NEWSWorld

വീണ്ടും ചൈനയുടെ പ്രകോപനം; അരുണാചൽ പ്രദേശിലെ കായിക താരങ്ങൾക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനായില്ല

ബെയ്ജിംഗ്:ചൈന അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഏഷ്യൻ ഗെയിംസിലെ വുഷു മത്സരത്തില്‍ പങ്കെടുക്കാന്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള മൂന്നു കളിക്കാര്‍ക്ക് സാധിച്ചില്ല.

നെയ്മാന്‍ വാങ്സു, ഒനിലു ടെഗ, മെപുങ് ലാംഗു എന്നീ താരങ്ങള്‍ക്കാണ് ചൈന അനുമതി നിഷേധിച്ചത്.ബുധനാഴ്ച ഏഷ്യന്‍ ഗെയിംസിനു പോകാനിരിക്കെ ഇവര്‍ക്ക് യാത്രാരേഖ ഡൗണ്‍ലോഡ് ചെയ്യാനായില്ല.

സംഭവത്തില്‍ ഇന്ത്യ ചൈനയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.ഇതേത്തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ തന്റെ ചൈന സന്ദര്‍ശനവും റദ്ദാക്കി.

ചൈനയുടെ പ്രകോപനം ഇതാദ്യമല്ല,ഓഗസ്‌റ്റ് അവസാനം അരുണാചല്‍ പ്രദേശും അക്സായി ചിനും സ്വന്തം പ്രദേശങ്ങളായി ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കി ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു.അരുണാചലിലെ 11 സ്ഥലങ്ങള്‍ക്ക് ഇക്കഴിഞ്ഞ ഏപ്രിലില്‍ ചൈന പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചതും വിവാദമായിരുന്നു. അരുണാചലിന്റെ ഭാഗങ്ങളെ ടിബറ്റിന്റെ തെക്കൻ ഭാഗമായ സാങ്നാൻ എന്ന് വിശേഷിപ്പിച്ചാണ് ചൈന പുതിയ പേരുകള്‍ നല്‍കിയത്.

കഴിഞ്ഞയാഴ്ച നടന്ന ജി 20 ഉച്ചകോടിയുടെ മുന്നോടിയായുള്ള രണ്ടു ദിവസത്തെ യോഗം മാര്‍ച്ചില്‍ അരുണാചല്‍ തലസ്ഥാനമായ ഇറ്റാനഗറിലാണ് ഇന്ത്യ സംഘടിപ്പിച്ചത് യോഗത്തില്‍ ചൈനീസ് പ്രതിനിധികള്‍ പങ്കെടുത്തില്ല. ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും പങ്കെടുത്തില്ല.

അതേസമയം ‍ ഇന്ത്യൻ പൗരന്മാരെ താമസിക്കുന്ന പ്രദേശത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായി പരിഗണിക്കുന്നത് ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ ഏഷ്യന്‍ ഗെയിംസിന്റെ സത്തയെ ലംഘിക്കുന്നതായും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

Back to top button
error: