KeralaNEWS

അച്ഛനെ വെന്റിലേറ്ററില്‍നിന്നു മാറ്റിയിട്ട് വെറും നാലുദിവസം; മകന്റെ വിയോഗ വാർത്ത പിതാവിനെ അറിയിക്കാതെ കുടുംബം

തിരുവല്ല: ജനുവരി ഒന്നിനുണ്ടായ അപകടത്തില്‍ തലയ്ക്കു പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജു മുരളീധരനെ വെന്റിലേറ്ററില്‍നിന്നു മാറ്റിയിട്ട് വെറും നാലുദിവസമേ ആകുന്നുള്ളൂ. പൂര്‍ണമായി ഓര്‍മ തിരിച്ചുകിട്ടിയിട്ടില്ല. ആശുപത്രിവിട്ടെത്തുമ്ബോള്‍ കാത്തിരിക്കാന്‍ മകന്‍ അഖില്‍കുമാര്‍ വീട്ടിലുണ്ടാകില്ലെന്ന് ഇദ്ദേഹത്തിനറിയില്ല.

പത്തനംതിട്ട – തിരുവല്ല റോഡില്‍ കുന്നിലത്തുപടിയില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിലാണ് അഖില്‍കുമാര്‍ (26) മരിച്ചത്.കുട്ടനാട് കണ്ണകി ക്രിയേഷന്‍സിന്റെ ഉപകരണങ്ങള്‍ കൊണ്ടുപോകുന്ന വാനിന്റെ ഡ്രൈവറായിരുന്നു അഖില്‍കുമാര്‍. റാന്നി സീതത്തോട് പരിപാടി കഴിഞ്ഞ് മടങ്ങുന്ന വഴി വാനില്‍ പച്ചക്കറിലോറിയിടിച്ചായിരുന്നു അപകടം.

തിരുവല്ലയില്‍ ഗുരുമന്ദിരത്തില്‍ ശാന്തിക്കാരനായിരുന്ന ബിജു മുരളീധരൻ വീട്ടിലേക്കുവരുമ്ബോള്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. തലയ്ക്കു ഗുരുതരപരിക്കേറ്റ ഇദ്ദേഹത്തെ പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.തലയ്ക്കു ശസ്ത്രക്രിയ നടത്തിയ ഇദ്ദേഹത്തിന് ആശുപത്രിവിടണമെങ്കില്‍ ചികിത്സാച്ചെലവായ മൂന്നുലക്ഷത്തിലേറെ രൂപ അടയ്ക്കണം. ഇത്രയും വലിയ തുക കണ്ടെത്തുന്നതെങ്ങനെയെന്ന ആശങ്കയിലായിരുന്ന കുടുംബത്തിന് താങ്ങാനാകാത്ത ദുരന്തമായി അഖിലിന്റെ വേര്‍പാട്.

 സ്വന്തമായി വീടില്ലാത്ത കുടുംബം വാടകവീടുകളില്‍ മാറിമാറി താമസിക്കുകയാണ്. പുന്നപ്ര ചള്ളിക്കടപ്പുറത്തിനടുത്ത് പുതുവല്‍ എന്ന വീട്ടിലാണ് രണ്ടുമാസമായി താമസിച്ചു വരുന്നത്.

Back to top button
error: