KeralaNEWS

കേരള പോലീസിൽ എസ്ഐ ആണെന്നും പറഞ്ഞ് വിവാഹം; 175 പവനും 45 ലക്ഷം രൂപയും സ്ത്രീധനം; സ്ഥലം വിറ്റ് കൂടി പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പീഡനം; തമിഴ്നാട് സ്വദേശിനിയുടെ പരാതിയിൽ മലയാളി യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: കേരള പോലീസിൽ എസ്ഐ ആണെന്നും പറഞ്ഞ് 175 പവനും 45 ലക്ഷം രൂപയും സ്ത്രീധനം വാങ്ങി തമിഴ്നാട് സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കുകയും പിന്നീട് സ്ഥലം വിറ്റ് കൂടി പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും ചെയ്ത മലയാളി യുവാവ് അറസ്റ്റിൽ.

തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശിനി ഐശ്വര്യ (23) യുടെ പരാതിയെ തുടര്‍ന്ന് വെങ്ങാനൂര്‍ വെണ്ണിയൂര്‍ നെല്ലിവിള റോണി കോട്ടേജില്‍ റോണി (28) ആണ് അറസ്റ്റിലായത്.സ്ത്രീധനമായി നല്‍കിയ സ്വര്‍ണത്തിനും പണത്തിനും പുറമെ യുവതിയുടെ രക്ഷിതാക്കളുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ ഭൂമിയും വിറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനം.

Signature-ad

2022 ഒക്‌ടോബര്‍ 31-നായിരുന്നു ഇവരുടെ വിവാഹം. സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയിട്ടുണ്ടെന്നും സബ്‌ഇൻസ്‌പെക്ടര്‍ പട്ടികയില്‍ പേരുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു വിവാഹം നടത്തിയത്.

175 പവൻ സ്വര്‍ണവും 45 ലക്ഷം രൂപയുമാണ് വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയത്. വിവാഹശേഷം യുവതിയുടെ രക്ഷിതാക്കളുടെ പേരില്‍ തമിഴ്‌നാട്ടിലുള്ള രണ്ടേക്കര്‍ ഭൂമിയും കൂടി റോണിയുടെ പേരില്‍ എഴുതിനല്‍കണമെന്നാവശ്യപ്പെട്ടിരുന്നു. യുവതിയുടെ വീട്ടുകാര്‍ ഇതിന് വഴങ്ങിയിരുന്നില്ല. ഇതേ തുടര്‍ന്ന് രണ്ട് മാസത്തിനുശേഷം യുവതിയെ വീട്ടില്‍കൊണ്ടുവിട്ടു. തുടര്‍ന്ന് ബന്ധം വേര്‍പിരിക്കുന്നതിന് കുടുംബകോടതിയില്‍ കേസും ഫയല്‍ചെയ്തു. തുടര്‍ന്നാണ് യുവതി വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കിയത്.

Back to top button
error: