Movie

മമ്മുട്ടിയുടെ‘ഭ്രമയുഗ’ത്തിനെതിരെ കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ, ‘സിനിമ കുടുംബത്തിനു ചീത്തപ്പേരു വരുത്തു’മെന്ന് പരാതി

    മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ഫെബ്രുവരി 15 ന് റിലീസ് ചെയ്യാനിരിക്കെ കുഞ്ചമൺ ഇല്ലം ചിത്രത്തിനെതിരെ  ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു. ഈ ചിത്രത്തിന് അനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണം എന്നാണ് ആവശ്യം. സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്തിനു നൽകിയ ‘കുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത്  കുടുംബത്തിന്റെ സത്കീർത്തിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കുഞ്ചമൺ ഇല്ലക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജിയില്‍ കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയച്ചു.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ കുഞ്ചമൺ ഇല്ലക്കാരെക്കുറിച്ചു പറയുന്നുണ്ടെന്നും തങ്ങൾ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ‘ഭ്രമയുഗം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍  പ്രകാരം  ഇത് ഐതീഹ്യമാലയില്‍നിന്ന് എടുത്തിട്ടുള്ള കഥയാണ് എന്നാണ്. എന്നാൽ‍ ഈ കഥയിലെ നായകനായ ‘കുഞ്ചമൺ പോറ്റി’ എന്നു വിളിക്കുന്ന കഥാപാത്രം ദുർമന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്. ഇത് കുടുംബത്തിനു സമൂഹത്തിന്റെ മുന്നിൽ ചീത്തപ്പേരു വരുത്തി വയ്ക്കുമെന്നാണ് ഹർജിയിലെ വാദം.

Signature-ad

മമ്മൂട്ടിയെപ്പോലൊരു നടന്‍ അഭിനയിക്കുന്ന ചിത്രം ഒരുപാടു പേരെ സ്വാധീനിക്കുമെന്നും ഹർജിയിലുണ്ട്. ചിത്രത്തിന്റെ സംവിധായകനോ അണിയറക്കാരോ തങ്ങളോട് ഇതു സംബന്ധിച്ച് വിശദീകരിക്കാൻ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ഇത്തരമൊരു ചിത്രീകരണം കുടുംബത്തെ മനഃപൂര്‍വം താറടിക്കാനും സമൂഹത്തിനു മുൻപാകെ മാനം കെടുത്താനുമാണെന്നു ഭയപ്പെടുന്നു. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പേരും പരാമര്‍ശങ്ങളും നീക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്. രാഹുൽ സദാശിവനാണ്  ‘ഭ്രമയുഗ’ത്തിൻ്റെ സംവിധായകൻ.  മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകും. 300ൽപരം സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

Back to top button
error: