NEWSWorld

ബന്ധം വഷളാകുന്നതിനിടെ മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസു  ചെെനയിൽ; കരുതലോടെ ഇന്ത്യ

ബെയ്ജിംഗ്: ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നതിനിടയിൽ മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസു ഇന്നലെ ചെെനയിലെത്തി.മുന്‍ തീരുമാനം അനുസരിച്ചാണ് സന്ദര്‍ശനമെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്.

ഇന്ത്യയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുകയും ചൈനയുമായി സഹകരിച്ച്‌ മുന്നോട്ട് പോവുകയെന്നതുമാണ് മാലിദ്വീപിന്റെ പുതിയ നയതന്ത്രം. പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് പിന്നാലെ ആദ്യം ഇന്ത്യ സന്ദര്‍ശിക്കുക എന്നതായിരുന്നു മുയിസുവിൻ്റെ മുൻഗാമികള്‍ പിന്തുടര്‍ന്നിരുന്ന സമീപനം. ഇതിന് വിരുദ്ധമായാണ് മുയിസു ചൈന സന്ദര്‍ശിക്കുന്നത്.

പ്രസിഡൻ്റ് മുഹമ്മദ് മുയിസു അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇന്ത്യ-മാലിദ്വീപ് ബന്ധം വഷളായത്. 2023 നവംബറിലായിരുന്നു മുയിസു പ്രസിഡന്റായി ചുമതലയേറ്റത്. ഉടൻ തന്നെ മാലിയിലുള്ള ഇന്ത്യൻ സൈനികരെ  പുറത്താക്കുകയായിരുന്നു ഇദ്ദേഹം ആദ്യം ചെയ്തത്.

Signature-ad

പുതിയതായി സ്ഥാനമേറ്റെടുത്ത മാലിദ്വീപ് വൈസ് പ്രസിഡന്റ് ഹുസൈൻ മുഹമ്മദ് ലത്തീഫ് കഴിഞ്ഞ മാസം ചൈന സന്ദര്‍ശിച്ചിരുന്നു. കുൻമിങ്ങില്‍ നടന്ന ചൈന-ഇന്ത്യൻ മഹാസമുദ്ര മേഖലാ വികസന സഹകരണത്തിനായി ചൈന സംഘടിപ്പിച്ച ചൈന-ഇന്ത്യൻ മഹാസമുദ്ര മേഖലാ ഫോറത്തിലും ഹുസൈൻ മുഹമ്മദ് ലത്തീഫ് പങ്കെടുത്തിരുന്നു.

ഇതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് പുറത്താക്കി. യുവജന വകുപ്പ് മന്ത്രി മറിയം ഷിവുന, സഹമന്ത്രിമാരായ മാല്‍ഷ, ഹസന്‍ സിഹാന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

 ലക്ഷദ്വീപിലെ സ്‌നോര്‍ക്കെല്ലിംഗിനെക്കുറിച്ച്‌ എക്‌സില്‍ പ്രധാനമന്ത്രി മോദി പങ്കുവെച്ച പോസ്റ്റുകള്‍ വൈറലായതിന് പിന്നാലെയായിരുന്നു മാലി മന്ത്രിമാരുടെ പരാമര്‍ശം. മാലിദ്വീപിന് പകരമുള്ള ബദല്‍ ടൂറിസ്റ്റ് കേന്ദ്രമായി ലക്ഷദ്വീപ് സന്ദർശിക്കാൻ  ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ പ്രേരിപ്പിച്ചിക്കുന്നതെന്നായിരുന്നു ഇവരുടെ പ്രധാന ആക്ഷേപം.ഇസ്രായേലിന്റെ കൈയ്യിലെ കളിപ്പാവ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇവർ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് മാലദ്വീപ് മന്ത്രിമാര്‍ മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. അധിക്ഷേപ പരാമര്‍ശം നടത്തിയ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം പുറത്താക്കിയെങ്കിലും ടൂറിസത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് മാലദ്വീപ്. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. സഹമന്ത്രിമാരായ മാല്‍ഷ, ഹസന്‍ സിഹാന്‍ എന്നിവരും ഇതേറ്റുപിടിച്ച്‌ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.

 ഇതിന് പിന്നാലെ കൊച്ചി- ലക്ഷദ്വീപ് റൂട്ടില്‍ സീപ്ലെയിൻ സര്‍വീസ് ആരംഭിക്കാൻ സ്‌പൈസ് ജെറ്റ് എയര്‍ലൈൻസിനു മിനിസ്ട്രി ഓഫ് സിവില്‍ എവിയേഷൻസ് കോണ്‍ട്രാക്‌ട് നൽകിയിട്ടുണ്ട് .

Back to top button
error: