NEWSWorld

ലിബിയന്‍ പ്രളയത്തില്‍ മരണം 6000 കടന്നു; 10,000 പേരെ കാണാനില്ല

ട്രിപ്പോളി: കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 6000 കടന്നു. പ്രളയത്തില്‍ 10,000 പേരെ കാണാനില്ലെന്നാണ് റെഡ് ക്രെസന്റ് റിപ്പോര്‍ട്ട്. ഒരു ലക്ഷം ജനസംഖ്യയുള്ള ഡെര്‍ന പട്ടണത്തിനടുത്തുള്ള രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണം. റോഡുകളും പാലങ്ങളുമെല്ലാം വെള്ളത്തില്‍ ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.

തീരദേശ നഗരമായ ഡെര്‍നയുടെ 25 ശതമാനം കടലിലേക്ക് ഒഴുകിപ്പോയി. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. വിവിധ ലോകരാഷ്ട്രങ്ങള്‍ ലിബിയയ്ക്ക് സഹായവുമായി രംഗത്തെത്തി. ജര്‍മ്മനി, റൊമാനിയ, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങള്‍, അവശ്യവസ്തുക്കള്‍, ബ്ലാങ്കറ്റുകള്‍ എന്നിവയാണ് ഈ ഘട്ടത്തില്‍ എത്തിച്ചത്. അടിയന്തര ധനസഹായമായി യൂറോപ്യന്‍ യൂണിയന്‍ 500,000 യൂറോ നല്‍കി.

Signature-ad

ഡെര്‍നയില്‍ അണക്കെട്ടുകള്‍ തകര്‍ന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് ലിബിയ നാഷണല്‍ ആര്‍മി വക്താവ് അഹമ്മദ് മിസ്മാരി പറഞ്ഞു. ആളുകളും കെട്ടിടങ്ങളുമെല്ലാം ഒഴുകിപ്പോവുകയായിരുന്നു എന്ന് സേനാ വക്താവ് വിശദീകരിച്ചു. ഡെര്‍നയില്‍ മാത്രം 6000 പേരെ കാണാതായി. ലിബിയയിലെ ആഭ്യന്തര യുദ്ധം രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. അണക്കെട്ടുകളുടെ പതിവ് അറ്റകുറ്റപ്പണി നടന്നിരുന്നില്ലെന്ന് ഡെര്‍ന ഡപ്യൂട്ടി മേയര്‍ അഹമ്മദ് മദ്രൗഡ് പറഞ്ഞു.

മൃതദേഹങ്ങള്‍ ഇപ്പോഴും പലയിടത്തും ഒഴുകിനടക്കുകയാണ്. പലരും കടലിലേക്ക് ഒലിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. ഡാനിയല്‍ കൊടുങ്കാറ്റിനു പിന്നാലെയാണ് ലിബിയയില്‍ പ്രളയമുണ്ടായത്. കഴിഞ്ഞ ആഴ്ച ഗ്രീസില്‍ ആഞ്ഞടിച്ച ശേഷമാണ് ഡാനിയല്‍ ലിബിയയില്‍ നാശം വിതച്ചത്.

 

 

Back to top button
error: