IndiaNEWS

വീരപ്പനെ പിടികൂടാൻ പോയ ദൗത്യസംഘം ബലാത്സംഗം ചെയ്ത 18 ഗോത്രവർഗ സ്ത്രീകൾക്കും  ഒടുവില്‍ നീതി കിട്ടി, 215 ഉദ്യോഗസ്ഥരും കുറ്റക്കാർ എന്ന് കോടതി

    കാട്ടുകൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ബലാത്സംഗത്തിരയാക്കപ്പെട്ട സ്ത്രീകള്‍ക്ക് ഒടുവില്‍ നീതി. വാചാതി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീല്‍ തള്ളിയ മദ്രാസ് ഹൈക്കോടതി പ്രതികളായ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് ഉത്തരവിട്ടു. നാല് ഐ.എഫ്.എസുകാരടക്കം വനംവകുപ്പിലെ 126 പേര്‍, പൊലീസിലെ 84, റവന്യൂ വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥരുമാണു കേസിലെ പ്രതികള്‍.

പ്രതികള്‍ 2011 മുതല്‍ നല്‍കിയ അപ്പീലുകളാണ് വെള്ളിയാഴ്ച കോടതി തള്ളിയത്. ജസ്റ്റിസ് പി വേല്‍മുരുകനാണ് വിധി പ്രസ്താവിച്ചത്. എല്ലാ പ്രതികളുടെയും കസ്റ്റഡി അതിവേഗം ഉറപ്പാക്കാന്‍ സെഷന്‍സ് കോടതിക്കു ജഡ്ജ് നിര്‍ദ്ദേശം നല്‍കി. 1992 ജൂണിലാണ് 18 യുവതികള്‍ പീഡിപ്പിക്കപ്പെട്ടത്. ഇരകള്‍ക്കു നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മരിച്ച മൂന്നു സ്ത്രീകളുടെ കുടുംബങ്ങള്‍ക്ക് അധിക ധനസഹായം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം പ്രതികളില്‍ നിന്നാണ് ഈടാക്കേണ്ടത്. ഇരകളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനും ജോലി അവസരങ്ങള്‍ക്കും, വാചാതി പ്രദേശത്തെ ഗോത്രവര്‍ഗക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താനും നടപടി വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.

വീരപ്പനെ സഹായിക്കുന്നുവെന്നും ചന്ദനത്തടി അനധികൃതമായി സൂക്ഷിച്ചെന്നും കാട്ടിയുള്ള രഹസ്യവിവരം കിട്ടിയെന്ന് പറഞ്ഞാണ് അന്വേഷണസംഘം അന്ന് വാചാതി ഗ്രാമം വളഞ്ഞത്. തുടര്‍ന്ന് ഉദ്യോഗസഥര്‍ വീടുകള്‍ ആക്രമിച്ച് സ്ത്രീകളെ ബലാത്സംഗം ചെയ്തതായി പ്രദേശവാസികള്‍ ആരോപിച്ചിരുന്നു.

സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷം തങ്ങള്‍ റെയ്ഡിനിടെ പീഡിപ്പിക്കപ്പെട്ടതായി യുവതികള്‍ പരാതിപ്പെട്ടു. 1995ല്‍ സി.പി.എം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി സിബിഐയ്ക്കു കൈമാറി. സംഭവം നടന്ന് രണ്ടു പതിറ്റാണ്ടിനു ശേഷം 2011 സെപ്റ്റംബറിലാണു പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത്.

Back to top button
error: