BusinessTRENDING

അംബാനി വമ്പൻ, മുമ്പൻ! വരിക്കാരും വരുമാനവും കൂടി; എയർടെല്ലിനെ പിന്തള്ളി റിലയൻസ് ജിയോ

2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ റവന്യൂ മാർക്കറ്റ് ഷെയറിൽ എതിരാളിയായ ഭാരതി എയർടെല്ലിനെ പിന്തള്ളി മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ കണക്കുകൾ പ്രകാരം, 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ എയർടെല്ലിന്റെ റവന്യു മാർക്കറ്റ് ഷെയ്ർ 36.5 ശതമാനത്തിൽ മാറ്റമില്ലാതെ തുടർന്നപ്പോൾ, അതേ കാലയളവിലെ റിലയൻസ് ജിയോയുടെ ആർ എംഎസ് 13 ബേസിസ് പോയിന്റ് ഉയർന്ന് 41.7 ശതമാനത്തിലെത്തി. എന്നാൽ രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലെ ആർഎംഎസ് 42 ബിപിഎസ് നഷ്ടത്തിൽ 16.6% ആയി കുറയുകയും ചെയ്തു.

എയർടെല്ലിന്റെ 2ജി പാക്കുകളുടെ അടിസ്ഥാന താരിഫുകൾ വർധിച്ചതിനാലാണ് വിപണി വിഹിതത്തിൽ ഇടിവുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രീപെയ്ഡ് നിരക്കുകൾ വർധിപ്പിച്ചതിനാൽ എയർടെല്ലിന്റെ 2ജി മൊബൈൽ നിരക്കുകൾ 22 സർക്കിളുകളിൽ വർധിക്കുകയും ചെയ്തിരുന്നു.

റിലയൻസ് ജിയോ മാർച്ചിൽ 30.5 ലക്ഷം വരിക്കാരെയാണ് ചേർത്തത്., മാത്രമല്ല വരിക്കാരുടെ എണ്ണം ഫെബ്രുവരിയിലെ 42.71 കോടിയിൽ നിന്ന് 43 കോടിയായും ഉയർന്നിട്ടുണ്ട്. സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം കമ്പനിയായ ഭാരതി എയർടെൽ മാർച്ചിൽ 10.37 ലക്ഷം മൊബൈൽ വരിക്കാരെയാണ് ചേർത്തത്., ഫെബ്രുവരിയിലെ 36.98 കോടിയിൽ നിന്ന് മാർച്ചിൽ വരിക്കാരുടെ എണ്ണം 37.09 കോടിയായി ഉയർത്താനും കഴിഞ്ഞിട്ടുണ്ട്. മാർച്ചിൽ ജിയോ 30.5 ലക്ഷം മൊബൈൽ വരിക്കാരെ പുതുതായി ചേർത്തപ്പോൾ വോഡഫോൺ ഐഡിയയ്ക്ക് 12.12 ലക്ഷം വയർലെസ് ഉപയോക്താക്കളെ നഷ്ടപ്പെട്ടതായും ട്രായ് റിപ്പോർട്ടിൽ ,പറയുന്നു.

മൊബൈൽ വിപണിയിലെ വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോയ്ക്കും ഭാരതി എയർടെലിനും പിന്നിൽ നിൽക്കുന്ന വോഡഫോൺ ഐഡിയയ്ക്ക് മാർച്ചിൽ 12.12 ലക്ഷം മൊബൈൽ ഉപയോക്താക്കളെയാണ് നഷ്ടപ്പെട്ടത്. വോഡഫോൺ ഐഡിയയുടെ മൊബൈൽ വരിക്കാരുടെ എണ്ണം നേരത്തെയുണ്ടായിരുന്ന 23.79 കോടിയിൽ നിന്ന് മാർച്ചെത്തിയപ്പോഴേക്കും 23.67 കോടിയായി ചുരുങ്ങുകയും ചെയ്തു.

Back to top button
error: