CrimeNEWS

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം  ഭാര്യ ചോദ്യം ചെയ്തു, കുപിതനായ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളി

    മറ്റൊരു യുവതിയുമായുള്ള ഭര്‍ത്താവിന്റെ രഹസ്യ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിനടുത്ത് ധര്‍മസ്ഥല പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെലാലു ഗ്രാമത്തിൽ ശശികലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് സുധാകര്‍ നായിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ മൂന്നിന് രാവിലെയാണ് ശശികലയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ശശികലയെ കിണറ്റിലേക്ക് വലിച്ചിഴച്ചതിന്റെ തെളിവുകള്‍ പിന്നീട് പൊലീസിന് ലഭിച്ചു. ഇതോടെ കൊലപാതകമാണെന്ന സംശയം പൊലീസ് പ്രകടിപ്പിക്കുകയും കൂടുതല്‍ അന്വേഷണം നടത്തി സുധാകറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ശശികലയും സുധാകറും പ്രണയിച്ചാണ് വിവാഹിതരായത്. സുധാകര്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ്. ഗ്രാമത്തിലെ ഒരു ഫാം ഹൗസിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്.
ഇവര്‍ക്ക് ഏഴുവയസ്സുള്ള ഒരു മകളുണ്ട്. സംഭവദിവസം മകൾ അമ്മൂമ്മയുടെ വീട്ടിലായിരുന്നു. വ്യാഴാഴ്ച രാത്രി ദമ്പതികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.  ആ സമയത്താണ് ഇരുവരും വഴക്കുണ്ടാക്കിയതും ശശികലയെ കൊലപ്പെടുത്തിയതും. വെള്ളിയാഴ്ച രാവിലെ ഒന്നും സംഭവിക്കാത്തതു പോലെ റബ്ബര്‍ ടാപ്പിങ്ങിന് പോയ സുധാകര്‍ നേരത്തെ വീട്ടിലെത്തി. തുടര്‍ന്ന് ശശികലയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയതായി ഇയാള്‍ പൊലീസിനെ അറിയിച്ചു.
ഫോറന്‍സിക് സംഘത്തോടൊപ്പം ധര്‍മസ്ഥല പൊലീസ് സംഭവസ്ഥലത്തെത്തി. ഫയര്‍ഫോഴ്സ് വന്ന് മൃതദേഹം പുറത്തെടുത്തു. സുധാകറിന് മറ്റൊരു യുവതിയുമായുള്ള ബന്ധത്തെ ചൊല്ലി സുധാകറും ശശികലയും തമ്മില്‍ കലഹിച്ചിരുന്നു. ആദ്യം ശശികലയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് മൃതദേഹം വലിച്ചിഴച്ച് കിണറ്റിലേക്ക് എറിയുകയും ചെയ്തു. ശശികല കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തുവെന്ന് വരുത്തിതീര്‍ക്കാനാണ് സുധാകര്‍ ശ്രമിച്ചത്. എന്നാല്‍ പൊലീസ് ഇയാളുടെ പദ്ധതി പരാജയപ്പെടുത്തുകയായിരുന്നു. സുധാകറിനെ കോടതി റിമാന്റു ചെയ്തു.

Back to top button
error: