KeralaNEWS

കയർഫെഡ് ഉൽപന്നങ്ങളുടെ വിപണനം കർണാടയിലേക്ക്

യർഫെഡ് ഉൽപന്നങ്ങളുടെ വിപണനം കർണാടയിലേക്ക്. പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുന്നതിൻ്റെ ഭാഗമായി ഹോംകെയർ ഇന്ത്യയുമായി കയർഫെഡ് ധാരണപത്രം ഒപ്പുവച്ചു. റബ്ബറൈസ്ഡ് കയറുൽപ്പന്നങ്ങളുടെയും മാറ്റ്, മാറ്റിങ്ങുകളുടെയും വിപണനം കർണാടകയിൽ നടത്തുന്നതിനാണ് ധാരണാപത്രം ഒപ്പുവച്ചത്. കയറുൽപ്പന്നങ്ങൾക്ക് ഏറെ ഡിമാൻഡുള്ള കർണാടകയിൽ വിൽപന നടത്തുന്നതിലൂടെ കയർമേഖലയിൽ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്നും ഇതിൻ്റെ ഭാഗമായി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണെന്നും വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.

കൂടാതെ, കേരളത്തിൽ കയറുൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി കൺസ്യൂമർഫെഡിൻറെ ഷോപ്പുകളിൽ കയർഫെഡ് ഉൽപ്പന്നങ്ങളുടെ വിപണനം നടത്താനുള്ള ധാരണ പത്രവും ഒപ്പുവെച്ചു. കയർഫെഡിൻറെ റബ്ബറൈസ്ഡ് കയറുൽപ്പന്നങ്ങളുടെയും മാറ്റ്, മാറ്റിങ്ങുകളുടെയും സംസ്ഥാന അടിസ്ഥാനത്തിലുള്ള വിപണനത്തിന് മറ്റൊരു ധാരണപത്രം കൂടി ഒപ്പുവച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

കയർ മേഖല പ്രതിസന്ധിയിലാണ്. ഇത് പരിഹരിക്കാൻ കൂടുതൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താനാണ് സർക്കാർ ശ്രമം. ഇതിൻ്റെ ഭാഗമായി സഞ്ചരിക്കുന്ന കയർഫെഡ് ഷോറൂമുകൾ ആരംഭിച്ചിട്ടുണ്ട്. കയർഫെഡ് ഷോറൂമുകൾ ഇല്ലാത്ത ജില്ലകളിൽ കയറുൽപ്പന്നങ്ങളുടെ വിപണനത്തിനായി ഇവ ഉപയോഗിക്കും. ഒപ്പം നവീകരിച്ച് പ്രവർത്തനമാരംഭിച്ച പിവിസി ടഫ്റ്റഡ് യൂണിറ്റിൽ നിർമ്മിക്കുന്ന പിവിസി ടഫ്റ്റഡ് മാറ്റിന് ധാരാളം ഓർഡറുകൾ ലഭ്യമാക്കാൻ സാധിച്ചത് നേട്ടമാണ്.

വൈവിധ്യവൽക്കരണത്തിൻ്റെ ഭാഗമായി കയർഫെഡ് ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ ആലപ്പുഴയിൽ ആരംഭിക്കും. കയർഫെഡിൻറെ വിദേശ വ്യാപാര ലൈസൻസ് മുടങ്ങി കിടന്നത് പുതുക്കിയതിലൂടെ വിദേശ വിപണിയിലേയ്ക്ക് കയർഫെഡ് വിൽപ്പന ആരംഭിച്ചു. കയർ ഭൂവസ്ത്രത്തിൻ്റെ കാര്യത്തിലും വലിയ നേട്ടം കൈവരിക്കാൻ സാമ്പത്തിക വർഷമാരംഭിച്ച് 2 മാസത്തിനുള്ളിൽ കേരളത്തിന് സാധിച്ചു. ഇടുക്കി ജില്ലയിൽ നിന്നും 1 ലക്ഷം സ്ക്വയർ മീറ്റർ കയർ ഭൂവസ്ത്രത്തിൻറെ ഓർഡർ ലഭിച്ചു. 2023-24 സാമ്പത്തികവർഷത്തിൽ കയർമേഖലയിൽ നിന്നും മികച്ച വരുമാനം നേടാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.

Back to top button
error: