KeralaNEWS

ഇങ്ങനെയുമുണ്ട് അമ്മമാർ;  തിരുവനന്തപുരത്ത് ഏഴുവയസുകാരിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: ഏഴുവയസുള്ള മകളെ പീഡിപ്പിക്കാൻ തന്റെ ആണ്‍സുഹൃത്തിന് ഒത്താശ ചെയ്ത ചെയ്ത കേസില്‍ അമ്മയ്ക്ക് 40 വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ.

പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണം. കുട്ടിക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി നഷ്ട പരിഹാരം നല്‍കണമെന്നും തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ രേഖ ഉത്തരവിട്ടു.

2018 മാര്‍ച്ച്‌ മുതല്‍ 2019 സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം.മാനസിക വെല്ലുവിളി നേരിടുന്നയാളാണ് പ്രതിയുടെ ഭര്‍ത്താവ്. ഇയാളെ ഉപേക്ഷിച്ചാണ് പ്രതി ആണ്‍സുഹൃത്തിനൊപ്പം താമസമാരംഭിച്ചത്.ആദ്യ ബന്ധത്തില്‍ പിറന്ന ഏഴ് വയസുകാരിയെയും കൂടെക്കൂട്ടി. ഇതിനിടെയാണ് കുട്ടിയെ അമ്മയുടെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചത്.

Signature-ad

പീഡനത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റിരുന്നു. വിവരം കുട്ടി അറിയിച്ചെങ്കിലും അതൊന്നും കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു അമ്മയുടെ മറുപടി. തുടര്‍ന്നും കുട്ടിയെ വീട്ടില്‍ കൊണ്ടുപോവുകയും അമ്മയുടെ സാന്നിധ്യത്തില്‍ പീഡനം ആവര്‍ത്തിക്കുകയും ചെയ്തു.

ഇതിനിടെ പ്രതിയുടെ ആദ്യ ബന്ധത്തില്‍ തന്നെ പിറന്ന പതിനൊന്നു വയസുള്ള മൂത്ത മകള്‍ വീട്ടിലെത്തി. ചേച്ചിയോട് പീഡനത്തിനിരയായ വിവരം ഏഴുവയസുകാരി പറഞ്ഞു. ഇതോടെയാണ് ചേച്ചിയെയും ഇയാള്‍ പീഡിപ്പിച്ചതായി കുട്ടി അറിഞ്ഞത്. അമ്മയുടെ ആണ്‍സുഹൃത്ത് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ കുട്ടികള്‍ ഈ വിവരം പുറത്തുപറഞ്ഞിരുന്നില്ല.പീഡനം തുടര്‍ന്നതോടെ ഏഴ് വയസുകാരിയെയും കൂട്ടി ചേച്ചി വീട്ടില്‍നിന്ന് രക്ഷപ്പെടുകയും അച്ഛന്റെ അമ്മയുടെ വീട്ടിലെത്തി വിവരം പറയുകയുമായിരുന്നു.

ഇതോടെ അമ്മൂമ്മ കുട്ടികളെ ചില്‍ഡ്രൻസ് ഹോമിലേക്ക് മാറ്റുകയായിരുന്നു.അവിടെ നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടികള്‍ പീഡനവിവരം പുറത്തുപറഞ്ഞത്.വിചാരണയ്ക്കിടെ കേസില്‍ അമ്മയുടെ  ആണ്‍സുഹൃത്തായിരുന്ന ഒന്നാം പ്രതി ആത്മഹത്യ ചെയ്തു. ഇതിനെ തുടര്‍ന്ന് അമ്മയ്‌ക്കെതിരെ മാത്രമാണ് വിചാരണ നടന്നത്.

Back to top button
error: