KeralaNEWS

നിപ ജാഗ്രത: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി; നിർദേശങ്ങളുമായി കോഴിക്കോട് കളക്ടർ

കോഴിക്കോട്: നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി കേന്ദ്ര സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി. നിപ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീട്ടിലാണ് സംഘം സന്ദർശിച്ചത്. മരണപ്പെട്ട വ്യക്തിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും ബന്ധു വീടും മരണപ്പെട്ട വ്യക്തി പോയിരിക്കാൻ സാധ്യതയുള്ള വീടിനു സമീപത്തെ പറമ്പുകളും സന്ദർശിച്ചു. വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിൽ എത്തിയത്.

നാളെ അവധി

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ, ടൂഷൻ സെൻററുകൾ ഉൾപ്പെടെ) സെപ്റ്റംബർ 16നും അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും, കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം.

പ്രധാന ഫോണ്‍ നമ്പറുകള്‍ 

നിപാ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നവർ ആ വിവരം താഴെ നൽകിയിരിക്കുന്ന കൺട്രോൾ സെൽ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.

ഫോൺ നമ്പറുകൾ: 

0495  2383100
0495  2383101
0495  2384100
0495  2384101
0495  2386100

നിപ വൈറസ് ബാധ – ജില്ലയിലെ പൊതു നിയന്ത്രണങ്ങൾ

1) ജില്ലയിൽ ജനക്കൂട്ടം നിയന്ത്രിക്കുന്നത് സംബന്ധിച്ച്  നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണ്.
2) നിപ വൈറസിന്റെ ഉറവിട കേന്ദ്രവും, രോഗബാധിതരായവരെ ചികിത്സിച്ച ആരോഗ്യകേന്ദ്രങ്ങളും, ജില്ലയുടെ പല ഭാഗത്തായി ഉളളതിനാൽ ജനങ്ങൾ സ്വയം നിയന്ത്രണങ്ങൾക്ക് വിധേയമാകേണ്ടതാണ്.
3) മാറ്റിവെക്കാവുന്ന പൊതുപരിപാടികൾ, ചടങ്ങുകൾ, യോഗങ്ങൾ എന്നിവ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെ മാറ്റിവെക്കേണ്ടതാണ്. യോഗങ്ങൾ എല്ലാം തന്നെ ഓൺലൈനായി മാത്രം നടത്തേണ്ടതാണ്.
4) തീർത്തും ഒഴിവാക്കാനാകാത്ത പരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയശേഷം വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി മാത്രം നടത്തേണ്ടതാണ്.
5) നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെ അനാവശ്യ യാത്രകൾ തീർത്തും ഒഴിവാക്കുക. പാർക്കുകൾ, ബിച്ചുകൾ, ഷോപ്പിങ്ങ് മാളുകൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനം പരമാവധി ഒഴിവാക്കേണ്ടതാണ്.
6) ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കുന്നതല്ല. രോഗിക്കൊപ്പം ഒരു ബൈസ്റ്റാന്ററെ മാത്രം അനുവദിക്കും.
7) ആരാധനാലയങ്ങളിൽ പോകുന്നവരും ചടങ്ങുകളിലും പങ്കെടുക്കുന്നവർ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. മാസ്ക്, സാനിറ്റൈസർ എന്നിവ കർശനമായും ഉപയോഗിക്കേണ്ടതാണ്.
ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാക്കേണ്ടതും, ആരോഗ്യ കേന്ദ്രങ്ങൾ വഴി ബോധവൽക്കരണം നടത്തേണ്ടതുമാണ്.
9) വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ പൊതു ജനങ്ങൾ പ്രവേശിക്കുന്നതും, വളർത്തുമൃഗങ്ങളെ മേയാൻ വിടുന്നതും കർശനമായി തടയേണ്ടതാണ്.
10) പന്നി വളർത്തുകേന്ദ്രങ്ങളിൽ പന്നികൾക്ക് രോഗ ലക്ഷണങ്ങൾ കാണുകയോ, അസാധാരണമായ മരണ  നിരക്ക് ഉയരുകയോ   ചെയ്താൽ അടുത്തുള്ള മൃഗാശുപത്രികളിൽ അടിയന്തിരമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
11) വവ്വാലുകളും, പന്നികളും ഉൾപ്പടെയുള്ള വന്യ ജീവികളുടെ ജഡം ഒരു കാരണവശാലും സ്പർശിക്കുവാൻ പാടില്ല.
12) കണ്ടൈൻമെന്റ് സോണിലേയ്ക്കുള്ള യാത്രകൾ കർശനമായി നിരോധിച്ചു.

 

Back to top button
error: