്പ് പരിധിയില്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്രവും കേരളവും നടത്തിയ ചര്‍ച്ച പരാജയമായിരുന്നുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചിരുന്നു. കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി കുറച്ചതിനെതിരെ കേരളം കേസ് കൊടുത്തതില്‍ കേന്ദ്രം അതൃപ്തിയിലാണെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തതില്‍ നിന്നും വ്യക്തമായത്. കേരളം സുപ്രീം കോടതിയില്‍ കേസ് നല്‍കിയത് ചര്‍ച്ചയില്‍ ധനവകുപ്പ് ഉദ്യോഗസ്ഥര്‍ പലതവണ ചൂണ്ടിക്കാട്ടി. കേസ് സുപ്രീം കോടതിയില്‍ നില്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.

കേസ് കൊടുത്തതില്‍ കേന്ദ്രത്തിന് ഈഗോ പ്രശ്‌നം ഉണ്ടാകേണ്ട കാര്യമില്ല. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇനി എന്ത് നിലപാട് അറിയിക്കുമെന്നത് അറിയാനായി കാത്തിരിക്കുകയാണെന്നും ധനമന്ത്രി പ്രതികരിച്ചിരുന്നു. ചര്‍ച്ച നേട്ടമായില്ല. കോടതിയില്‍ കേസ് നില്‍ക്കുമ്പോള്‍ എങ്ങനെ ചര്‍ച്ച ചെയ്യും തീരുമാനമെടുക്കുമെന്ന നിലപാടാണ് കേന്ദ്ര ഉദ്യോഗസ്ഥര്‍ ചര്‍ച്ചയിലുടനീളം സ്വീകരിച്ചത്. കേസ് പിന്‍വലിക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, കേരളം സുപ്രീം കോടതിയില്‍ കേസ് നല്‍കിയത് ചര്‍ച്ചയില്‍ കേന്ദ്ര ധനവകുപ്പ് ഉദ്യോഗസ്ഥര്‍ പലതവണ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ധനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായി ദില്ലിയില്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ ധന മന്ത്രി നിര്‍മല സീതാരാമന്‍ പങ്കെടുത്തിരുന്നില്ല. ധനകാര്യ സെക്രട്ടറി, സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പെടെ ചര്‍ച്ചയില്‍ കേന്ദ്രത്തിനായി പങ്കെടുത്തു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് വിഷയത്തില്‍ ഇരു വിഭാഗവും ചര്‍ച്ച നടത്തിയത്.

 

Back to top button
error: