KeralaNEWS

പിഴവ് പറ്റിയത് എന്‍ഐസിക്ക്, ആര്‍ഷോ പറഞ്ഞതെല്ലാം ശരി; മലക്കംമറിഞ്ഞ് മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ വാദങ്ങള്‍ ശരിവച്ച് മഹാരാജാസ് കോളജ്. ആര്‍ഷോയുടെ ഭാഗത്ത് തെറ്റില്ല. ആര്‍ഷോ പരീക്ഷയ്ക്ക് ഫീസ് അടച്ചിട്ടില്ല. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തതായി കാണിക്കുന്നത് എന്‍ഐസിയിലെ പിഴവായിരുന്നെന്നും മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.എസ്.ജോയ് വ്യക്തമാക്കി. രാവിലെ ആര്‍ഷോ മൂന്നാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടുകയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്‌തെന്നും പറഞ്ഞ നിലപാടാണ് കോളജ് തിരുത്തിയത്.

ആര്‍ഷോ പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് അക്കൗണ്ട്‌സ് വിഭാഗത്തില്‍ പരിശോധിച്ചപ്പോഴാണ് പിഴവ് ബോധ്യപ്പെട്ടതെന്നാണ് കോളജ് നിലപാട്.

”എന്‍ഐസിയിലെ സാങ്കേതികപ്പിഴവാണ് വിദ്യാര്‍ഥി റജിസ്റ്റര്‍ ചെയ്തതായി കാണിക്കുന്നത്. ഇത് ഞങ്ങള്‍ക്ക് തിരുത്താനാകുന്ന രേഖയല്ല. ഇതിന്റെ കണ്‍ട്രോള്‍ പാനല്‍ എന്‍ഐസിയുടെ കൈയിലാണ്. വിദ്യാര്‍ഥി ഫീസ് അടച്ചിട്ടില്ല. പക്ഷെ റജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ പട്ടികയിലാണ്.” -ഡോ.വി.എസ്.ജോയ് പറഞ്ഞു.

രാവിലെ എഴുതാത്ത പരീക്ഷ പാസായെന്നത് എന്‍ഐസി സാങ്കേതിക പിഴവാണെന്നും. ഇതില്‍ യാതൊരുതരത്തിലുള്ള ഗൂഢാലോചനയും ഇല്ലെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചിരുന്നു. ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള ഫലം ക്രമക്കേടെന്നാണ് ആര്‍ഷോ വാദിച്ചിരുന്നത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ എഴുതാത്ത പരീക്ഷയും ജയിച്ചതായുള്ള മാര്‍ക്ക്ലിസ്റ്റ് പുറത്തുവന്നതാണ് വിവാദമായത്.

മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ കള്‍ചറല്‍ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിലും ആര്‍ഷോയ്ക്കു മാര്‍ക്കോ ഗ്രേഡോ ഇല്ല. എന്നാല്‍, ‘പാസ്ഡ്’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 23നു പ്രസിദ്ധീകരിച്ച ഫലമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

Back to top button
error: