CrimeNEWS

പെണ്‍കുട്ടിയെ വിമാനത്തില്‍ പീഡിപ്പിച്ചതായി പരാതി; പ്രവാസി ഇന്ത്യക്കാരന്‍ കൊളംബോയില്‍ അറസ്റ്റില്‍

കൊളംബോ: പെണ്‍കുട്ടിയെ വിമാനത്തില്‍ പീഡിപ്പിച്ചതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള യാത്രാ മധ്യേ പ്രവാസി ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. എട്ട് വയസുള്ള ശ്രീലങ്കന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തെലങ്കാന സ്വദേശിയാണ് പിടിയിലായത്. കൊളംബോ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ്.

ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരനെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഡിസംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. തെലങ്കാനയില്‍ നിന്നുള്ള 49 കാരനാണ് പ്രതി.

റിയാദില്‍ നിന്ന് ശ്രീലങ്ക വഴി ഹൈദരാബാദിലേക്ക് ട്രാന്‍സിറ്റ് വിമാനത്തില്‍ യാത്ര ചെയ്തപ്പോഴാണ് സംഭവം. ശ്രീലങ്കന്‍ സ്വദേശികളായ അമ്മയും മകളും സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന കുട്ടിയുടെ പിതാവിനെ സന്ദര്‍ശിച്ച ശേഷം ശ്രീലങ്കയിലേക്ക് മടങ്ങുകയായിരുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി മാതാവ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊളംബോ ഭണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പ്രതിയെ ക്യാബിന്‍ ക്രൂ ലോക്കല്‍ പോലീസിന് കൈമാറുകയാണുണ്ടായത്.

പെണ്‍കുട്ടിയേയും പ്രതിയെയും നെഗോംബോ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ടിക്കറ്റ് നിരക്ക് കുറവായതിനാല്‍ ശ്രീലങ്കന്‍ എയര്‍വേയ്‌സിന്റെ ഗുണനിലവാരമുള്ള സേവനം പ്രവാസി ഇന്ത്യക്കാര്‍ ധാരാളമായി ഉപയോഗപ്പെടുത്തി വരുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൊളംബോ വഴിയാണ് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ശ്രീലങ്കന്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത്. നിരക്ക് കുറവാണെന്നതിനു പുറമേ കൂടുതല്‍ ലഗേജ് അനുവദിക്കുന്നതും മദ്യത്തിന്റെ ലഭ്യതയും യാത്രക്കാരെ ആകര്‍ഷിക്കുന്നു.

 

Back to top button
error: