KeralaNEWS

‘വിദ്യാർത്ഥിനിയാണ് ലാപ്‌ടോപ്പ് വാങ്ങാൻ മംഗലാപുരത്ത് പോകാം.’ മധ്യവയസ്‌കനെ പ്രലോഭിപ്പിച്ച് ഹോട്ടലിലെത്തിച്ച്  നഗ്നചിത്രം പകര്‍ത്തി 5 ലക്ഷം തട്ടി, കാസർകോട് ഹണിട്രാപ്പ് കേസിൽ 2 യുവതികള്‍ ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍

    ഫോണില്‍ പരിചയപ്പെട്ട മധ്യവയസ്‌കനെ മയക്കി മംഗ്‌ളൂറിലെ ഹോട്ടലിലെത്തിച്ച് നഗ്നചിത്രം പകര്‍ത്തി ഹണി ട്രാപില്‍ കുടുക്കി അഞ്ച് ലക്ഷം തട്ടിയ കേസില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍.
കാസര്‍കോട് മങ്ങാട് സ്വദേശി 59-കാരനാണ് വലയിൽ കുടുങ്ങി 5 ലക്ഷം രൂപ നഷ്ടപ്പെട്ടത്.
കാസര്‍കോട് സ്വദേശികളായ ദില്‍ഷാദ്, സിദ്ദീഖ്, റുബീന, ഫൈസല്‍ എന്നിവരെയും ഇവരുടെ കൂട്ടാളികളായ  നഫീസത് മിസ്‌രിയ, അബ്ദുല്ല മങ്കുന്നപ്പള്ളി, റഫീഖ് മുഹമ്മദ്  എന്നിവരെയുമാണ് മേല്‍പറമ്പ് എസ് ഐമാരായ സുരേഷ്, അരുണ്‍മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കേസിലെ മൂന്നാംപ്രതിയായ ലുബ്‌നയാണ് പരാതിക്കാരനായ 59-കാരനെ ഫോണില്‍ വിളിച്ച് സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് ജനുവരി 25ന് തനിക്ക് ലാപ്‌ടോപ്പ് വാങ്ങിനല്‍കണമെന്ന് ലുബ്‌ന പരാതിക്കാരനോട് ആവശ്യപ്പെട്ടു. ഇതിനായി ഇയാളെ മംഗ്‌ളൂറിലെയ്ക്ക് കൂട്ടിക്കൊണ്ടുപോയ യുവതി ഹോട്ടലില്‍ മുറിയെടുക്കുകയും ഇവിടെവെച്ച് പരാതിക്കാരനൊപ്പമുള്ള നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു. മാത്രമല്ല, പടന്നക്കാടുള്ള വീട്ടില്‍വെച്ച് യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞ് പരാതി നല്‍കുമെന്നും ഇതെല്ലാം വീട്ടുകാരെ അറിയിക്കുമെന്നുമായിരുന്നു പ്രതികളുടെ ഭീഷണി. തുടര്‍ന്ന് പരാതിക്കാരനെ തടങ്കലില്‍ പാര്‍പ്പിച്ച പ്രതികള്‍ ഗൂഗിള്‍പേ വഴി പതിനായിരം രൂപ തട്ടിയെടുത്തു. പിന്നീട് 4,90,000 രൂപ പണമായും കൈക്കലാക്കി.

സംഭവത്തിനു ശേഷം കഴിഞ്ഞദിവസമാണ് 59-കാരന്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

ഏഴുപ്രതികളെയും സമര്‍ത്ഥമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇതിനുമുമ്പും ഇത്തരം ഹണിട്രാപുകള്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Back to top button
error: