KeralaNEWS

എ കെ ആന്റണിയും അനിൽ ആന്റണിയും പുതുപ്പള്ളിയിൽ ഇന്ന് നേർക്കുനേർ

കോട്ടയം: ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കിനില്‍ക്കേ പ്രധാന നേതാക്കളെല്ലാം ഇന്ന് മണ്ഡലത്തിൽ പര്യടനത്തിന്.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളില്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കും. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, കെ മുരളീധരൻ തുടങ്ങിയ നേതാക്കളും മണ്ഡലത്തില്‍ ഉണ്ട്. അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രിയും ഇന്ന് പുതുപ്പള്ളിയില്‍ എത്തും. മൂന്നിടങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗത്തില്‍ പ്രസംഗിക്കുന്നത്. അതേസമയം, എ കെ ആന്റണി എത്തുന്ന ദിവസം തന്നെ, ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മകൻ അനില്‍ ആന്റണിയും പ്രചാരണ രംഗത്തുണ്ട്.

വികസനത്തിന്‍റെ കണക്ക് നിരത്തിയും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മുഖ്യമന്ത്രി രംഗത്തെത്തിയതോടെ റബര്‍ വില 250 ആക്കാമെന്ന ഇടതുമുന്നണി പ്രകടന പത്രികയിലെ വാഗ്ദാനം ചോദ്യം ചെയ്ത് കെ പി സി സി അധ്യക്ഷനും രംഗത്തെത്തിയിരുന്നു. അതിനിടെ ചാണ്ടി ഉമ്മൻ – ജെയ്ക് സി തോമസ് നേര്‍ക്കുനേര്‍ സംവാദത്തിനും കളമൊരുങ്ങുകയാണ്. വികസന കാര്യത്തില്‍ ചര്‍ച്ചയ്ക്കുണ്ടോയെന്ന ജെയ്ക്കിന്‍റെ വെല്ലുവിളി ഏറ്റെടുത്ത ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറയാനുണ്ടെന്നും സമയവും സ്ഥലവും മാത്രം തീരുമാനിച്ചാല്‍ മതിയാകുമെന്നും പറഞ്ഞു.

പ്രചാരണം ഇനി മൂന്ന് ദിവസം കൂടിയേയുള്ളൂ. സെപ്തംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.

Back to top button
error: