CrimeNEWS

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്താന്‍ ‘സഹായിച്ച’ മൂവര്‍ അറസ്റ്റില്‍

ബംഗളൂരു: മുപ്പത്തെട്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ബംഗളൂരുവിലെ ജിഗാനി പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ബന്നാര്‍ഗട്ട ടൗണിനു സമീപമുള്ള ഹക്കിപിക്കി കോളനിയോടു ചേര്‍ന്ന് ബ്യാതരായനതൊടി സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. ഇവരെ കുറ്റിക്കാട്ടിലേക്കു ബലമായി പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. യുവതി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

അറസ്റ്റിലായ പ്രതികള്‍

യുവതിക്കായി തിരച്ചില്‍ നടത്താന്‍ സഹായിച്ച മൂന്നു പേരാണ് അറസ്റ്റിലായതെന്നു പോലീസ് വ്യക്തമാക്കി. ഇവരിലൊരാള്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്താ ചാനലിനു ബൈറ്റ് നല്‍കുകയും സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. യുവതിയെ കണ്ടെത്തുന്നതിനായി താനും സുഹൃത്തുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയതായും അയാള്‍ അവകാശപ്പെട്ടു. മറ്റൊരു പ്രതിയാണ് കുറ്റിക്കാട്ടില്‍നിന്നു യുവതിയുടെ മൃതദേഹം പുറത്തെടുത്തത്. ഇതിനു ശേഷമാണ് മൃതദേഹം പോലീസ് തിരിച്ചറിഞ്ഞത്.

Signature-ad

കേസ് അന്വേഷിക്കാന്‍ പോലീസ് നാല് സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. പ്രതികളിലൊരാളുടെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് ഇയാളെ ചോദ്യം ചെയ്തു. നിരന്തരം മൊഴി മാറ്റി പറഞ്ഞതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. തന്റെ രണ്ടു സുഹൃത്തുക്കളും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സംഭവസമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചിട്ടിട്ടുണ്ടായിരുന്നെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. തുടര്‍ന്നാണ് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു പ്രതിയെ കാലില്‍ വെടിവച്ചു വീഴ്ത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ചികിത്സയിലാണ്.

Back to top button
error: