NEWSWorld

വെസ്റ്റ് ബാങ്കിലെ ആശുപത്രിയില്‍ ഇസ്രയേലിന്റെ കമാന്‍ഡോ ആക്രമണം; സൈനികരെത്തിയത് രോഗികളുടേയും ഡോക്ടര്‍മാരുടേയും വേഷത്തില്‍

ജറുസലേം: വെസ്റ്റ് ബാങ്കിലെ ഇബ്‌ന് സിന ആശുപത്രിയില്‍ കമാന്‍ഡോ ആക്രമണം നടത്തി ഇസ്രയേല്‍. ഡോക്ടര്‍മാരുടെയും രോഗികളുടെയും വേഷം ധരിച്ചെത്തിയ ഇസ്രയേല്‍ കമാന്‍ഡോകള്‍ മൂന്ന് പേരെ വധിച്ചു. കൊല്ലപ്പെട്ട മൂന്ന് പേരും ഭീകരരാണെന്നും അവരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നുമാണ് ഇസ്രയേല്‍ വിശദീകരണം.

എന്നാല്‍, മൂന്ന് പേരെയും ചികിത്സയിലിരിക്കെ ആശുപത്രിക്കിടക്കയില്‍ വച്ച് തലയ്ക്ക് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഹമാസ് അംഗമാണ്. മറ്റ് രണ്ട് പേര്‍ ഇസ്ലാമിക് ജിഹാദിന്റെയും. കൊല്ലപ്പെട്ട ബസേല്‍ അല്‍ ഗവാസി ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ടയാളായിരുന്നുവെന്നും ആശുപത്രിവൃത്തങ്ങള്‍ പറയുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം ഗാസയില്‍ താത്കാലിക വെടിനിര്‍ത്തലിനുള്ള പുതിയ നിര്‍ദ്ദേശം പഠിക്കുകയാണെന്ന് ഹമാസ് വിശദമാക്കുന്നത്.

Signature-ad

ഇസ്രായേല്‍, യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ രൂപീകരിച്ച ചട്ടക്കൂട് ചര്‍ച്ചചെയ്യാന്‍ ക്ഷണം ലഭിച്ചെന്നും ഇസ്മായില്‍ ഹനിയേ സ്ഥിരീകരിച്ചു. കൂടുതല്‍ ഇസ്രയേല്‍ ബന്ദികളെ വിട്ടയച്ചാല്‍ ആറ് ആഴചത്തെ വെടിനിര്‍ത്തല്‍ എന്നാണ് നിര്‍ദ്ദേശം. എന്നാല്‍, ഹമാസിന്റെ മുന്‍ഗണന സ്ഥിരമായ വെടിനിര്‍ത്തലിനും ഇസ്രയേലിന്റെ പൂര്‍ണമായ പിന്‍മാറ്റത്തിനുമാണെന്ന് ഹനിയേ വ്യക്തമാക്കി. ‘സമ്പൂര്‍ണ വിജയം’ കൈവരിക്കാതെ യുദ്ധം പൂര്‍ണമായി അവസാനിക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്. ഒക്ടോബര്‍ 7ന് തുടങ്ങിയ യുദ്ധത്തില്‍ ഇതുവരെ 26,700ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.

 

Back to top button
error: