BusinessTRENDING

റിട്ടയര്‍മെന്‍റിന് ശേഷം യുബര്‍ ഡ്രൈവറായി; റൈഡുകളില്‍ 30 ശതമാനവും റദ്ദാക്കി; ഡ്രൈവര്‍ സമ്പാദിച്ചത് 23 കോടി രൂപ !

റിട്ടയര്‍മെന്‍റിന് ശേഷമാണ് അദ്ദേഹം യുബര്‍ ഡ്രൈവറായത്. അതും കുറച്ച് അധികം പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ. തന്‍റെ ലക്ഷ്യത്തിലേക്കായി അദ്ദേഹം ആദ്യം ചെയ്തത് തനിക്ക് വരുന്ന റൈഡുകള്‍ പലതും ഉപേക്ഷിക്കുകയായിരുന്നു. ഇങ്ങനെ റൈഡുകള്‍ റദ്ദാക്കി അദ്ദേഹം സമ്പാദിച്ചത് 23.3 കോടി രൂപ (28,000 ഡോളര്‍). അതും വെറും 1,500 ഓളം ട്രിപ്പുകള്‍ മാത്രം ചെയ്തുകൊണ്ട്. താന്‍ വെറും 10 ശതമാനത്തില്‍ താഴെ റൈഡുകള്‍ മാത്രമാണ് ഏറ്റെടുത്തതെന്നും 30 ശതമാനത്തോളം റൈഡുകള്‍ ഒഴിവാക്കിയെന്നും 70 കാരനായ യുബര്‍ ഡ്രൈവര്‍ അവകാശപ്പെടുന്നു. തന്‍റെ യഥാര്‍ത്ഥ പേര് ഉപയോഗിക്കരുതെന്നും അത് തന്‍റെ ഔദ്ധ്യോഗിക ജീവിതത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞതായി ബിസിനസ് ഇന്‍സൈഡര്‍ എഴുതുന്നു.

തന്‍റെ സമയത്തിന് മൂല്യമുള്ളതായി തോന്നിയ അപേക്ഷകൾ മാത്രമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ 2022ൽ ഏകദേശം 1500 ട്രിപ്പുകളിലൂടെ താന്‍ 23.3 കോടിയിലധികം രൂപയാണ് സമ്പാദിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. താൻ താമസിക്കുന്ന പ്രദേശത്തും പരിസരത്തും യുബര്‍ വിളികളുടെ എണ്ണം കുറഞ്ഞതായി അദ്ദേഹം പറയുന്നു. അതിനാല്‍ അടുത്ത കാലത്തായി കൂടുതല്‍ ഡ്രൈവുകള്‍ എടുക്കാന്‍ തയ്യാറാക്കുന്നു. ആദ്യമൊക്കെ ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്തിരുന്നു. പിന്നീട് അത് 30 മണിക്കൂറാക്കി കുറച്ചു. “ഇല്ല എന്ന് പറയാൻ ഞാൻ ധാരാളം സമയം ചെലവഴിക്കുന്നു. ഒരു ഓളമില്ലെങ്കിൽ എനിക്ക് പ്രവർത്തിക്കാനാകില്ല. ” അദ്ദേഹം ബിസിനസ് ഇന്‍സൈഡറോട് പറഞ്ഞു.

വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10:00 മുതൽ പുലർച്ചെ 2:30 വരെ ബാറുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ താന്‍ സ്ഥിരമായി ഉണ്ടാകും. അതോടൊപ്പം “വൺ-വേ റൈഡുകൾ” പരമാവധി ഒഴിവാക്കും. ഒരിക്കൽ ഒരു ഉപഭോക്താവിനെ തന്‍റെ നഗരത്തിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ ഡ്രൈവ് ചെയ്ത് വീട്ടില്‍ വിട്ടപ്പോള്‍ തനിക്ക് 2,246 രൂപ ലഭിച്ചെന്ന് അദ്ദേഹം പറയുന്നു. യുഎസില്‍ ദശലക്ഷക്കണക്കിന് യുബര്‍ ലെഫ്റ്റ് ഡ്രൈവര്‍മാരില്‍ ഒരാളാണ് അദ്ദേഹം. വര്‍ദ്ധിച്ച് വരുന്ന ഇന്ധന ചെലവുകള്‍ കുറയ്ക്കാന്‍ ഇന്ധനത്തിന്‍റെ വിലയും യാത്രയുടെ ദൂരവും കണക്കാക്കിയാണ് പലപ്പോഴും അദ്ദേഹം യാത്രകള്‍ സ്വീകരിക്കുന്നത്. ലഭിക്കുന്ന എല്ലാ റൈഡുകളും സ്വീകരിച്ചാല്‍ അത് കനത്ത നഷ്ടത്തിന് കാരണമാകും. മറിച്ച് ബുദ്ധിപരമായി റൈഡുകള്‍ തെരഞ്ഞെടുക്കണമെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.

Back to top button
error: