BusinessTRENDING

രാജ്യവ്യാപക പരിശോധനയിൽ കണ്ടെത്തിയത് 15,000 കോടിയിലധികം നികുതി വെട്ടിപ്പ്; 4,900 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകൾ റദ്ദാക്കി

വ്യാജ രജിസ്ട്രേഷൻ തടയുന്നതിനായി രണ്ട് മാസമായി തുടരുന്ന  രാജ്യവ്യാപക പരിശോധനയിൽ ഇതുവരെ 4,900 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകൾ റദ്ദാക്കി. കൂടാതെ 15,000 കോടിയിലധികം നികുതി വെട്ടിപ്പ് കണ്ടെത്തുകയും ചെയ്തതായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) അധികൃതർ അറിയിച്ചു . വ്യാജ ജിഎസ്ടിഐകൾ കണ്ടെത്തുന്നതിനും, ഇല്ലാതാക്കുന്നതിനായി മെയ് പകുതിയോടെയാണ് പരിശോധന തുടങ്ങിയത്.

പരിശോധനയ്ക്കായി 69,600-ലധികം ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പറുകൾ (ജിഎസ്ടിഐഎൻ) തിരഞ്ഞെടുത്തിട്ടുണ്ട്, ഇതിൽ 59,178 എണ്ണം  ഫീൽഡ് ഓഫീസർമാർ പരിശോധിച്ചു കഴിഞ്ഞു. 16,989 ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പറുകൾ (ജിഎസ്ടിഐഎൻ നിലവിലില്ലെന്ന് കണ്ടെത്തി. 11,015 ജിഎസ്ടിഐകൾ താൽക്കായികമായി റദ്ദാക്കുകയും   4,972 എണ്ണം പൂർണ്ണമായും റദ്ദാക്കുകയും ചെയ്തതായും സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) അധികൃതർ വ്യക്തമാക്കി.

മെയ് 16 ന് തുടങ്ങിയ പരിശോധനയിൽ ഇതുവരെ 15,035 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. 1,506 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്  ഐടിസി നികുതി ഉദ്യോഗസ്ഥർ തടഞ്ഞിട്ടുണ്ടെന്നും  ഏകദേശം 87 കോടി രൂപ കണ്ടെടുത്തതായും അധികൃതർ പറഞ്ഞു..

ജിഎസ്ടിക്ക് കീഴിൽ രജിസ്റ്റർ ചെയ്യുന്ന ബിസിനസുകൾക്ക് ,ഐടിസി ക്ലെയിം ചെയ്യുന്നതിനും നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുമായി ആവശ്യമായ  ജിഎസ്ടിഐഎൻ നൽകുന്നു. ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾ അതത് സംസ്ഥാനങ്ങളിൽ ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പർ നേടേണ്ടതുണ്ട്.

ആറ് വർഷം മുമ്പ് നികുതി വ്യവസ്ഥ നടപ്പാക്കിയതിന് ശേഷം ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്ത നികുതിദായകരുടെ എണ്ണം 1.40 കോടിയായി ഉയർന്നിട്ടുണ്ട്.വ്യാജ രജിസ്ട്രേഷൻ തടയുന്നതിനായി മെയ് 16 ന് ആരംഭിച്ച രണ്ട് മാസത്തെ സ്പെഷ്യൽ ഡ്രൈവ് ജൂലൈ 15 ന് അവസാനിക്കും.

Back to top button
error: