
കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ ദേശീയ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി നടത്തിയ ഏകദിന സത്യാഗ്രഹവും ബഹുസ്വരതാ സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
ബിജെപിയുടെ കോട്ടയായ യുപിയിലും അത് പ്രകടമായി. കഴിഞ്ഞ ദിവസം 6 സംസ്ഥാനങ്ങളിലായി 7 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലും ഇന്ത്യ സഖ്യം നേടി. വരുന്ന പൊതുതിരഞ്ഞടുപ്പോടെ മോദിയെ ഇന്ത്യ സഖ്യം അധികാരത്തിൽ നിന്നും പുറത്താക്കും. കേരളത്തിൽ സിപിഎമ്മിന് ബിജെപിയെ എതിർക്കാൻ താൽപ്പര്യമില്ല. അവർ പരസ്പരം സഹായിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളും യുഡിഎഫ് നേടുമെന്നും അതിന്റെ കാഹളമാണ് പുതുപ്പള്ളിയിൽ മുഴങ്ങിയതെന്നും വേണുഗോപാൽ പറഞ്ഞു.
അതേസമയം പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫ് ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്.ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരും. വിജയം കോൺഗ്രസിനെ കൂടുതൽ വിനയാന്വിതരാക്കുന്നു. കേരളത്തിൻറെ മുഴുവൻ പിന്തുണ ചാണ്ടി ഉമ്മന് കിട്ടി.പ്രചരണ സമയത്ത് മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു എന്തു കൊണ്ടാണ് പ്രതികരിക്കാത്തത്? ഉത്തമരായ കമ്യൂണിസ്റ്റുകാരുടെ പിന്തുണയും പുതുപ്പള്ളിയിൽ കോൺഗ്രസിന് കിട്ടി.എം വി ഗോവിന്ദൻ പിണറായിയുടെ കുഴലൂത്ത്കാരനായി മാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യുന്നു. മുന്നോക്ക വികസന കോർപറേഷൻ ചെയർമാനെ മാറ്റിയ നടപടി ഇതിന് ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനുള്ള പ്രഹരമാണ്.സിപിഎമ്മിൻറെ തകർച്ചയുടെ തുടക്കമാണിത്. സർക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.