IndiaNEWS

ദീപാവലിക്ക് പടക്കം പൊട്ടിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ആളുകളെ പ്രേരിപ്പിച്ചു; ആരോപണവുമായി ഡല്‍ഹി മന്ത്രി

ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ആളുകള്‍ ഞായറാഴ്ച വന്‍തോതില്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ വായു മലിനീകരണ തോത് വീണ്ടും കൂടിയിരിക്കുകയാണ്. സുപ്രികോടതി ഉത്തരവ് പോലും മറികടന്നാണ് തലസ്ഥാനത്ത് ആളുകള്‍ പടക്കം പൊട്ടിക്കല്‍ പോലുള്ള ആഘോഷങ്ങളില്‍ മുഴുകിയത്. ഡല്‍ഹിയിലെ സ്ഥിതി മോശമായിട്ടും ബി.ജെ.പി നേതാക്കള്‍ ആളുകളെ പടക്കം പൊട്ടിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ആരോപിച്ചു.

കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയിലെ വായു നിലവാര സൂചിക 215ല്‍ എത്തിയിരുന്നു. ദീപാവലി ആഘോഷം കൂടി കഴിഞ്ഞതോടെ ഇത് വീണ്ടും കൂടിയതായി മന്ത്രി പറഞ്ഞു. ‘പലരും പടക്കം പൊട്ടിച്ചില്ലെങ്കിലും ചിലയിടങ്ങളില്‍ ലക്ഷ്യം വെച്ച് പടക്കം പൊട്ടിക്കുന്നത് കണ്ടു. വായുവിന്റെ ഗുണനിലവാരം മോശമാകരുതെന്നായിരുന്നു ഡല്‍ഹിയിലെ ജനങ്ങളുടെ മനസ്സില്‍. എന്നാല്‍ പടക്കം പൊട്ടിക്കാന്‍ ബിജെപി ജനങ്ങളെ പ്രോത്സാഹിപ്പിച്ചതിന് ഡല്‍ഹി വില കൊടുക്കുകയാണ്. പടക്കം പൊട്ടിച്ചില്ലെങ്കില്‍ ഡല്‍ഹിയുടെ അന്തരീക്ഷം ഇപ്പോള്‍ ശുദ്ധമായേനെ,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Signature-ad

ഞായറാഴ്ച വൈകിട്ട് ആഘോഷം പൊടിപൊടിക്കുമ്പോള്‍ എയര്‍ ക്വാളിറ്റി മോണിറ്ററുകളിലെ തത്സമയ ട്രെന്‍ഡുകള്‍ ഡല്‍ഹിയിലെ വായു മലിനീകരണ തോതില്‍ വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തി. അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയിലും ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും ബി.ജെ.പിയാണ് അധികാരത്തിലുള്ളതെന്ന് ഡല്‍ഹി മന്ത്രി പറഞ്ഞു.’പടക്കം പൊട്ടിക്കരുതെന്ന് ഏതെങ്കിലും ബി.ജെ.പി നേതാവ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ? സുപ്രിംകോടതി ഉത്തരവുണ്ടായിട്ടും ബി.ജെ.പി അതിന്റെ ഉത്തരവാദിത്തം നിറവേറ്റാത്തത് നിര്‍ഭാഗ്യകരമാണ്. പടക്കം പൊട്ടിക്കണമെന്ന് ബി.ജെ.പി ആഗ്രഹിച്ചിരുന്നു. ഫലം അനുഭവിക്കുന്നത് നമ്മളാണ്,’ ഗോപാല്‍ റായ് കുറ്റപ്പെടുത്തി. ദേശീയ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണ തോത് ചര്‍ച്ച ചെയ്യാന്‍ റായ് ഇന്ന് ഉച്ചയ്ക്ക് ഒരു യോഗം വിളിച്ചിട്ടുണ്ട്.

Back to top button
error: