NEWSWorld

ചതിയിൽ അടിപതറി; പിന്നീട് ഹമാസിന്റെ മിസൈലുകളെ നിലം തൊടീക്കാതെ ഇസ്രായേലിന്റെ അയണ്‍ ഡോം

സ്രയേലിനെ സംബന്ധിച്ച്‌ അപ്രതീക്ഷിതമായിരുന്നു ഹമാസിന്റെ ആക്രമണം.ആദ്യഘട്ടത്തില്‍ പതറിയെങ്കിലും പിന്നീട് ഇസ്രയേലിന്റെ എല്ലാ പ്രതിരോധസംവിധാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചു തുടങ്ങി.

ഹമാസിന്റെ ആയിരക്കണക്കിന് വരുന്ന മിസൈലുകളെ തകര്‍ക്കാൻ, ഇസ്രയേലിന്റെ ഏറ്റവും വലിയ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു, കൂടെ അയണ്‍ ബീമുകളും. ഹമാസിന്റെ തുടര്‍ ആക്രമണങ്ങളെ കാര്യക്ഷമമായി ചെറുക്കാൻ അയണ്‍ ഡോമിന്റെ പ്രവര്‍ത്തനം ഏറെ സഹായകരമായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആക്രമണം അവസാനിപ്പിച്ചു എന്ന് ഇസ്രയേലിനെ വിശ്വസിപ്പിച്ചിടത്തുനിന്നാണ് ഹമാസ് തുടങ്ങിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളം ഇരുരാജ്യങ്ങളിലും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ സമയങ്ങളിലൊക്കെ ഇസ്രയേലിനെതിരേയുള്ള സന്നാഹത്തെ ഹമാസ് ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാം അതീവരഹസ്യമായിരുന്നു. പോരാടാൻ സജ്ജമല്ലെന്ന ധാരണ ഇസ്രയേലിന് മുമ്ബില്‍ സമര്‍ഥമായി സൃഷ്ടിക്കാൻ ഹമാസിന് സാധിച്ചതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടയില്‍ തങ്ങളുടെ അംഗങ്ങള്‍ക്ക് ഹമാസ് രഹസ്യമായി പരിശീലനം നല്‍കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

Signature-ad

 

ഓപ്പറേഷൻ അല്‍ അഖ്സ ഫ്ലഡ് എന്ന പേരില്‍ യുദ്ധം പ്രഖ്യാപിച്ച്‌ 20 മിനിറ്റുകള്‍ക്കകം തന്നെ ഗാസ മുനമ്ബില്‍നിന്ന് അയ്യായിരത്തോളം റോക്കറ്റുകളാണ് ഇസ്രയേലിലേക്ക് തൊടുത്തുവിട്ടത്. വ്യോമാക്രമണത്തിന്റെ സൈറണുകള്‍ കേട്ടായിരുന്നു ഇസ്രയേലുകാര്‍ ശനിയാഴ്ച ഉണരുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുമ്ബേ ഇസ്രയേല്‍ ആകാശത്ത് തീമഴ വര്‍ഷിച്ചു തുടങ്ങിയിരുന്നു. ഇതോടെ ഇസ്രയേലിന്റെ ഏറ്റവും വലിയ പ്രതിരോധ സംവിധാനമെന്ന് വിശേഷിപ്പിക്കുന്ന അയണ്‍ ഡോമിന്റെ പണി ഇരട്ടിച്ചു. എന്നാല്‍, ഏറ്റവും വലിയ പ്രതിരോധം തകര്‍ത്ത് ഹമാസിന്റെ മിസൈലുകള്‍ എങ്ങനെയാണ് ഇസ്രയേലില്‍ വര്‍ഷിച്ചു എന്ന ചര്‍ച്ചകളും വ്യാപകമായി.

2006-ല്‍ ഇസ്രയേലും ലബനനും തമ്മില്‍ നടന്ന യുദ്ധത്തെ തുടര്‍ന്നാണ് അയണ്‍ ഡോം എന്ന വ്യോമപ്രതിരോധ മാര്‍ഗത്തെക്കുറിച്ച്‌ ഇസ്രയേല്‍ ചിന്തിക്കുന്നത്. ഈ യുദ്ധത്തില്‍ ലബനൻ തൊടുത്തുവിട്ട ആയിരക്കണക്കിന് റോക്കറ്റുകള്‍ ഇസ്രയേലില്‍ മാരകാക്രമണമാണ് നടത്തിയത്. തൊട്ടടുത്ത വര്‍ഷംതന്നെ തങ്ങളുടെ നഗരങ്ങള്‍ക്കു നേരെയുള്ള വ്യോമാക്രമണങ്ങളെ ചെറുക്കുന്നതിന് പുതിയൊരു വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ശ്രമം ഇസ്രയേല്‍ ആരംഭിച്ചു.

ശത്രു നടത്തുന്ന വ്യോമമാര്‍ഗമുള്ള ഏത് ആക്രമണത്തെയും ആകാശത്തുവെച്ച്‌ തകര്‍ക്കാൻ സാധിക്കണം. ഇതിന് വേണ്ടിയുള്ള സംവിധാനമായിരുന്നു പ്രധാനമായും ഇസ്രയേലിന്റെ ചിന്ത. അങ്ങനെയാണ്, ശത്രുവിന്റെ ഹ്രസ്വദൂര റോക്കറ്റുകളെ മിസൈല്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണത്തിലൂടെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അയണ്‍ ഡോം നിര്‍മ്മിക്കുന്നത്. റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആളില്ലാ വിമാനങ്ങള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള വ്യോമാക്രമണങ്ങളെ തകര്‍ക്കാൻ അയണ്‍ ഡോമിന് കഴിയും.ഇസ്രയേലിന്റെ റഫാല്‍ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം ആണ് അയണ്‍ ഡോം വികസിപ്പിച്ചത്.

 

2014-ല്‍ നടന്ന ഗാസ യുദ്ധത്തില്‍ ഹമാസിന്റെ കൈയ്യില്‍ ആകെയുണ്ടായിരുന്നത് നാലായിരത്തിലധികം റോക്കറ്റുകളാണെന്നാണ് കണക്ക്. ഗാസ യുദ്ധത്തില്‍ അവര്‍ ഒരുദിവസം പ്രയോഗിച്ച റോക്കറ്റുകളുടെ പരമാവധി എണ്ണം 200 ആയിരുന്നു. ആ സ്ഥാനത്താണ് ഇപ്പോള്‍ മിനിറ്റില്‍ നൂറിലധികം റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് വര്‍ഷിക്കപ്പെടുന്നത്. ഇസ്രയേലിന്റെ അയണ്‍ ഡോമിനെ തകര്‍ക്കാൻ കൂട്ടമായുള്ള മിസൈല്‍ ആക്രമണത്തിന് സാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലില്‍ ഉണ്ടായ കനത്ത നാശനഷ്ടങ്ങള്‍ ഈ വാദങ്ങളെ സാധൂകരിക്കുന്നുണ്ട്. ഹമാസിനുള്ള റോക്കറ്റുകളുടെ സംഭരണ ശേഷിയും അവ തൊടുത്തുവിടുന്നതിനുള്ള സംവിധാനവും വളരെയധികം ഇരട്ടിച്ചിരിക്കുന്നു എന്നു വേണം ഇതിൽനിന്നും മനസ്സിലാക്കാൻ.ഇറാൻ ഉൾപ്പടെയുള്ള ഇസ്ലാം രാജ്യങ്ങളുടെ പങ്ക് ഇതിൽ ഒരു പ്രധാന ഘടകമാണ് – എത്ര നിഷേധിച്ചാലും !

ഒരിടവേളയ്ക്ക് ശേഷമാണ് ഇസ്രയേല്‍ വീണ്ടും രക്തകലുഷിതമാകുന്നത്. കാലങ്ങളായി തുടരുന്ന ശത്രുത അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ എത്തിനില്‍ക്കുകയാണ്. ഇരുഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനുപേരുടെ ജീവനുകളാണ് ഇതിനകം നഷ്ടപ്പെട്ടത്. അത്യാധുനിക ആയുധങ്ങളും പ്രതിരോധമാര്‍ഗങ്ങളും ഉപയോഗിച്ചാണ് ഇരുരാജ്യങ്ങളും  നേര്‍ക്കുനേര്‍ പോരാടുന്നത്.പരസ്പരം തൊടുത്തുവിട്ട മിസൈലുകളില്‍ ഇല്ലാതാകുന്നതിൽ ഭൂരിഭാഗവും സാധാരണ ജനങ്ങളാണെന്നതാണ് വസ്തുത.

 

‘ഹമാസ് സംഘടനയിലെ മുഴുവൻ ആളുകളെയും കൊന്നൊടുക്കും’ എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭീഷണിപ്പെടുത്തുമ്ബോള്‍, ‘ഇസ്രയേല്‍ തങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണ്, ലോകം മുഴുവൻ തങ്ങളുടെ നിയമത്തിന് കീഴില്‍ വരും’ എന്നാണ് ഹമാസ് കമാൻഡര്‍ മഹ്മൂദ് അല്‍ സഹറിന്റെ മറുഭീഷണി.

 

പാലസ്തീൻ, ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ക്ക് ഏഴര പതിറ്റാണ്ടിന്റ പഴക്കമുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലെ സംഭവമാണ് ഗാസ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹമാസും ഇസ്രയേലും തമ്മില്‍ യുദ്ധത്തില്‍ എത്തിനില്‍ക്കുന്ന പുതിയ സാഹചര്യം.ഗാസയിൽ നിന്ന് ആയിരക്കണക്കിന് റോക്കറ്റുകള്‍ ഇസ്രയേലിന്റെ പ്രദേശത്തേക്ക് പതിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പശ്ചിമേഷ്യന്‍ മേഖലയില്‍ ആകെ ആശങ്കയ്ക്ക് വഴി തുറന്നുകൊണ്ടുള്ള യുദ്ധകാഹളം.

 

ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രായേലിലേക്ക് കടന്നു കയറി ആക്രമണം നടത്തുകയായിരുന്നു. പിന്നാലെ ഇസ്രായേല്‍ തിരിച്ചടിച്ചു. ഹമാസും – ഇസ്രയേലും യുദ്ധ പ്രഖ്യാപനം നടത്തുകയും ചെയ്തു. സംഘര്‍ഷങ്ങളില്‍ ഇതിനോടകം നിരവധി പേര്‍ കൊല്ലപ്പെട്ടത്.

ഇസ്രായേലിന്റെ എല്ലാ ക്രൂരതകൾക്കും അന്ത്യം കുറിക്കാൻ തങ്ങൾ തീരുമാനിച്ചെന്നാണ് ഹമാസിന്റെ അവകാശവാദം.ഓപ്പറേഷൻ ‘അൽ അഖ്‌സ ഫ്ലഡ്’ പ്രഖ്യാപിച്ച് 20 മിനിറ്റുകൾക്കുള്ളിൽ 5000 റോക്കറ്റുകൾ വിക്ഷേപിച്ചെന്നാണ് ഹമാസ് അവകാശപ്പെട്ടിരിക്കുന്നത്.കൃത്യമായ പദ്ധതികളൊരുക്കിയാണ് ശനിയാഴ്ച രാവിലെ ആറരയോടെ ഹമാസ് ഇസ്രയേലിന്റെ കനത്ത പ്രതിരോധസംവിധാനങ്ങൾ മറികടന്നത്. കര, കടൽ, ആകാശമാർഗങ്ങളിലൂടെ മോട്ടോർബൈക്കുകളും പിക്കപ്പുകളും പാരാഗ്ലൈഡുകളും ഉപയോഗിച്ചായിരുന്നു നുഴഞ്ഞുകയറ്റം. കരാതിർത്തിയിലെ ഇസ്രയേലിന്റെ സുരക്ഷാവേലികൾ ബുൾഡോസർ ഉപയോഗിച്ച് ഹമാസ് തകർത്തു. അകത്തുകടന്ന് കണ്ണിൽക്കണ്ടവരെയെല്ലാം ആക്രമിച്ചു. 35 സൈനികരെയും ഒട്ടേറെ പൗരരെയും തടവിലാക്കി. ഇതിനുപുറമേ ഗാസാമുനമ്പിൽനിന്ന് ആയിരക്കണക്കിന് റോക്കറ്റുകളും ഇസ്രയേലിൽ പതിച്ചു.

 

തുടർന്ന്, ഹമാസിനുനേരെ ഇസ്രയേൽ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് തിരിച്ചടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: