IndiaNEWS

സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ നമസ്‌കാരം; പ്രിന്‍സിപ്പലിന് സസ്പെന്‍ഷന്‍

ലഖ്നോ: സ്‌കൂളില്‍ ചില വിദ്യാര്‍ഥികള്‍ നമസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു. താക്കൂര്‍ഗഞ്ച് മേഖലയിലെ നേപ്പിയര്‍ റോഡിലുള്ള പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ യാദവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. അധ്യാപികമാരായ തെഹ്സീന്‍ ഫാത്തിമക്കും മംമ്ത മിശ്രക്കും കര്‍ശന താക്കീതും നല്‍കി.

വെള്ളിയാഴ്ചയാണ് സംഭവം. പിറ്റേദിവസം ചില ഹിന്ദുത്വ സംഘടനകള്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വകുപ്പുതല നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തിയാണ് സ്‌കൂളില്‍ ഉണ്ടായതെന്ന് ജില്ലാ വിദ്യാഭ്യാസവകുപ്പ് മേധാവി അറിയിച്ചു.

അതിനിടെ, ഗാസിയാബാദില്‍ സ്റ്റേജില്‍ കയറി ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥിയെ ഇറക്കിവിട്ട അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തു. ഗാസിയാബാദ് എ.ബി.ഇ.എസ് എന്‍ജിനീയറിങ് കോളജിലാണ് സംഭവം. ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അധ്യാപികമാരായ മംമ്ത ഗൗതം, ശ്വേത ശര്‍മ എന്നിവരെ സസ്പെന്‍ഡ് ചെയ്തത്.

വെള്ളിയാഴ്ച കോളജിലെ പ്രവേശന ചടങ്ങിനിടെയാണ് വിദ്യാര്‍ഥി സ്റ്റേജിലെത്തി മുദ്രാവാക്യം വിളിച്ചത്. അധ്യാപികമാര്‍ വിദ്യാര്‍ഥിയോട് സ്റ്റേജില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്ന വീഡിയോ എക്സ് പ്ലാറ്റ്ഫോമില്‍ പ്രചരിച്ചതോടെയാണ് ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധിച്ചത്.

 

 

 

Back to top button
error: