LocalNEWS

തൃശ്ശൂർ റെയിൽവെസ്റ്റേഷനു സമീപം യാത്രക്കാരും ഗുണ്ടാ സംഘങ്ങളും തമ്മിൽ തർക്കം, യുവാവ് കുത്തേറ്റുമരിച്ചു

  അർദ്ധരാത്രി ടെയിനിൽ എത്തിയ യാത്രക്കാരും ഗുണ്ടാ സംഘങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ തൃശ്ശൂരിൽ യുവാവ് കുത്തേറ്റു മരിച്ചു. ഒളരിക്കര തെക്കേൽ വീട്ടിൽ ചന്ദ്രന്റെ മകൻ ശ്രീരാഗ് (26) ആണ് മരിച്ചത്. ഇന്നലെ (തിങ്കൾ) രാത്രി പതിനൊന്നരയോടെ  തൃശ്ശൂർ റെയിൽവേസ്റ്റേഷൻ വഞ്ചിക്കുളം ഭാഗത്താണ് സംഭവം. മൂന്നുപേർക്ക് കുത്തേറ്റിട്ടുണ്ട്.  ഗുരുതരപരിക്കേറ്റ രണ്ടുപേരെ തൃശ്ശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒളരിക്കര സ്വദേശികളായ ശ്രീരാഗ്, സഹോദരൻ ശ്രീരേഖ്, അജ്മൽ, ശ്രീരാജ് എന്നിവർ ട്രെയിനിൽ എറണാകുളത്തുനിന്ന്  എത്തി രണ്ടാംകവാടത്തിലൂടെ പുറത്തേക്കുവന്നു. ഈസമയം ദിവാൻജി മൂലയിൽ തമ്പടിക്കുന്ന ഒരു ഗുണ്ടാസംഘം ഇവരുടെ ബാഗ് തട്ടിപ്പറിച്ചെങ്കിലും ഒന്നും കിട്ടിയില്ല. വലിച്ചുവാരിയിട്ട സാധനങ്ങൾ ബാഗിൽ തിരികെവയ്ക്കാൻ  ആവശ്യപ്പെട്ടുണ്ടായ തർക്കമാണ് കത്തിക്കുത്തിലെത്തിയതെന്ന്  പൊലീസ് അറിയിച്ചു.

Signature-ad

   പരിക്കേറ്റ ശ്രീരാഗിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശ്രീരാഗിന്റെ സഹോദരൻ ശ്രീരേഖും ശ്രീരാജും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിലാണ്. അക്രമി സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് അഫ്താഫിനെ പരിക്കേറ്റനിലയിൽ കോ- ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്‌. അക്രമിസംഘത്തിൽ അഞ്ചുപേർ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഇരുസംഘത്തിലും പെട്ട രണ്ടുപേർ പൊലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്. തൃശൂർ റെയിൽവേസ്റ്റേഷൻ മുതൽ പൂത്തോൾ വരെയുള്ള പ്രദേശങ്ങൾ   ലഹരിവിൽപ്പനക്കാരുടെയും ഗുണ്ടാ സംഘങ്ങളുടെയും താവളമാണ്.

Back to top button
error: