KeralaNEWS

എറണാകുളത്തെ പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിൻ്റെ മരണം: മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

കൊച്ചി: എറണാകുളത്തെ പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിൻ്റെ മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.
അഴിമതികൾക്കെതിരെ പോരാടിയ പൊതുപ്രവർത്തകനായ ഗിരീഷ് ബാബുവിനെ രാവിലെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു.

കളമശ്ശേരി കുസാറ്റിന് സമീപത്തെ വീടിനുള്ളിലാണ് ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വരെ സുഹൃത്തുക്കളുമായി സംസാരിച്ച ശേഷം ഒറ്റയ്ക്കാണ് മുറിയിൽ ഉറങ്ങാൻ കിടന്നത്. മാസപ്പടി കേസ് ഇന്നലെ ഹൈക്കോടതിയിൽ വരുന്നതിനാൽ നേരത്തെ വിളിക്കണമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. രാവിലെ ഏഴരയോടെ ഭാര്യ പല തവണ കതകിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് സമീപവാസികളെത്തി കതക് ചവിട്ടി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്.

Signature-ad

തലച്ചോറിലെ ബ്ലോക്കിന് കഴിഞ്ഞ ഏപ്രിലിൽ ഗിരീഷ് ബാബു ചികിത്സ തേടിയിരുന്നു. ഡോക്ടർമാർ ശസ്ത്രക്രിയയും നിർദ്ദേശിച്ചിരുന്നു. വരുംദിവസങ്ങളിൽ തുടർചികിത്സക്കുള്ള ഒരുക്കത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. അസ്വാഭാവിക മരണത്തിന് കളമശ്ശേരി പൊലീസ് കേസെടുത്തിരുന്നു. സിനിമ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന ഗിരീഷ് ബാബു പിന്നീട് സജീവ പൊതുപ്രവർത്തനത്തിലേക്ക് മാറുകയായിരുന്നു. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതിയായ പാലാരിവട്ടം പാലം അഴിമതി, പെരിയാറിലെ മലിനീകരണം ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാസപ്പടി വിഷയം തുടങ്ങി നിരവധി കേസുകളിലെ ഹർജിക്കാരനാണ്. ലതയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. നീതിക്കായുള്ള നിരന്തര നിയമപോരാട്ടത്തിൻറെ മുഖമാണ് വിടവാങ്ങുന്നത്.

Back to top button
error: