
തൃശ്ശൂർ കയ്പംഗലത്ത് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട സിനിമാ- മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന്. ആറു വർഷമായി കോട്ടയം വാകത്താനം പൊങ്ങന്താനത്ത് സ്ഥിരതാമസക്കാരനായ സുധി ജനിച്ചു വളർന്നത് കൊല്ലത്ത്.
മൃതദേഹം ഇന്ന് പുലർച്ചെ വീട്ടിലെത്തിച്ചു. 10 മണിയോടെ പൊങ്ങന്താനം എം.ഡി യു.പി സ്കൂളിലും തുടർന്ന് 11 ന് വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പൊതു ദർശനം. സംസ്ക്കാരം 2 മണിക്ക് റീഫോർവേഡ് പള്ളിയുടെ തോട്ടയ്ക്കാട് പാറക്കാമല സെമിത്തേരിയിൽ നടക്കും.
അതേ സമയം കൊല്ലം സുധിക്ക് അന്ത്യോപചാരമർപ്പിച്ച് സഹപ്രവർത്തകർ. സിനിമ മേഖലയിലേയും സാംസ്കാരിക മേഖലയിലെയും നിരവധിപ്പേർ മൃതദേഹം പൊതുദർശനത്തിനുവെച്ച കാക്കനാട് എത്തി. സുരേഷ് ഗോപി, ഹരിശ്രീ അശോകൻ, സുരാജ് വെഞ്ഞാറമ്മൂട്, ലക്ഷ്മിപ്രിയ, ശ്രീവിദ്യ മുല്ലച്ചേരി, ഹൈബി ഈഡൻ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. സഹപ്രവർത്തകരിൽ പലരും സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു.
വടകരയില്‍ നിന്നും ചാനല്‍ പരിപാടി കഴിഞ്ഞ് മടങ്ങി വരവെ തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം.
ഗുരുതരമായി പരുക്കേറ്റ സുധിയെ ഉടന്‍ തന്നെ കൊടുങ്ങല്ലൂരിലെ എ.ആർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
താരങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. ഉല്ലാസ് അരൂരാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ പരുക്കേറ്റ ബിനു അടിമാലി, മഹേഷ് എന്നിവരെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.
സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച കൊല്ലം സുധിയെന്ന നടന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് മലയാളികള്‍. ജഗദീഷിനെ അനുകരിച്ച് ഏറെ കയ്യടി നേടിയിട്ടുള്ള താരം കൂടിയായിരുന്നു അദ്ദേഹം. മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തിയ കൊല്ലം സുധി 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. ‘കട്ടപ്പനയിലെ ഋത്വിക് ‘റോഷനി’ലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുട്ടനാടന്‍ മാര്‍പാപ്പ, തീറ്ററപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നിവയാണ് സുധി അഭിനയിച്ച മറ്റ് സിനിമകള്‍.
പല വേദികളിലും ബിനു അടിമാലി, ഉല്ലാസ് എന്നിവര്‍ക്കൊപ്പം സുധിയും നിറഞ്ഞാടിയിരുന്നു. ഇവര്‍ ഒന്നിച്ച് സ്റ്റേജില്‍ എത്തുമ്പോള്‍ തന്നെ കാണികളില്‍ ആവേശം നിറയുമായിരുന്നു. അക്കൂട്ടത്തിലെ ഒരു ചിരി വിടവാങ്ങിയതിന്റെ വിങ്ങലിലാണ് കലാകേരളം.