IndiaNEWS

പ്രശ്‌നത്തിന് പരിഹാരമായാല്‍ മാത്രമേ ഏഷ്യന്‍ ഗെയിംഗില്‍ മത്സരിക്കൂ… ലൈംഗിക പീഡന കേസില്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ ഗുസ്‌തി താരങ്ങള്‍

ദില്ലി: ലൈംഗിക പീഡന കേസിൽ ഗുസ്‌തി ഫെഡറേഷൻ പ്രസിഡൻറും ബിജെപി എംപിയുമായി ബ്രിജ് ഭൂഷൻ സിംഗിനെതിരായ പ്രതിഷേധം കടുപ്പിക്കാൻ ഗുസ്‌തി താരങ്ങൾ. പ്രശ്‌നത്തിന് പരിഹാരമായാൽ മാത്രമേ ഏഷ്യൻ ഗെയിംഗിൽ മത്സരിക്കൂ എന്ന് സൂപ്പർ താരം സാക്ഷി മാലിക് വ്യക്തമാക്കി. കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് സാക്ഷി കൂട്ടിച്ചേർത്തു. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്‌തില്ലെങ്കിൽ വീണ്ടും സമരം ആരംഭിക്കുമെന്ന് ബജ്‌റംഗ് പൂനിയ മുന്നറിയിപ്പ് നൽകി. സർക്കാരുമായി നടത്തിയ ചർച്ചകളെ കുറിച്ച് വിശദീകരിക്കാനും തുടർ സമര പരിപാടികളെ കുറിച്ച് തീരുമാനിക്കാനും താരങ്ങൾ ഹരിയാനയിൽ മഹാപഞ്ചായത്ത് വിളിച്ചിട്ടുണ്ട്

കഴിഞ്ഞ ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങൾ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങൾ ഉയർത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗസമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും തുടർ നടപടികൾ ഉണ്ടാവാതെ വന്നതോടെ താരങ്ങൾ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കോടതി നിർദേശത്താലാണ് പരാതിയിൻമേൽ കേസ് എടുക്കാൻ ദില്ലി പൊലീസ് തയ്യാറായത്.

എന്നാൽ ബ്രിജ് ഭൂഷൻറെ അറസ്റ്റ് വൈകിയതോടെ താരങ്ങൾ പ്രതിഷേധവുമായി ജന്തർ മന്തറിൽ ഇറങ്ങി. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ തുടങ്ങിയ മുൻനിര താരങ്ങൾ ഉൾപ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്തർ മന്തറിലുണ്ടായിരുന്നത്. മെയ് 28ന് ദില്ലിയിലെ പുതിയ പാർലമെൻറ് മന്ദിരത്തിലേക്കുള്ള മാർച്ചിനിടെ ഇവരെ ദില്ലി പൊലീസ് വലിച്ചിഴച്ചിരുന്നു. താരങ്ങളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇതിന് ശേഷം മെഡലുകൾ ഗംഗയിലൊഴുക്കാൻ സാക്ഷി മാലിക് ഉൾപ്പടെയുള്ള ഗുസ്‌തി താരങ്ങൾ ഹരിദ്വാറിലേക്ക് നീങ്ങിയെങ്കിലും കർഷക നേതാക്കൾ ഇടപെട്ട് താരങ്ങളെ പിന്തരിപ്പിക്കുകയായിരുന്നു. തിരികെ ജോലിയിൽ പ്രവേശിച്ചെങ്കിലും സമരത്തിൽ നിന്ന് ഒരു ചുവട് പോലും പിന്നോട്ടില്ലെന്ന് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്കും നേരത്തെ വ്യക്തമാക്കിയിരുന്നു.

കുറ്റാരോപിതനായ ബ്രിജ് ഭൂഷൻ സമീപത്തുള്ളപ്പോൾ നടത്തിയ തെളിവെടുപ്പ് ഭയപ്പെടുത്തിയെന്ന് പരാതിക്കാരിയായ ഗുസ്തി താരം ഇന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്നലെയാണ് പരാതിക്കാരായ ഗുസ്‌തി താരങ്ങളെ ദില്ലിയിലെ ഗുസ്‌തി ഫെഡറേഷൻ ഓഫീസിൽ എത്തിച്ച് ദില്ലി പൊലീസ് തെളിവെടുപ്പ് നടത്തിയത്. ഗുസ്തി ഫെഡറേഷൻ ഓഫീസും ബ്രിജ് ഭൂഷനിൻറെ വസതിയും ഒരേ വളപ്പിൽ ആണ്. ഇന്നലെ വസതിയിൽ ബ്രിജ് ഭൂഷൻ ഉള്ളപ്പോഴായിരുന്നു പൊലീസിൻറെ നടപടിയെന്നാണ് പരാതിക്കാരുടെ ആരോപണം. പൊലീസിനോട് ചോദിച്ചപ്പോൾ ആരുമില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ബ്രിജ് ഭൂഷൻ വസതിയിലുണ്ടെന്നത് ഭയപ്പെടുത്തിയെന്ന് പരാതിക്കാർ മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തിൽ ദില്ലി പൊലീസ് പ്രതികരിച്ചിട്ടില്ല. കർഷക നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ സാക്ഷി മാലിക്കും ബജ്‌റംഗ് പൂനിയയും പങ്കെടുക്കും.

 

Back to top button
error: