KeralaNEWS

റോബിൻ ബസ് നടത്തിപ്പുകാരൻ ​ഗിരീഷ് പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: റോബിൻ ബസ് നടത്തിപ്പുകാരന്‍ ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വണ്ടി ചെക്കു നൽകി കബളിപ്പിച്ചെന്ന കേസിലാണ് പൊലീസ് നടപടിയെന്നാണ് സൂചന. പൊലീസ് സംഘം വീട്ടിലെത്തിയാണ് ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്. പാലാ പൊലീസാണ് ​ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ നിലനിൽക്കുന്ന ലോങ് പെൻഡിംഗ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

എറണാകുളത്തെ കോടതിയിൽ 2012 മുതൽ നില നിൽക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. ഇന്നു തന്നെ കൊച്ചിയിലെ കോടതിയിൽ ഗിരീഷിനെ ഹാജരാക്കും. ഒരാഴ്ച മുമ്പ് വന്ന വാറന്റ് നടപ്പാക്കാൻ ഞായറാഴ്ച ദിവസം തന്നെ പൊലീസ് തിരഞ്ഞെടുത്തത് ദുരൂഹമെന്ന് ഗിരീഷിന്റെ ഭാര്യ പ്രതികരിച്ചു. പ്രതികാര നടപടി ആണോയെന്ന് ജനം തീരുമാനിക്കട്ടെ എന്നും ഭാര്യ പറഞ്ഞു.

Signature-ad

ഇന്ന് രാവിലെയാണ് പാലായിൽ നിന്നുള്ള പൊലീസ് സംഘം ​ഗിരീഷിന്റെ ഈരാട്ടുപേട്ടയിലെ വീട്ടിലെത്തുന്നത്. 2012 മുതൽ നിലനിൽക്കുന്ന ലോറിയുടെ ഫിനാൻസുമായി ബന്ധപ്പെട്ട കേസാണ്. ലോം​ഗ് പെൻഡിം​ഗ് വാറന്റ് എറണാകുളത്തെ കോടതിയിൽ നിന്ന് വന്നിട്ടുണ്ടെന്നും അതിനാൽ ​ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു. വാറന്റ് കോടതിയിൽ‌ നിന്നും വന്നിട്ട് ഒരാഴ്ചയാണ് ആയിട്ടുള്ളത്. എന്നാൽ പൊലീസ് നടപടിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ഭാര്യ‌യുൾപ്പെടെ ആരോപിക്കുന്നത്. ഒരാഴ്ച മുമ്പ് എത്തിയ വാറന്റ് കോടതി അവധിയുള്ള ഞായറാഴ്ച നോക്കി പൊലീസ് നടപ്പിലാക്കുന്നത് ദുരൂഹമെന്നാണ് ഭാര്യയുടെ ആരോപണം.

അതേസമയം, റോബിൻ ബസുടമയ്‌ക്കെതിരെ പരാതിയുമായി സഹോദരൻ ബേബി ഡിക്രൂസ് രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. വർഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ബേബി ഡിക്രൂസ് പറയുന്നു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ എത്തി കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. തന്റെ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി. നിരന്തരമായി ഭീഷണിപ്പെടുത്തി കിടപ്പിലായ മാതാപിതാക്കളെ കാണാൻ അനുമതി നിഷേധിച്ചു.

ഭീഷണിയും, ഉപദ്രവവും മൂലം ഒളിവിൽ എന്ന പോലെയാണ് ജീവിക്കുന്നതെന്നും സഹോദരൻ വെളിപ്പെടുത്തി. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും സഹോദരൻ പറയുന്നു. വാടക വീടുകളിൽ താമസിക്കുന്ന തങ്ങളെ നിരന്തരം ഭീക്ഷണിപ്പെടുത്തുന്നുണ്ടെന്നും തങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പുവരുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബേബി ഡിക്രൂസ് പറഞ്ഞു.

Back to top button
error: