NEWSWorld

ഖുര്‍ആന്‍ കത്തിച്ചാല്‍ രണ്ടു വര്‍ഷം തടവ്; നിയമം പാസാക്കി ഡെന്മാര്‍ക്ക്

കോപ്പന്‍ഹേഗന്‍: ഖുര്‍ആന്‍, തോറ, ബൈബിള്‍ എന്നീ വേദഗ്രന്ഥങ്ങള്‍ പരസ്യമായി കത്തിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ഡെന്മാര്‍ക്ക്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് പാര്‍ലമെന്റ് നിയമം പാസാക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും പിഴയുമാണ് ശിക്ഷ.

‘വിശുദ്ധ ഗ്രന്ഥങ്ങള്‍ പൊതുവിടത്തിലോ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കണമെന്ന ഉദ്ദേശ്യത്തിലോ മോശമായ രീതിയില്‍ കൈകാര്യം ചെയ്താല്‍, കത്തിക്കുയോ കളങ്കപ്പെടുത്തുകയോ കീറുകയോ ചെയ്താല്‍’ ക്രിമിനല്‍ കുറ്റമാണ് എന്നാണ് നിയമം പറയുന്നത്. ഇത്തരമൊരു നിയമം കൊണ്ടുവരേണ്ടത് അത്യാവശ്യമായിരുന്നു എന്ന് നിയമകാര്യ മന്ത്രി പീറ്റര്‍ ഹമ്മല്‍ഗാര്‍ഡ് പ്രതികരിച്ചു.

Signature-ad

ത്രികക്ഷി സഖ്യം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലില്‍ ജനഹിത പരിശോധന വേണമെന്നാണ് ഇടത് – വലതു കക്ഷികള്‍ ആവശ്യപ്പെട്ടത്. നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ബില്‍ 77നെതിരെ 94 വോട്ടിന് പാസായി. രാജ്യത്തുടനീളമുണ്ടായ ഖുര്‍ആന്‍ കത്തിക്കല്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മുസ്ലിം രാജ്യങ്ങളുമായി ഡെന്മാര്‍ക്കിന്റെ നയതന്ത്ര ബന്ധം മോശമായിരുന്നു. ഇത് സാധാരണ നിലയിലാക്കുക എന്ന ലക്ഷ്യം കൂടി മുന്നില്‍വച്ചുള്ളതാണ് നിയമം.

‘ഡെന്മാര്‍ക്കിനെ പ്രകോപിപ്പിക്കുന്നു എന്നതു കൊണ്ട് ഇറാന്‍ അവരുടെ നിയമം മാറ്റുമോ? പാകിസ്താന്‍ ചെയ്യുമോ? സൗദി അറേബ്യ ചെയ്യുമോ? ഇല്ല എന്നാണ് ഉത്തരം’ – ബില്‍ ചര്‍ച്ചയില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രതിനിധി കരിന ലോറന്‍സണ്‍ പറഞ്ഞു. ‘ഒരു നല്ല കാരണം കൊണ്ട് ചരിത്രം നമ്മെ വിലയിരുത്തും’ എന്നാണ് ബില്ലിനെ എതിര്‍ത്തു സംസാരിച്ച വലതുപക്ഷ കക്ഷിയായ ഡെന്മാര്‍ക്ക് ഡെമോക്രാറ്റിക് നേതാവ് ഇന്‍ഗര്‍ സ്റ്റോജ്ബര്‍ഗ് പറഞ്ഞത്.

നിയമം പ്രാബല്യത്തിലാകണമെങ്കില്‍ മാര്‍ഗരത് രാജ്ഞിയുടെ ഒപ്പുകൂടി ആവശ്യമാണ്. ഈ മാസം തന്നെ അതു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജൂലൈ മുതല്‍ നവംബര്‍ വരെ അഞ്ഞൂറിലധികം ഖുര്‍ആന്‍ കത്തിക്കല്‍ പ്രതിഷേധങ്ങളാണ് ഡെന്മാര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്തത്. മസ്ജിദുകള്‍, മുസ്ലിം രാഷ്ട്രങ്ങളുടെ എംബസികള്‍, കുടിയേറ്റക്കാര്‍ താമസിക്കുന്ന ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പ്രതിഷേധങ്ങള്‍ മിക്കതും. വിഷയത്തില്‍ തുര്‍ക്കി ഡാനിഷ് അംബാസഡറെ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചിരുന്നു.

 

Back to top button
error: