
സിയോൾ: ആദ്യ ആണവ മുങ്ങിക്കപ്പൽ നീറ്റിലിറക്കി ഉത്തര കൊറിയ. കടലിനടിയിൽ നിന്ന് ആണവായുധങ്ങൾ തൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മുന്നേറ്റമെന്ന് ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി വിശദമാക്കുന്നത്. കൊറിയൻ പെനിസുലയിലും ജപ്പാൻ തീരത്തിനോട് ചേർന്നുമാണ് പുതിയ ആണവ അന്തർ വാഹിനിയുടെ സേവനമുണ്ടാകുകയെന്നാണ് ഉത്തര കൊറിയ വിശദമാക്കുന്നത്.
ഹീറോ കിം കുൻ ഒകെയെന്നാണ് ആണവ അന്തർ വാഹിനിക്ക് നൽകിയിരിക്കുന്ന പേര്. അന്തർ വാഹിന് നമ്പർ 841 ന് ഉത്തര കൊറിയയിലെ നാവിക ഉദ്യോഗസ്ഥനും ചരിത്ര പുരുഷനുമായ കിം കുന്നിന്റെ പേരാണ് ഉത്തര കൊറിയൻ ഭരണാധികാരി അന്തർവാഹിനിക്ക് നൽകിയിട്ടുള്ളത്. കിം ജോങ് ഉൻ അന്തർവാഹിനിയെ നീറ്റിലിറക്കുന്ന ചടങ്ങിൽ പങ്കെടുത്തതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏറെക്കാലമായി ഉത്തര കൊറിയ നിർമ്മിക്കുന്നുവെന്ന അഭ്യൂഹം യാഥാർത്ഥ്യമാക്കിയാണ് ആണവ അന്തർ വാഹിനി നീറ്റിലിറക്കിയത്.
അടിച്ചൊതുക്കാൻ ശ്രമിക്കുന്ന ശത്രുക്കൾക്കുള്ള ശക്തമായ മറുപടിയെന്നാണ് ആണവ അന്തർവാഹിനിയേക്കുറിച്ച് ഉത്തര കൊറിയ വിശദമാക്കുന്നത്. എന്നാൽ 2019ൽ കിം നിരീക്ഷിച്ച അന്തർ വാഹിനിയിൽ ചില്ലറ മാറ്റം വരുത്തിയതാണ് പുതിയ അന്തർവാഹിനിയെന്നാണ് ചില വിദഗ്ധർ വിശദമാക്കുന്നത്. പഴയ അന്തർ വാഹിനിയായതിനാലാണ് പ്രൊപ്പല്ലർ കൃത്യമായി കാണിക്കാത്തതെന്നാണ് ഗവേഷകനായ ജോസഫ് ഡെംപ്സി വിലയിരുത്തുന്നത്.
സോവിയറ്റ് കാലത്തെ റോമിയോ ക്ലാസ് അന്തർ വാഹിനിയാണ് ഇതെന്നാണ് വിമർശകർ നിരീക്ഷിക്കുന്നത്. ഈ അന്തർവാഹിനി പ്രവർത്തിക്കാൻ കഴിവുള്ളതാണോയെന്നതാണോയെന്ന സംശയവും ആയുധ വിദഗ്ധർ ഉയർത്തുന്നുണ്ട്. ബുധനാഴ്ചയായിരുന്നു ഏറെ ആഘോഷത്തോട് കൂടിയുള്ള ആണവ അന്തർവാഹിനിയുടെ നീറ്റിലിറക്കൽ.