SportsTRENDING

സ്വപ്നതുല്യമായ നേട്ടത്തിന്റെ വക്കിൽ ഇന്ത്യൻ ക്യാപ്റ്റൻ  സുനില്‍ ഛേത്രി

ദോഹ: ഇത്തവണത്തെ ഏഷ്യാകപ്പില്‍ പ്രതീക്ഷയോടെ ഇന്ത്യൻ ഫുട്ബോൾ ടീം ഖത്തറിലെ മൈതാനത്തിറങ്ങുമ്ബോള്‍ അന്താരാഷ്ട്ര ഫുട്ബാളില്‍ ഒരു ഇന്ത്യൻ താരത്തിന്റെ സ്വപ്നതുല്യമായ നേട്ടത്തിന്റെ വക്കിലാണ് ക്യാപ്റ്റൻ സുനില്‍ ഛേത്രി.

ലോക ഫുട്ബാളില്‍ പോര്‍ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും (128) ഇറാന്റെ അലിദായിയും (108) അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും (106) മാത്രം വെട്ടിപ്പിടിച്ച ‘ഗോള്‍ സെഞ്ച്വറി’ എന്ന സുവര്‍ണ റെക്കോഡിന് ഏഴുഗോള്‍ അകലെ മാത്രമാണ്  ഛേത്രി.

 നീലക്കുപ്പായത്തില്‍ 18 വര്‍ഷം നീണ്ട പ്രയാണത്തിനിടെ എതിര്‍വലയിലേക്ക് ഛേത്രി ഉതിര്‍ത്തത് 93 ഗോളുകള്‍. 145 മത്സരങ്ങളില്‍നിന്നാണ് ഈ നേട്ടം. ഇത്തവണ ഏഷ്യാകപ്പില്‍ പ്രതീക്ഷയോടെ ഇന്ത്യൻ കടുവകള്‍ ഖത്തറിലെ മൈതാനത്തിറങ്ങുമ്ബോള്‍ ആരാധകരുടെ മുഴുവൻ കണ്ണുകളും ഈ അഞ്ചടി ഏഴിഞ്ചുകാരനിലേക്കാണ്. 39ാം വയസ്സിലും ഗോള്‍ ദാഹിയായി എതിര്‍മുഖത്ത് വട്ടമിട്ട് പറക്കുന്ന ഛേത്രിയുടെ മാന്ത്രിക ബൂട്ടുകളിലാണ് ടീമിന്റെ പ്രതീക്ഷകളത്രയും. കളിക്കാരനായും ക്യാപ്റ്റനായും ടീമിനെ അത്രയേറെ പ്രചോദിപ്പിക്കുന്നുണ്ട് ‘ക്യാപ്റ്റൻ ഫന്റാസ്റ്റിക്’ എന്ന് വിളിപ്പേരുള്ള സുനില്‍ ഛേത്രി.

Signature-ad

ഇനിയൊരു ഏഷ്യാകപ്പില്‍ ഛേത്രിയുടെ സാന്നിധ്യമുണ്ടാവില്ലെന്ന് ഏറക്കുറെ ഉറപ്പാണ്. നിലവിലെ ഫോം പരിഗണിച്ചാല്‍ ദേശീയ കുപ്പായത്തില്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍കൂടി ഛേത്രി തുടര്‍ന്നേക്കാം.എന്നാൽ അതിന് മുൻപ് അന്താരാഷ്ട്ര മത്സരത്തിൽ 100 ഗോളുകൾ തികയ്ക്കാൻ ഛേത്രിക്കാവുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.

1964ല്‍ ഇസ്രയേലില്‍ നടന്ന എ.എഫ്.സി ഏഷ്യൻ കപ്പിന്റെ മൂന്നാം എഡിഷനില്‍ റണ്ണേഴ്സ് അപ്പായതാണ് ഇതുവരെ ഇന്ത്യയുടെ മികച്ച പ്രകടനം. ചുനി ഗോസ്വാമി അടക്കമുള്ള താരങ്ങളടങ്ങിയ സുവര്‍ണ തലമുറയായിരുന്നു അന്ന് ടീമില്‍. ആതിഥേയരായ ഇസ്രായേലും ദക്ഷിണ കൊറിയയും ഹോങ്കോങ്ങും അടങ്ങുന്ന ഫൈനല്‍ റൗണ്ട്. ചാമ്ബ്യൻഷിപ് ആരംഭിക്കുന്നതിന് മുമ്ബ് ഇന്ത്യൻ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റു അന്തരിച്ചത് താരങ്ങളില്‍ ഒരു വിങ്ങലായി. ചാമ്ബ്യൻഷിപ് നീട്ടിവെക്കണമെന്ന് ടീം ആവശ്യമുന്നയിച്ചെങ്കിലും സംഘാടകര്‍ അനുവദിച്ചില്ല. നാലു ടീമുകള്‍ പങ്കെടുത്ത ഫൈനല്‍ റൗണ്ടില്‍ ദക്ഷിണ കൊറിയയെയും ഹോങ്കോങ്ങിനെയും തോല്‍പിച്ചെങ്കിലും ഇസ്രായേലിനോട് മറുപടിയില്ലാത്ത രണ്ടുഗോളിന്റെ തോല്‍വി  ഇന്ത്യക്ക് കിരീടം നഷ്ടമാക്കി.

പിന്നീട് മൂന്നുതവണ ഏഷ്യാകപ്പില്‍ പങ്കെടുത്തെങ്കിലും പ്രാഥമിക റൗണ്ടിനപ്പുറം കടക്കാനായില്ല. 1984, 2011, 2019 ഏഷ്യൻ കപ്പ് കളിച്ച ഇന്ത്യ തുടര്‍ച്ചയായി രണ്ടാം തവണ ചാമ്ബ്യൻഷിപ്പില്‍ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. 2011ല്‍ ഖത്തറിലും 2019ല്‍ യു.എ.ഇയിലും നടന്ന ഏഷ്യൻ കപ്പുകളില്‍ പങ്കെടുത്തവരായി സുനില്‍ ഛേത്രിയും ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവുമാണ് ഇത്തവണയും ടീമിലുള്ളത്.

1984 ആഗസ്റ്റ് 3 -ന് ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദിലായിരുന്നു സുനിൽ ഛേത്രിയുടെ ജനനം. 2002 -ൽ മോഹൻ ബഗാൻ ക്ലബിലൂടെയാണ്  സുനിൽ ഛേത്രി ഇന്ത്യൻ ഫുട്ബോളിലെ വരവ് അറിയിച്ചത്. 2013 -ൽ ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പ്ലെയർ ഓഫ് ദി ഇയർ അവാർഡിന് അർഹനായി. 2007 -ലും 2011 -ലും ഇതേ അവാർഡ് ഛേത്രിക്കു തന്നെയായിരുന്നു.2008 -ലെ എഎഫ്‌സി ചാലഞ്ച് കപ്പിൽ  ഏറ്റവും മികച്ച കളിക്കാരാൻകൂടിയായിരുന്നു സുനിൽ ഛേത്രി.

2019 ഒക്ടോബർ 15 ന് അന്താരാഷ്ട്ര ഫുട്ബോളിൽ പരമാവധി ഗോൾ നേടിയ മികച്ച 10 ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനായി ഛേത്രി മാറി.

Back to top button
error: