NEWSWorld

കിമ്മിന്റെ ഗിമ്മിക്കുകള്‍ തുടരുന്നു; സൈനിക മേധാവിയെ പുറത്താക്കി, വധിച്ചെന്നും സൂചന

പ്യോങ്യാങ്: സൈനിക മേധാവിയെ പുറത്താക്കി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. കൂടുതല്‍ യുദ്ധസന്നാഹങ്ങള്‍ ഒരുക്കാനുള്ള നടപടിയുടെ ഭാഗമായാണ് സൈനിക മേധാവിയെ പുറത്താക്കിയത്. ജനറല്‍ പാക് സു ഇല്ലിനെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. റി യോങ് ജില്‍ ആണ് പുതിയ സൈനിക മേധാവി. നിലവില്‍ ഇദ്ദേഹം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയാണ്.

യുദ്ധത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുക്കാന്‍ വേഗത്തിലാക്കാനും ആയുധ നിര്‍മ്മാണം വര്‍ധിപ്പിക്കാനും സൈനിക അഭ്യാസങ്ങള്‍ വിപുലീകരിക്കാനും കിം നിര്‍ദേശം നല്‍കിയതായി ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ യോഗത്തില്‍ സംസാരിക്കവെയാണ് കിം നിര്‍ദേശം നല്‍കിയത്.

അതേസമയം, പാക് സു ഇല്ലിനെ പൊതുവേദികളില്‍ കാണുന്നില്ലെന്നും അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധേയനാക്കി എന്നും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച ആയുധ നിര്‍മ്മാണ ശാലകള്‍ സന്ദര്‍ശിച്ച കിം, ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. യുക്രൈന്‍ യുദ്ധത്തില്‍ ഉത്തര കൊറിയ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതായി നേരത്തെ അമേരിക്ക ആരോപിച്ചിരുന്നു.

അതിര്‍ത്തി കടന്ന അമേരിക്കന്‍ സൈനികനെ നേരത്തെ ഉത്തര കൊറിയ തടവില്‍ ആക്കിയിരുന്നു. ഇയാളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക ആരംഭിച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയ പുതിയ യുദ്ധ സന്നാഹങ്ങള്‍ ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Back to top button
error: