
ഡ്രൈവർ ആവശ്യമില്ലാത്ത സ്വയം ഓടുന്ന കാറുകളുടെ കൂടുതൽ ഗവേഷണങ്ങൾ ത്വരിതഗതിയിൽ മുന്നേറുകയാണ്. ടെസ്‌ല ഈ രംഗത്ത് വലിയ കാൽവെപ്പുകൾ നടത്തി. വരും കാലം ഡ്രൈവർ വേണ്ടാത്ത കമ്പ്യൂട്ടർ നിയന്ത്രിത വാഹനങ്ങളുടേതായിരിക്കും എന്ന് ടെക് കമ്പനികളും വാഹന കമ്പനികളും അവകാശപ്പെടുന്നു. അതിനിടെ ലോകത്തെ അമ്പരിപ്പിക്കുകയാണ് ഒരു ഇന്ത്യൻ യുവാവ്. തന്റെ മാരുതി ആൾട്ടോ കെ 10 കാറിനെ ഒരു സെക്കൻഡ് ഹാൻഡ് റെഡ്മി നോട്ട് 9 പ്രോ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്വയം ഓടുന്ന കാർ ആക്കി മാറ്റിയിരിക്കുകയാണ് മങ്കരൻ സിംഗ് എന്ന യുവാവ്.
https://twitter.com/i/status/1657723885435994115
ബജറ്റ് ഫ്രണ്ട്ലി റെഡ്മി നോട്ട് 9 പ്രോയിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള, ഓപ്പൺ സോഴ്‌സ് ‘ഓപ്പൺ പൈലറ്റ്’ സെൽഫ് ഡ്രൈവിംഗ് അൽഗോരിതത്തിന്റെ മറുരൂപമായ ഫ്ലോഡ്രൈവ് സോഫ്‌റ്റ്‌വെയറാണ് യുവാവ് ഉപയോഗിച്ചത്. ഈ സോഫ്‌റ്റ്‌വെയർ കാറിന്റെ ഒബിഡി പോർട്ട് വഴി ആൾട്ടോ കെ 10-ലേക്ക് കണക്ട് ചെയ്യുന്നു, കാറിന്റെ പരിഷ്‌ക്കരിച്ച ഇലക്ട്രിക് സ്റ്റിയറിംഗ് വഴി വാഹനത്തിന്റെ നിയന്ത്രണം സാധ്യമാകുന്നു. സ്മാർട്ട്‌ഫോണിന്റെ കാമറ വാഹനത്തിന്റെ കണ്ണുകളായി പ്രവർത്തിക്കുന്നു, ഇത് സോഫ്റ്റ്‌വെയറിന് ആവശ്യമായ ദൃശ്യവിവരങ്ങൾ നൽകുന്നു. ഈ കാർ സ്വയം ഓടുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
മങ്കരൻ സിംഗിന്റെ നേട്ടങ്ങൾ ശ്രദ്ധേയമാണെങ്കിലും, സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഉയർന്നിട്ടുണ്ട്. പൊതു റോഡുകളിൽ ഇത്തരം സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നത് വാഹനത്തിന് മാത്രമല്ല മറ്റ് വാഹനങ്ങളിലെ യാത്രക്കാർക്കും അപകടങ്ങൾ സൃഷ്ടിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, അധികൃതരിൽ നിന്ന് അനുമതിയില്ലാതെ ഇത്തരം പരീക്ഷണങ്ങൾ ഇന്ത്യയിൽ നിയമവിരുദ്ധമാണ്.






