KeralaNEWS

മന്ത്രിമാരെ വേദിയിലിരുത്തി കര്‍ഷക പ്രശ്‌നങ്ങള്‍ തുറന്നടിച്ച് ജയസൂര്യ; അളക്കാന്‍ ആള് വരുമെന്ന് പ്രതിപക്ഷം

കൊച്ചി: കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവര്‍ വേദിയിലിരിക്കെ, സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന്‍ ജയസൂര്യ. കര്‍ഷകര്‍ നേരിടുന്ന ദുരനുഭവങ്ങള്‍ വിവരിച്ചാണ് ജയസൂര്യ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ വിമര്‍ശനം. ഇവന് ഇത് രഹസ്യമായി പറഞ്ഞാല്‍ പോരേ എന്ന് തോന്നിയേക്കാം. എന്നാല്‍ പരസ്യമായി പറഞ്ഞാല്‍ ഇടപെടല്‍ വേഗത്തിലാകും എന്ന വിശ്വാസമാണു തന്നെക്കൊണ്ട് ഇതു പറയിപ്പിച്ചതെന്നും ജയസൂര്യ വ്യക്തമാക്കി. കളമശേരി കാര്‍ഷികോത്സവ വേദിയിലെ നടന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അതേസമയം, ജയസൂര്യയുടെ വീട്ടില്‍ ഉടന്‍ സ്ഥലം അളക്കാന്‍ ആളെത്തുമെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. ‘സ്ഥലം അളക്കണ്ടേല്‍ പറഞ്ഞത് മാറ്റിപ്പറഞ്ഞോളണ’മെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും ‘ജയസൂര്യയുടെ സ്ഥലം നാളെത്തന്നെ അളക്കാന്‍ തീരുമാനിച്ചിട്ടുണ്ട്’ എന്ന് വി.ടി.ബല്‍റാമും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Signature-ad

ജയസൂര്യയുടെ പ്രസംഗത്തില്‍നിന്ന്:

രണ്ടാമത്തെ ഒരു കാര്യം എന്തെന്നാല്‍, കൃഷിക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചെറിയ പ്രശ്‌നങ്ങളല്ല. പ്രസാദ് അവര്‍കള്‍ മന്ത്രിയായതുകൊണ്ട് ചില കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ചെവിയിലെത്താന്‍ വല്ലാതെ വൈകും. ഒരു സിനിമ പരാജയപ്പെട്ടാല്‍ ഏറ്റവും അവസാനം അറിയുന്നത് അതിലെ നായകനായിരിക്കുമെന്നു തമാശയ്ക്കു പറയാറുണ്ട്. ഇവിടെ സംസാരിക്കുന്നത് നടന്‍ ജയസൂര്യയല്ല. ഒരു സാധാരണക്കാരനായ വ്യക്തിയാണ് അങ്ങയെ ഇത് ഓര്‍മിപ്പിക്കുന്നത്.

എന്റെ ഒരു സുഹൃത്തുണ്ട്. കൃഷ്ണപ്രസാദ് എന്നാണ് നടന്‍ കൂടിയായ അദ്ദേഹത്തിന്റെ പേര്. അദ്ദേഹം കൃഷികൊണ്ട് ജീവിക്കുന്ന വ്യക്തിയാണ്. 56 മാസമായി നെല്ലു കൊണ്ടുപോയി കൊടുത്തിട്ട് അദ്ദേഹത്തിന് ഇതുവരെ സപ്ലൈകോയില്‍നിന്നു പൈസ കിട്ടിയിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസമിരിക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കൂ, നമ്മുടെ കൃഷിക്കാര്‍ അവരുടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ തിരുവോണ ദിവസം പട്ടിണി ഇരിക്കുകയാണ്.

എന്തുകൊണ്ടാണ് ഉപവാസമിരിക്കുന്നത് എന്ന് അറിയാമോ? കാര്യങ്ങള്‍ നടത്തിയെടുക്കാനല്ല, അധികാരികളുടെ ശ്രദ്ധയിലേക്ക് ഇതൊന്ന് എത്തിക്കാനായിട്ടാണ് അവര്‍ കഷ്ടപ്പെടുന്നത്. അതുകൊണ്ട് അവര്‍ക്കു വേണ്ടിയാണ് ഞാന്‍ ഇക്കാര്യം സംസാരിക്കുന്നത്. ഒരിക്കലും വേറൊരു രീതിയില്‍ ഇതിനെ കാണരുത്.

പിന്നെ ഒന്നുരണ്ട് പോയിന്റുകള്‍ ഇവിടെ പറഞ്ഞതിനെക്കുറിച്ചും പറയാനുണ്ട്. കാരണം, അവര്‍ക്ക് അതു പറയാന്‍ ഇവിടെ അവസരം കിട്ടണമെന്നില്ല. അതുകൊണ്ട് അവരുടെ പ്രതിനിധിയായി ഞാന്‍ അത് ഇവിടെ പറയുകയാണ്. പുതിയ തലമുറയിലുള്ള ചെറുപ്പക്കാര്‍ക്ക് ഷര്‍ട്ടില്‍ ചെളി പുരളുന്നതൊന്നും താല്‍പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടിട്ട് എങ്ങനെയാണ് സര്‍, ഇതിലേക്കു വീണ്ടും ഒരു തലമുറ കൂടി വരുന്നത്? ഒരിക്കലും വരില്ല.

കാരണം, കൃഷിക്കാരെന്ന നിലയില്‍ എല്ലാം നല്ല രീതിയില്‍ നടന്നുപോകുന്ന അച്ഛനെയും അമ്മയെയും അഭിമാനത്തോടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ ഉണ്ടെങ്കിലല്ലേ പുതിയ തലമുറ ഇതിലേക്കു വരൂ. അതുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയൊരു നടപടിയുണ്ടാകണം എന്നാണ് എന്റെ അഭ്യര്‍ഥന.

രണ്ടാമതായി, നമ്മള്‍ പച്ചക്കറികള്‍ അധികം കഴിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇവിടുത്തെ ഒരു സ്ഥിതിവച്ച് പച്ചക്കറികള്‍ കഴിക്കാന്‍ പോലും നമുക്കു പേടിയാണ് സര്‍. കാരണം, വിഷമടിച്ച പച്ചക്കറികളാണ് ഇവിടെ എത്തുന്നത്. കേരളത്തിനു പുറത്തുനിന്നും കൊണ്ടുവരുന്ന പച്ചക്കറികളാണ് നമ്മള്‍ കഴിക്കുന്നത്. വിഷമടിച്ച പച്ചക്കറികളാണ് അങ്ങനെ വരുന്നതില്‍ അധികവും.

ഞാന്‍ പാലക്കാട് ഒരു അരിമില്ലില്‍ പോയപ്പോള്‍, അരിയുടെ ഒരു ബ്രാന്‍ഡ് കണ്ടു. നമ്മുടെ നാട്ടില്‍ കാണാത്ത ഒന്നാണത് അത്. ഞാന്‍ മില്ലിന്റെ ഉടമയോട് ഇത് ഏത് ബ്രാന്‍ഡാണ് എന്ന് അന്വേഷിച്ചു. അത് ഇവിടെ വില്‍ക്കാനല്ലെന്നും, ഫസ്റ്റ് ക്വാളിറ്റിയെന്ന നിലയില്‍ പുറത്തേക്ക് കയറ്റി അയയ്ക്കാനുള്ളതാണെന്നുമായിരുന്നു മറുപടി. അതെന്താ കേരളത്തിലുള്ള നമുക്കാര്‍ക്കും ഫസ്റ്റ് ക്വാളിറ്റി കഴിക്കാനുള്ള യോഗ്യതയില്ലേ? നമ്മള്‍ പൈസ കൊടുത്ത് അത് വാങ്ങില്ലേ? ഇവിടെ ക്വാളിറ്റി ചെക്കിങ് ഇല്ല എന്നാണ് അയാള്‍ പറഞ്ഞത്. ഇവിടെ എന്തുകൊടുത്താല്‍ പ്രത്യേകിച്ച് പരിശോധനയൊന്നുമില്ലാതെ വിടും. അപ്പോള്‍ നമുക്ക് ഇങ്ങനെയുള്ള വിഷപ്പച്ചക്കറികളും സെക്കന്‍ഡ് ക്വാളിറ്റി, തേഡ് ക്വാളിറ്റി അരിയും. ഇവിടെ പല വന്‍കിട പദ്ധതികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അതില്‍ നമുക്ക് അഭിമാനമുണ്ട്. പക്ഷേ, ക്വാളിറ്റി ചെക്കിങ്ങിനായുള്ള അടിസ്ഥാനപരമായ സൗകര്യമാണ് ഇവിടെ ആദ്യം വരേണ്ടത് എന്നാണ് എനിക്കു തോന്നുന്നത്. അങ്ങനെയാണെങ്കില്‍ നല്ല ക്വാളിറ്റിയുള്ള പച്ചക്കറിയും അരിയും നമുക്ക് ഇവിടെ ലഭിക്കും.

അങ്ങ് ദയവു ചെയ്ത് എന്നെ തെറ്റിദ്ധരിക്കരുത്. ഇതൊരു ഓര്‍മപ്പെടുത്തല്‍ മാത്രമാണ്. ചിലപ്പോള്‍ ഇതെല്ലാം അങ്ങയുടെ ചെവിയിലേക്ക് എത്താന്‍ സമയമെടുക്കും. അതുകൊണ്ടു മാത്രമാണ് ഞാന്‍ ഇതെല്ലാം ഇവിടെ പറഞ്ഞത്. കാരണം, ഇവന് ഇതെല്ലാം അകത്തു പറഞ്ഞാല്‍ പോരേ എന്ന് അദ്ദേഹം ചിലപ്പോള്‍ ചിന്തിക്കും. സര്‍, അകത്തിരുന്ന് പറഞ്ഞാല്‍ താങ്കള്‍ കേള്‍ക്കുന്ന കുറേയേറെ പ്രശ്‌നങ്ങളില്‍ ഒന്നു മാത്രമായി ഇതും മാറും. ഇത്രയും പേരുടെ മുന്നില്‍ പറയുമ്പോള്‍ താങ്കളും ഇതിനെ ഗൗരവത്തിലെടുക്കും എന്ന് വിശ്വസിച്ചാണ് ഞാന്‍ ഇതു പറയുന്നത്. എല്ലാവര്‍ക്കും നല്ലൊരു ഓണം ആശംസിക്കുന്നു. നന്ദി.

 

Back to top button
error: