Movie

മലയാളത്തിലെ നിത്യഹരിത നായകൻ ഓർമയായിട്ട് 35 വർഷം, പ്രേംനസീർ ഇന്നും സൂപ്പർസ്റ്റാർ

     ഇന്ത്യൻ സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ എന്ന വിശേഷണം നേടിയ പ്രേം നസീർ ഓർമയായിട്ട് ഇന്ന് 35 വർഷം.  നടനം കൊണ്ടും യഥാർഥ ജീവിത്തിലെ പച്ചയായ മനുഷ്യനായും ഏവരുടെയും  ആദരവ് നേടിയ അബ്ദുൽ ഖാദർ എന്ന പ്രേംനസീർ മലയാളികളുടെ മുഴുവൻ സ്നേഹവും നേടിയാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ‘ധ്വനി’ എന്ന അവസാന ചിത്രത്തിലൂടെ തന്റെ അഭിനയ പാരമ്പര്യം അടുത്ത തലമുറയ്ക്ക് കൈമാറിയാണ് അദ്ദേഹം വിടപറഞ്ഞത്. പ്രണയവും ഹാസ്യവും വൈകാരികതയുമെല്ലാം നസീറിന്റെ കൈകളിൽ ഭദ്രം. പ്രേംനസീർ അന്തരിച്ച് 35 വർഷങ്ങൾ തികഞ്ഞിട്ടും ആ അതുല്യ പ്രതിഭ സ്വന്തം സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു.

ചലച്ചിത്ര ലോകത്ത് 38 വർഷം തിളങ്ങിയ അദ്ദേഹം 725 സിനിമകളിലാണ് നായക വേഷത്തിലെത്തിയത്. ഇതിലൂടെ ഈ അതുല്യ കലാകാരനെ തേടിയെത്തിയത് ലോക റെക്കോഡ് എന്ന അപൂർവ നേട്ടവും. നാടക നടനായിട്ടായിരുന്നു നസീർ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 1951 ൽ ‘ത്യാഗസീമ’ എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും നിർഭാഗ്യവശാൽ ചിത്രം പുറത്തിറങ്ങിയില്ല. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ‘മരുമകൾ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു. തന്റെ രണ്ടാമത്തെ ചിത്രമായ ‘വിശപ്പിന്റെ വിളി’യുടെ സെറ്റിൽ വച്ചാന് പ്രേംനസീർ എന്ന പേര് സ്വീകരിച്ചത്. 1950 മുതൽ 1989 ൽ മരണം കീഴടക്കുന്നത് വരെയുള്ള വർഷങ്ങൾ മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത സൂപ്പർ താരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.

Signature-ad

മുറപ്പെണ്ണ് (1965), ഇരുട്ടിന്റെ ആത്മാവ് (1967), കള്ളിച്ചെല്ലമ്മ (1969), നദി (1969), അനുഭവങ്ങൾ പാളിച്ചകൾ (1971), അഴകുള്ള സെലീന (1973), വിട പറയും മുൻപേ (1981) ), പടയോട്ടം (1982), ധ്വനി (1988) തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ അദ്ദേഹം സ്വന്തമാക്കിയത് എണ്ണിയാൽ ഒടുങ്ങാത്തത്ര ആരാധകരെയാണ്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (പ്രത്യേക ജൂറി അവാർഡ്), കലാരംഗത്തിനു നൽകിയ സംഭാവനകളെ മാനിച്ച് ഇന്ത്യാ ഗവൺമെന്റ് പത്മഭൂഷൻ, പത്മശ്രീ ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നസീറിന്റെ സിനിമകളിലെ ഏറ്റവും വലിയ പ്രത്യേകത ഒരേ നായിക (ഷീല)യോടൊത്ത് 130 സിനിമകളിൽ അഭിനയിച്ചു എന്നതാണ്. ഇതിനെത്തുടർന്ന് അദ്ദേഹത്തെ തേടിയെത്തിയത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡാണ്. 93 നായികമാർക്കൊപ്പം അഭിനയിച്ചതിനും 1973ലും 77ലും 30 സിനിമകളിൽ വീതം അഭിനയിച്ചതിനും മറ്റ് രണ്ടു റെക്കോഡുകളും അദ്ദേഹം സ്വന്തമാക്കി.

1926 ഏപ്രിൽ 7 ന് തിരുവിതാംകൂറിലെ ചിറയൻകീഴിൽ അക്കോട് ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മൂത്ത മകനായിട്ടായിരുന്നു പ്രേം നസീറിന്റെ ജനനം. കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ശ്രീ ചിത്തിരവിലാസം സ്കൂൾ, ആലപ്പുഴ എസ്.ഡി. കോളേജ്, ചങ്ങനാശ്ശേരി സെയിന്റ് ബെർക്കുമാൻസ് കോളേജ്  തുടങ്ങിയ ഇടങ്ങളിൽ ആയിരുന്നു പഠനം. ഈ കാലയളവിൽ തന്നെ ഒരു നാടക കലാകാരനായി അദ്ദേഹം മാറിയിരുന്നു. പിന്നീട് സിനിമയിലേയ്ക്ക്  പ്രവേശിച്ച പ്രേം നസീർ സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തുകയായിരുന്നു.1989 ജനുവരി 16 ന് അദ്ദേഹത്തിന്റെ അറുപത്തി രണ്ടാമത്തെ വയസ്സിലുണ്ടായ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടമായി മാറി

നിത്യഹരിത നായകനായ  പ്രേംനസീറിന്   ഉചിതമായ ഒരു സ്നമാരകം ഇന്നും നിർമ്മിച്ചിട്ടില്ല. 2020ൽ സംസ്ഥാന സർക്കാർ സ്മാരക നിർമ്മാണത്തിന് ഒരുക്കം തുടങ്ങിയിരുന്നു. ശിലാസ്ഥാപനം ഗംഭീരമായി നടത്തി. കോവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനും നടൻ മമ്മൂട്ടിയുമെല്ലാം ഓൺലൈനായി പദ്ധതിക്ക് തുടക്കമിട്ടു. പക്ഷെ അവിടുന്നങ്ങോട്ട് കാര്യമായി നീങ്ങിയില്ല.

ചിറയിൻകീഴിൽ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നായി 72 സെന്റ് ഭൂമി സ്വരുക്കൂട്ടുകയിരുന്നു. 2.3 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും ആലോചനയുണ്ടായി. കലാഗ്രാമം എന്ന പേരിലാണ് ചിറയിൻകീഴിൽ പ്രേംനസീറിന്റെ സ്മാരകം പദ്ധതിയിട്ടിരുന്നത്. എന്നാൽ കോവിഡ് കാല പ്രതിസന്ധിയിൽ നിർമ്മാണം നിലച്ചു.

2016ല്‍ എ സമ്പത്ത് എംപിയുടെ വികസനഫണ്ടിൽ നിന്നുള്ള പണം മുടക്കി നിർമ്മിച്ച ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം നസീറിന്റെ പേരിൽ നിലവിലുണ്ട്. പക്ഷെ നസീറിന് ഉചിതമായ സ്മാരകം ഇതാണെന്ന് ആരാധകർ വിശ്വസിക്കുന്നില്ല.

Back to top button
error: