KeralaNEWS

രതീഷ് കാളിയാടന്റെ  പിഎച്ച്ഡി വ്യാജമെന്ന് കെ.എസ്‌.യു, ആരോപണങ്ങള്‍ വ്യാജനിര്‍മ്മിതിക്കാരുടെ കുബുദ്ധിയില്‍ രൂപപ്പെട്ട ഭാവനാവിലാസമെന്ന് ഡോ.രതീഷ് കാളിയാടന്‍

  മുഖ്യമന്ത്രിയുടെ അക്കാദമിക് അഡ്വൈസറും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുമായ ഡോ. രതീഷ് കാളിയാടന്റെ പിഎച്ച്ഡി വ്യാജവും പ്രബന്ധം കോപ്പിയടിച്ചതുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചത് രണ്ടു നാൾ മുമ്പാണ്. 2012- ’14ൽ അസം സർവകലാശാലയിൽ നിന്നു ഫുൾ ടൈം പിഎച്ച്ഡി നേടിയെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ, രതീഷ് 2009- ’17 കാലത്തു തലശ്ശേരി ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു.

കേരളത്തിൽ ജോലി ചെയ്യുമ്പോൾ അദ്ദേഹത്തിന് എങ്ങനെ അസമിൽ പോയി പിഎച്ച്ഡി ഗവേഷണം നടത്തുവാൻ സാധിച്ചു എന്നാണ്  അലോഷ്യസ് സേവ്യർ ചോദിക്കുന്നത്. ഫുൾടൈം പിഎച്ച്ഡി ചെയ്യുമ്പോൾ 80 ശതമാനത്തിനു മുകളിൽ ഹാജർ ഉണ്ടാകണമെന്നു നിബന്ധനയുണ്ട്. കേരളത്തിൽ ഹയർ സെക്കൻഡറി അധ്യാപകനായിരുന്ന കാലയളവിൽ എങ്ങനെയാണ് അസമിൽ 80 ശതമാനം ഹാജർ നേടിയെന്ന് അന്വേഷിക്കണം. പിഎച്ച്ഡി ചെയ്യുവാൻ കുറഞ്ഞത് 3 വർഷം വേണം എന്ന യുജിസി നിബന്ധന ഉള്ളപ്പോൾ രതീഷ് കാളിയാടൻ 2 വർഷം കൊണ്ട് പിഎച്ച്ഡി പൂർത്തിയാക്കി എന്നാണു പറയുന്നത്.

Signature-ad

പിഎച്ച്ഡി പ്രബന്ധത്തിൽ വലിയ തോതിൽ കോപ്പിയടിയും പ്രകടമാണെന്നും രതീഷിന്റെ പിഎച്ച്ഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസം സർവകലാശാലയ്ക്കും അന്വേഷണം ആവശ്യപ്പെട്ടു യുജിസിക്കും പരാതി നൽകുമെന്നും കെഎസ്‌യു പ്രസിഡന്റ് അറിയിച്ചു.

    തനിക്കെതിരായ ആരോപണങ്ങള്‍ വ്യാജനിര്‍മ്മിതിക്കാരുടെ കുബുദ്ധിയില്‍ രൂപപ്പെട്ട ഭാവനാവിലാസം മാത്രമാണെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ. രതീഷ് കാളിയാടന്‍. ഹയർ സെക്കണ്ടറി ജേര്‍ണലിസം അധ്യാപകനായ ഞാന്‍ 22 വർഷമായി ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്നതായുംബന്ധപ്പെട്ട വിഷയത്തില്‍ തന്നെയാണ് താന്‍ ഗവേഷണം നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഒരു വാട്ട്സപ്പ് സന്ദേശത്തില്‍ തുടങ്ങി പ്രസ്താവനകളായും മാധ്യമ വാര്‍ത്തകളായും വ്യാജ നിര്‍മ്മിതി നിര്‍ബാധം പുരോഗമിക്കുകയാണ്.
എന്റെ അക്കാദമിക് യോഗ്യതയ്ക്കും സത്യസന്ധതയ്ക്കും മേൽ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കൊണ്ട് പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ വിഷയത്തിലെ യഥാര്‍ത്ഥ വസ്തുതകള്‍ പറയാന്‍ ഞാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നിരിക്കുകയാണ്. അധ്യാപകന്‍ എന്ന നിലയിലും ഗവേഷകന്‍ എന്ന നിലയിലും 100 ശതമാനം സുതാര്യത അക്കാദമിക് കാര്യങ്ങളില്‍ പുലര്‍ത്തുന്നതില്‍ നിഷ്കര്‍ഷയുള്ള ആളാണ് ഞാന്‍. അതുകൊണ്ടുതന്നെ, ദുരുപദിഷ്ടമായ വ്യാജവാര്‍ത്താ പ്രചരണം ചിലര്‍ക്ക് സങ്കുചിത ലാഭമുണ്ടാക്കുമെങ്കിലും എനിക്കും എന്റെ വിദ്യാർത്ഥികള്‍ക്കും ഉണ്ടാകുന്ന മനോവേദന ചെറുതല്ല.
ഹയർ സെക്കണ്ടറി ജേര്‍ണലിസം അധ്യാപകനായ ഞാന്‍ 22 വർഷമായി ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ തന്നെയാണ് ഞാന്‍ ഗവേഷണവും നടത്തിയിട്ടുള്ളത്. നിലവില്‍ ഞാന്‍ ബഹു. കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ്. വ്യാജവാര്‍ത്താ നിര്‍മ്മിതിക്കാര്‍ ആരോപിക്കുന്നതുപോലെ ഞാന്‍ അക്കാദമിക് അഡ്വൈസര്‍ അല്ല. ഈ തസ്തിക വ്യാജനിര്‍മ്മിതിക്കാരുടെ കുബുദ്ധിയില്‍ രൂപപ്പെട്ട ഭാവനാവിലാസം മാത്രമാണ്.

◾ 1. വ്യാജ ബിരുദം

വ്യാജവാര്‍ത്തയിലെ ആദ്യ ആരോപണം എന്റെ പി.എച്ച്.ഡി ബിരുദം വ്യാജമാണെന്നാണ്. കേന്ദ്ര സർവകലാശാലയായ ആസാം സർവകലാശാലയിൽ നിന്നാണ് ഞാന്‍ പി എച്ച് ഡി എടുത്തിട്ടുള്ളത്. എന്റെ പിഎച്ച്ഡി പ്രബന്ധം യുജിസിയുടെ പോര്‍ട്ടലില്‍ ലഭ്യമാണ്. വ്യാജ ബിരുദം എന്നത് ശുദ്ധ നുണയാണെന്ന് മനസ്സിലാക്കുവാന്‍ കൂടുതല്‍ തെളിവുകള്‍ വേണ്ടതില്ല.

◾ 2. ജോലിക്കൊപ്പം പി.എച്ച്.ഡി

ആസാം സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി ബിരുദത്തിനുവേണ്ടിയുള്ള ഗവേഷണം ഞാന്‍ പാര്‍ട്ട്-ടൈം ആയാണ് ചെയ്തത്. ജോലിക്കൊപ്പം പാർട്ട് ടൈമായി പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതി കേരള സര്‍ക്കാരിന്റെ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് നൽകിയിട്ടുണ്ട്. യുജിസിയുടെ 2009 റഗുലേഷന്‍ അടിസ്ഥാനമാക്കിയാണ് ഞാന്‍ പി എച്ച്ഡിക്ക് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യു.ജി.സിയുടെ റെഗുലേഷന് വിധേയമായി, ആസാം കേന്ദ്ര സര്‍വ്വകലാശാലയുടെ നിബന്ധനകള്‍ക്കനുസൃതമായാണ് ഞാന്‍ പാര്‍ട്ട്-ടൈം പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്തതും പാര്‍ട്ട്-ടൈം സ്കോളറായി ഗവേഷണം നടത്തിയതും.
ആസാം കേന്ദ്ര സര്‍വ്വകലാശാലയില്‍ പി എച്ച് ഡി പ്രബന്ധം സമര്‍പ്പിക്കാന്‍ പ്രൊവിഷണല്‍ റജിസ്ട്രേഷന്‍ തീയ്യതി മുതല്‍ രണ്ട് വര്‍ഷവും പരമാവധി നാല് വര്‍ഷവുമാണ് നിശ്ചയിച്ചിട്ടുള്ളത്. സര്‍വകലാശാല നിഷ്കര്‍ഷിച്ച നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചാണ് ഗവേഷണം നടത്തി പ്രബന്ധം സമര്‍പ്പിച്ചത്. തുടര്‍ന്ന് പിഎച്ച്ഡി ബിരുദം ലഭിക്കുകയും ചെയ്തു. പ്രബന്ധം സമര്‍പ്പിക്കുന്നതിന് യൂണിവേഴ്സിറ്റി നിഷ്കര്‍ഷിച്ചിട്ടുള്ള കോഴ്സ് വര്‍ക്ക് പരീക്ഷ നിശ്ചിത യോഗ്യതയോടുകൂടി പാസ്സായിട്ടുമുണ്ട്.

◾ 3. പ്രബന്ധം ഒറിജിനല്‍ അല്ല എന്ന വ്യാജ ആരോപണം

ആസാം സര്‍വകലാശാല നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം തയ്യാറാക്കി സമര്‍പ്പിച്ച പ്രബന്ധം വിദഗ്ധര്‍ പരിശോധിച്ച് പിഎച്ച്ഡി അവാര്‍ഡ് ചെയ്യാമെന്ന് ഏകകണ്ഠമായി വിധിയെഴുതിയാണ് 2015 ഡിസംബറില്‍ പിഎച്ച്ഡി നല്‍കിയിട്ടുള്ളത്. അക്കാദമിക് വിദഗ്ദ്ധര്‍ ആവശ്യമായ എല്ലാ പരിശോധനയും നടത്തിയശേഷമാണ് പിഎച്ച്ഡി ഡിഗ്രി അവാര്‍ഡ് ചെയ്യുന്നതിനായി തീരുമാനിച്ചത്. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ദുരുപദിഷ്ടമാണ്.
ആയതിനാൽ എന്നെ സ്വഭാവഹത്യ ചെയ്യാന്‍ ഉദ്ദേശിച്ച് നടത്തുന്ന പ്രചരണങ്ങള്‍ കല്ലുവച്ച നുണയാണ്.

ഡോ. രതീഷ് കാളിയാടൻ
06.07.2023

Back to top button
error: