KeralaNEWS

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കേണ്ട ആവശ്യം യൂത്ത് കോണ്‍ഗ്രസിനില്ല: രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കേണ്ട ആവശ്യം യൂത്ത് കോണ്‍ഗ്രസിന് ഇല്ലെന്നും കേസന്വേഷണം സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.

ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല, വിളിച്ചാല്‍ നെഞ്ചുവേദന വരില്ലെന്നും പറഞ്ഞ രാഹുല്‍ പിണറായി വിജയന് പ്രസംഗിക്കാനുള്ള ഒരു വിഷയം മാത്രമായി കേസ് മാറുമെന്നും വ്യക്തമാക്കി. കേസെടുത്ത് യൂത്ത് കോണ്‍ഗ്രസിനെ വരുതിയിലാക്കാം എന്ന് കരുതേണ്ടെന്നും കസ്റ്റഡിയിലുള്ള പ്രവര്‍ത്തകര്‍ എല്ലാം നിരപരാധികളാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, യൂത്ത്ത്ത് കോണ്‍ഗ്രസ് വ്യാജരേഖ കേസില്‍ നാല് പേര്‍ കസ്റ്റഡിയിലായതോടെ എ ഗ്രൂപ്പിനുള്ളില്‍ അതൃപ്തി പുകയുകയാണ്. സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ കസ്റ്റഡിയിലായത് ഗ്രൂപ്പിനുള്ളിലെ പോര് കാരണമെന്നാണ് വിവരം. ഗ്രൂപ്പിനുള്ളില്‍ നിന്നാണ് പൊലീസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. അന്വേഷണം സംസ്ഥാന പ്രസിഡന്റിലേക്ക് എത്തിക്കാൻ നീക്കം നടക്കുന്നുണ്ടെന്നാണ് എ ഗ്രൂപ്പിനുള്ളിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. പല വിഭാഗങ്ങളായായിരുന്നു തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് മത്സരിച്ചത്.

കേസില്‍ കസ്റ്റഡിയിലുള്ള അബി വിക്രം, ബിനില്‍ ബിനു, ഫെന്നി, അടൂര്‍ സ്വദേശി വികാസ് കൃഷ്ണ എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവരുടെ ലാപ്ടോപ്പും മൊബൈലും ഉപയോഗിച്ച്‌ വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കിയെന്നാണ് സംശയം. ഇവരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തുകയും ലാപ്ടോപ് അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമായിരിക്കും പൊലീസിന്റെ തുടര്‍ നടപടികള്‍.

അതേസമയം യൂത്ത് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സമ്ബ്രദായം കോണ്‍ഗ്രസിനോ യൂത്ത് കോണ്‍ഗ്രസിനോ ഗുണം ചെയ്യില്ലെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരൻ പറഞ്ഞു.

‘ഞാന്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആളാണ്. ഒരു കാര്യം തുറന്നുപറയട്ടെ, ഇപ്പോഴത്തെ യൂത്ത് കോണ്‍ഗ്രസിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് രീതി കൊണ്ട് സംഘടനക്കോ കോണ്‍ഗ്രസിനോ ഒരിക്കലും ഗുണകരമല്ലെന്ന് ഉറച്ചുവിശ്വസിക്കുന്നയാളാണ് ഞാന്‍’- വിഎം സുധീരന്‍ പറഞ്ഞു. 1975-77 കാലത്താണ് വി.എം സുധീരന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.

Back to top button
error: