IndiaNEWS

പ്രണയപ്പക: ബ്ലെയ്ഡ് ഉപയോഗിച്ച് കൈകാലുകളിലും കഴുത്തിലും ആഴത്തില്‍ മുറിവേല്‍പ്പിച്ച ശേഷം യുവതിയെ ജീവനോടെ കത്തിച്ചു, ഐ.ടി ജീവനക്കാരിയെ കൊന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്ത് അറസ്റ്റില്‍

    തമിഴ്‌നാട്ടില്‍ ഐടി ജീവനക്കാരിയായ യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ചെന്നൈയിൽ സോഫ്റ്റ് വേര്‍ എന്‍ജിനിയറായ മധുര സ്വദേശിനി ആർ. നന്ദിനി(27)യെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്ത് വെട്രിമാരനെ(27) പൊലീസ് പിടികൂടിയത്. ശനിയാഴ്ച താലമ്പൂരിന് സമീപം പൊന്‍മാറിലെ ആളൊഴിഞ്ഞ സ്ഥലത്താണ് നന്ദിനിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

മധുരയിലെ ഗേള്‍സ് സ്‌കൂളില്‍ 12-ാം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചവരാണ് നന്ദിനിയും മഹേശ്വരിയും. ഒപ്പം മറ്റൊരുപെണ്‍കുട്ടിയുമുണ്ടായിരുന്നു. സ്‌കൂള്‍ പഠനത്തിന് ശേഷം മൂവരും ഉന്നതപഠനത്തിനായി വ്യത്യസ്ത കോളജുകളില്‍ ചേര്‍ന്നു. ഈ സമയത്താണ് മഹേശ്വരി എന്ന വെട്രിമാരന്‍ തന്റെ ലിംഗസ്വത്വം വെളിപ്പെടുത്തിയത്. ഇതോടെ സുഹൃദ്‌സംഘത്തില്‍പ്പെട്ട മൂന്നാമത്തെ പെണ്‍കുട്ടി ആ സൗഹൃദം ഉപേക്ഷിച്ചു. 2019ല്‍ വെട്രിമാരനെ കുടുംബം വീട്ടില്‍നിന്ന് പുറത്താക്കി. എല്ലാവരും വെട്രിമാരനെ അകറ്റിനിര്‍ത്തിയപ്പോഴും നന്ദിനി സൗഹൃദം ഉപേക്ഷിച്ചില്ല.

മധുരയിലെ കോളജ് പഠനത്തിന് ശേഷമാണ് നന്ദിനി ജോലിക്കായി ചെന്നൈയിലെത്തിയത്. നേരത്തെ ബെംഗളൂരുവില്‍ ജോലിചെയ്തിരുന്ന വെട്രിമാരനും ഇതിനിടെ ചെന്നൈയിലെത്തി. ജോലി ചെയ്തു സമ്പാദിച്ച പണവുമായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനായാണ് വെട്രിമാരന്‍ ചെന്നൈയിലേക്ക് വന്നത്. ഇതോടെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകളും പതിവായി.

നന്ദിനി ആണ്‍സുഹൃത്തുക്കളുമായി സംസാരിക്കുന്നതോ ഇടപഴകുന്നതോ വെട്രിമാരന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേച്ചൊല്ലി കഴിഞ്ഞ എട്ടുമാസമായി ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് നന്ദിനി വെട്രിമാരനുമായി സംസാരിക്കാതായി. ഇതിനിടെ സഹപ്രവര്‍ത്തകനായ യുവാവുമായി നന്ദിനി കൂടുതൽ അടുപ്പം പുലര്‍ത്തിയിരുന്നു. ഇതിന്റെ പ്രകോപനത്തിലാണ് പ്രതി നന്ദിനിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ്  വിശദീകരണം.

ഡിസംബര്‍ 24-നായിരുന്നു നന്ദിനിയുടെ ജന്മദിനം. ഇതിന്റെ തലേദിവസം വെട്രിമാരന്‍ നന്ദിനിയെ ഫോണില്‍ വിളിച്ചു. ഇനി വഴക്കിടില്ലെന്നും പിറന്നാളിന് ഒരു സര്‍പ്രൈസ് സമ്മാനം ഒരുക്കിയിട്ടുണ്ടെന്നും നേരില്‍ കാണണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. ശനിയാഴ്ച ഇരുവരും തമ്മില്‍ കാണുകയും ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. തുടര്‍ന്ന് രാത്രി 7.15 ന് പ്രതി നന്ദിനിയെ പൊന്മാര്‍ റോഡിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

പിറന്നാള്‍ സമ്മാനം നല്‍കാൻ എന്നപേരില്‍ പ്രതി ആദ്യം യുവതിയുടെ കണ്ണുകെട്ടി. പിന്നാലെ ചങ്ങലകൊണ്ട് കൈകാലുകള്‍ കെട്ടി പൂട്ടിയിട്ടു. പിന്നെ കൈത്തണ്ടകളിലും കാല്‍പ്പാദങ്ങളിലും മുറിവുണ്ടാക്കുകയും ജീവനോടെ തീകൊളുത്തുകയുമായിരുന്നു.

യുവതിയെ ജീവനോടെ കത്തിച്ചതിന് ശേഷം ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് നന്ദിനിയെ ആദ്യംകണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ചുവരുത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

Back to top button
error: