KeralaNEWS

ആലുവയിൽ വെള്ളം വാങ്ങി തിരികെ കയറുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം, വടകരയിൽ ട്രെയിൻ തട്ടി 42 കാരൻ  മരിച്ചു

    ആലുവ:  റെയില്‍വേ സ്റ്റേഷനില്‍നിന്ന് വെള്ളം വാങ്ങി തിരികെ ഓടി കയറുന്നതിനിടെ ട്രെയിന്‍ നീങ്ങി, ഓടിക്കയറുന്നതിനിടെ കാൽ വഴുതി പാളത്തില കുരുങ്ങിയ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ജിബിന്‍ ഫിലിപ്പാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം തൃശൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.

നിര്‍ത്തിയിട്ടപ്പോള്‍ വെള്ളം വാങ്ങാന്‍ ആലുവ സ്റ്റേഷനില്‍ ഇറങ്ങിയ ജിബിന്‍ തിരിച്ച് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് സംഭവം. അപ്പോഴേക്കും ട്രെയിന്‍ ഓടിത്തുടങ്ങിയിരുന്നു. ഇതിനിടെ ജിബിന്‍ നിലതെറ്റി താഴെ വീഴുകയായിരുന്നു.

ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റ ജിബിനെ ഉടന്‍തന്നെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അതേസമയം വടകര പൂവാടൻ ഗേറ്റിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. കുരിയാടി കോയന്റവളപ്പിൽ രജീഷ് (42) മരിച്ചു. ഇന്ന് (വെള്ളി) രാവിലെ എട്ടു മണിയോടെ പൂനെ എക്സ്പ്രസ് തട്ടിയാണ് അപകടം.

തെറിച്ചു വീണ രജീഷിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂവാടൻ ഗേറ്റിൽ അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ മറ്റൊരു വഴിയിലൂടെ റെയിൽവേ ട്രാക്ക് മുറിച്ചുകിടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.

മത്സ്യത്തൊഴിലാളിയാണ് രജീഷ്. അച്ഛൻ: സഹദേവൻ. അമ്മ: വിമല. സഹോദരങ്ങൾ: പ്രിയ, പ്രിയേഷ്.
മൃതദേഹം ഗവ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കളെ ഏല്പിച്ചു.

Back to top button
error: