IndiaNEWS

ഭര്‍ത്താവിനൊപ്പം കടൽത്തീരത്തെ പാറപ്പുറത്തിരുന്ന് ഫോട്ടോയെടുത്തു കൊണ്ടിരിക്കെ അപകടം, ശക്തമായി ആഞ്ഞടിച്ച തിരമാലയിൽ കടലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

    ഭര്‍ത്താവിനൊപ്പം പാറപ്പുറത്തിരുന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ശക്തമായ തിരമാല ആഞ്ഞടിച്ച് യുവതിയെ കാണാതായി. മുംബൈ ബാന്ദ്രയിലാണ് സംഭവം. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കോസ്റ്റ്ഗാര്‍ഡ് യുവതിയുടെ മൃതദേഹം കണ്ടെത്തി. കുടുംബത്തിനൊപ്പം പിക്‌നിക്കിനെത്തിയ ജ്യോതി സോനാര്‍ (32) എന്ന യുവതിയാണ് അപകടത്തില്‍പെട്ടത്.

ഭര്‍ത്താവ് മുകേഷിനൊപ്പം കടല്‍ത്തീരത്തെ പാറയില്‍ ഇരിക്കുന്ന ജ്യോതിയുടെ വീഡിയോ മക്കളാണ് പകര്‍ത്തിയത്. ഇതിനിടെ ശക്തമായ തിരമാല ആഞ്ഞടിച്ചപ്പോള്‍ യുവതിയെ കാണാതായി.

കുടുംബം ആദ്യം ജുഹു ചൗപ്പട്ടി സന്ദര്‍ശിക്കാനാണ് പദ്ധതിയിട്ടിരുന്നത്.  എന്നാല്‍, വേലിയേറ്റം കാരണം ബീച്ചില്‍ പ്രവേശിക്കാൻ നിയന്ത്രണം വന്നതോടെ പ്ലാന്‍ മാറ്റി അവര്‍ ബാന്ദ്രയിലേക്ക് പോകുകയായിരുന്നു. ബാന്ദ്ര ഫോര്‍ട്ടില്‍ എത്തിയ കുടുംബം കടലിന് സമീപത്ത് നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുമ്പോഴാണ് അപകടമുണ്ടായത്. ആഞ്ഞടിച്ച ഒരു വലിയ തിരമാലയില്‍ മുകേഷ് ജ്യോതിയെ രക്ഷിക്കാനുള്ള ശ്രമിച്ച് കൊണ്ട് സാരിയില്‍ മുറുകെ പിടിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് മുകേഷിന്റെ കാലില്‍ പിടിച്ച് സമീപത്ത് നിന്ന ചിലര്‍ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചിഴച്ച് മാറ്റി. സംഭവം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കോസ്റ്റ്ഗാര്‍ഡ് യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊലീസിന് കൈമാറിയ ജ്യോതി സോനാറിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Back to top button
error: